പെഷാവർ : പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ അക്രമ സംഭവങ്ങൾ അവസാനിക്കുന്നില്ല. പ്രദേശത്ത് ഒരു പിക്നിക് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തെ അജ്ഞാതരായ തോക്കുധാരികൾ ആക്രമിച്ചു. ഈ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ചയാണ് ഈ സംഭവത്തെക്കുറിച്ച് പോലീസ് വിവരം നൽകിയത്. പെഷാവറിൽ നിന്ന് 65 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി കൊഹാത് ജില്ലയിലെ പ്രാന്തപ്രദേശമായ റെഗി ഷിനോ ഖേലിലാണ് ആക്രമണം നടന്നത്. തണ്ട അണക്കെട്ടിൽ നിന്ന് സ്വന്തം ഗ്രാമമായ ഖര ഘരി മുഹമ്മദ് സായിയിലേക്ക് ആളുകൾ മടങ്ങുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ സഹായത്തോടെ രക്ഷാപ്രവർത്തകർ മൃതദേഹങ്ങളും പരിക്കേറ്റവരെയും കൊഹാത് ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റയാളെ പിന്നീട് പ്രത്യേക ചികിത്സയ്‌ക്കായി പെഷാവറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.
അതേ സമയം മരിച്ചവരെല്ലാം സുഹൃത്തുക്കളാണെന്നും അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുകയും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ അർദ്ധസൈനിക വിഭാഗത്തിലെ നാല് സൈനികരെ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയിരുന്നു.
















