ന്യൂദൽഹി : മഹാരാഷ്‌ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയാകും. ഞായറാഴ്ചയാണ് ഇത് പ്രഖ്യാപിച്ചത്. ന്യൂദൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ സി.പി. രാധാകൃഷ്ണന് ആശംസ അറിയിച്ചു.
“തിരു സി.പി. രാധാകൃഷ്ണൻ ജിക്ക് എംപിയായും വിവിധ സംസ്ഥാനങ്ങളുടെ ഗവർണറായും സമ്പന്നമായ അനുഭവമുണ്ട്. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ എല്ലായ്‌പ്പോഴും നിർണായകമാണ്. ഗവർണറായിരുന്ന കാലത്ത് സാധാരണ പൗരന്മാർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. നിയമനിർമ്മാണ, ഭരണഘടനാ കാര്യങ്ങളിൽ അദ്ദേഹത്തിന് വിപുലമായ അറിവുണ്ടെന്ന് ഈ അനുഭവങ്ങൾ ഉറപ്പാക്കി. അദ്ദേഹം ഒരു പ്രചോദനാത്മക ഉപരാഷ്‌ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും സി.പി രാധാകൃഷ്ണനെ അഭിനന്ദിച്ചു.
നിലവിൽ സി പി രാധാകൃഷ്ണൻ മഹാരാഷ്‌ട്ര ഗവർണറാണ്. മുമ്പ് അദ്ദേഹം ജാർഖണ്ഡ് ഗവർണറായും തെലങ്കാന ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 40 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിൽ രണ്ടുതവണ ലോക്‌സഭാ എംപിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
















