ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയതിന് പാകിസ്ഥാനെതിരെ ഭാരത സൈന്യം നടത്തിയ ആക്രമത്തില്‍ നാശനഷ്ടം സംഭവിച്ചുവെന്ന് ഒടുവില്‍ പാക് ഭരണകൂടത്തിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഭീകരത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഭാരത സൈന്യം നടത്തിയ കൃത്യമായ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചുവെന്ന് പാക് അധികൃതര്‍ സമ്മതിച്ചതായി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാരത സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് സൈനികര്‍ ഉള്‍പ്പെടെ 50-ലേറെ പേര്‍ മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഭാരതത്തിന്റെ വ്യോമാക്രമണമുണ്ടായി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അതിലെ ആള്‍നാശവും മറ്റ് നാശനഷ്ടങ്ങളും സ്ഥിരീകരിക്കാവുന്ന വിധത്തിലുള്ള വിവരങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് ഉണ്ടാവുന്നത്.
ഭാരതത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പാക് പ്രസിഡന്റിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരണാനന്തര ബഹുമതിയും, ഇവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനവും നല്‍കുകയുണ്ടായി. ഇതോടെയാണ് തങ്ങള്‍ക്ക് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിഞ്ഞത്. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ആഗസ്ത് പതിനാലിനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട സൈനികരെ ആദരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് പരിക്കേറ്റതായും നിരവധി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ ഭരണകൂടം ഭാരതത്തിന് എതിരാവാനുള്ള ഒരു കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത് ഈ ജാള്യത മറച്ചുപിടിക്കാനാണ്.
പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലൂടെ 100-ലധികം ഭീകരവാദികളെ ഇല്ലാതാക്കിയതായും, പ്രധാന ഭീകരവാദ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായും തുടക്കം മുതല്‍തന്നെ ഭാരതം വ്യക്തമാക്കുന്നതാണ്. ഭാരതത്തിന്റെ സൈനിക മേധാവികള്‍ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയപ്പെട്ടുവെന്നും, സൈന്യത്തിന്റെ കൈകള്‍ സര്‍ക്കാര്‍ കെട്ടിയിട്ടതാണ് ഇതിനു കാരണമെന്നും ആരോപി
ച്ചിരുന്നു. പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ ശരിവയ്‌ക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ ഈ നിലപാടുകള്‍. ഭാരതത്തിന്റെ യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായും രാഹുല്‍ ആരോപിക്കുകയുണ്ടായി. ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ത്ത് പാകിസ്ഥാനെയും അമേരിക്കയേയും സന്തോഷിപ്പിക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ഭാരതത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം അധിക തീരുവ ഏര്‍പ്പെടുത്തിയപ്പോഴും കോണ്‍ഗ്രസ് അതിനൊപ്പം നിന്നു. ഭാരതത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് ട്രംപ് പറഞ്ഞതിനെ ശരിവെക്കുകയാണ് രാഹുല്‍ ചെയ്തത്.
ഭാരതത്തിന്റെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പാകിസ്ഥാന്‍ ഇപ്പോള്‍ നല്‍കുന്ന സ്ഥിരീകരണം ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ നിലപാടിനെ ശരിവയ്‌ക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതുമാണ്. പാകിസ്ഥാന്റെ ഒപ്പംനിന്ന് സൈന്യത്തിന് അവമതിപ്പുണ്ടാക്കാനും മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച കോണ്‍ഗ്രസും അതിന്റെ നേതാവ് രാഹുലും ജനങ്ങളോട് മാപ്പ് പറയണം.
















