ന്യൂദൽഹി: വോട്ടർപട്ടികയും വോട്ടും വെവ്വേറേ വിഷയങ്ങളാണെന്നും രണ്ടിനും രണ്ടു നിയമമാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടർ പട്ടിക വിഷയത്തിലെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കമ്മീഷന്റെ മുഴുവൻ അംഗങ്ങളും ചേർന്നു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിശദീകരണം.
ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുമ്പോഴാണ് കള്ളവോട്ടാകുന്നത്. വോട്ടർ പട്ടികയിൽ ഒന്നിലേറെയിടത്ത് പല കാരണങ്ങളാൽ ഒരാളുടെ പേരു വരാം. അത് തിരുത്താൻ പ്രത്യേക തീവ്ര പരിശോധന നടത്താറുണ്ട്. പല കാലങ്ങളിലായി 10 തണവ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച പത്തരലക്ഷത്തോളം പരിശോധകർ പട്ടികകൾ പരിശോധിക്കുകയാണ്. പിശകുള്ളത് തിരുത്തും. സെപ്തംബർ ഒന്നുവരെ ചൂണ്ടിക്കാണിക്കാം. രാഷ്‌ട്രീയ പാർട്ടികൾക്ക് ബൂത്ത്തലത്തിൽ വരെ കരട് വോട്ടർ പട്ടിക പരിശോധിക്കാൻ സൗകര്യം കൊടുത്തിട്ടുണ്ട്. ഇനിയും ചെയ്യാവുന്നതാണ്.
വോട്ടർ പട്ടിക നോക്കിയല്ല, ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുന്നുണ്ടോ എന്ന് നോക്കിയാണ് തെരഞ്ഞെടുപ്പ് കൃത്യത വിലയിരുത്തേണ്ടത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ആവർത്തിക്കുകയാണ് ചിലർ. വോട്ടർമാരുടെ അനുമതിയില്ലാതെ അവരുടെ പേരുവിവരങ്ങളും ചിത്രവും ദുർവിനിയോഗിച്ചു. വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു. വോട്ടു മോഷണം എന്ന ആരോപണം കള്ളക്കഥയാണ്. ആരോപണം ഭരണഘടനയെ അപമാനിക്കലാണ്. ആരോപണത്തിന്റെ പേരിൽ അന്വേഷണത്തിനില്ല. ആരോപണത്തിൽ ഭയമില്ല. തോക്കു ചൂണ്ടി വിരട്ടണ്ട. ഭരണഘടനാ ചുമതലയിൽ നിന്ന് പിന്നോട്ടു പോകില്ല- കമ്മീഷൻ വിശദീകരിച്ചു. ഒന്നേകാൽ മണിക്കൂർ കഴിഞ്ഞും വാർത്താ സമ്മേളനം തുടരുകയാണ്.
















