ബീജിങ് : വടക്കൻ ചൈനയിലെ ഒരു ക്യാമ്പ്‌സൈറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 8 പേർ മരിക്കുകയും 4 പേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച സർക്കാർ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം. സംസ്ഥാന വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം തുടക്കത്തിൽ 13 പേരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെയോടെ ഒരാളെ രക്ഷിക്കുകയും 8 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. കാണാതായ ശേഷിക്കുന്ന നാല് പേർക്കായി തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്നർ മംഗോളിയ ഓട്ടോണമസ് മേഖലയിലെ ഒരു വലിയ പർവതപ്രദേശവും ജനപ്രിയ ക്യാമ്പ്‌സൈറ്റുകൾക്ക് പേരുകേട്ടതുമായ വടക്കൻ ചൈനയിലെ ഉറാദ് റിയർ ബാനറിൽ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
അതേ സമയം വടക്കൻ ചൈനയിൽ സമീപ ആഴ്ചകളിൽ നിരവധി വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും 33 പേരെ കാണാതാവുകയും ചെയ്തു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹോങ്കോങ്ങിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി.
ഇതിനു പുറമെ ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 44 ലധികം പേർ മരിക്കുകയും ഒരു ഡസനിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
















