കോട്ടയം: മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്‌ത്തിയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സമുദായത്തെപ്പറ്റിയും അവകാശങ്ങളെ പറ്റിയും സംസാരിക്കുമ്പോൾ എങ്ങനെ വര്‍ഗീയതയാകും?. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. അല്ലാതെ എന്ത് തെറ്റാണ് ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
മലപ്പുറത്ത് കത്തിച്ചത് തന്റെ കോലം അല്ല, ഈഴവസമുദായത്തിന്‍റേ കോലമാണ് അവർ കത്തിച്ചത്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. നമ്മുടെ കുട്ടികൾക്കും മലപ്പുറത്ത് പഠിക്കണ്ടേ. മതേതരത്വം പറയുന്ന ലീഗിന് അവരുടെ എംഎൽഎമാർ ആരെങ്കിലും മുസ്ലിം അല്ലാത്തതുണ്ടോ?. അവർ മന്ത്രിമാർ ആയിരുന്നപ്പോൾ മുസ്ലിം അല്ലാത്ത ആരെയെങ്കിലും സ്റ്റാഫിൽ എങ്കിലും വെച്ചിട്ടുണ്ടോ?
ആർ ശങ്കറിന്റെ കാലത്ത് 18 കോളേജുകൾക്ക് ലഭിച്ചു. സംസ്ഥാനത്ത് എസ്എൻഡിപിക്ക് 18 കോളേജുകൾ മാത്രമാണുള്ളത്. ലീഗിന്റെ കാലത്ത് 17 കോളേജുകൾ മലപ്പുറത്ത് മുസ്ലീം മാനേജുമെന്‍റുകള്‍ക്ക് നൽകിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. രാജ്യത്തിന്റെ പണമാണ് എംഎൽഎ, എംപി ഫണ്ടുകള്‍. ഇതില്‍ വിവേചനം കാണിക്കുന്നത് ശരിയല്ല. രാജ്യത്തിന് 79 ാം സ്വതന്ത്ര്യം കിട്ടിയിട്ടും ഈഴവർക്ക് സ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസ സ്വാതന്ത്ര്യമില്ല., രാഷ്‌ട്രീയ സാഹചര്യവുമില്ല. കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവനെ മാത്രമേ കാണുകയുള്ളുവെന്നും ബാക്കി എല്ലാവരും കുരിശിന്റെ വഴിയിലാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുരിശിന്റെ വഴിയിലുള്ളവർക്കേ ഇവിടെ രക്ഷയുള്ളൂ എന്നും വെള്ളപ്പാള്ളി കൂട്ടിച്ചേർത്തു.
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസുകാർ കേരളത്തിന്റെ സമ്പത്ത് മൊത്തം കൊണ്ടുപോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുമ്പ് പി.ജെ ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അൽഫോൻസ് കണ്ണന്താനം ക്രിസ്ത്യാനികൾക്ക് നിരവധി കോളജുകൾക്ക് അനുവാദം കൊടുക്കാത്തത് അദ്ദേഹത്തെ ഉദ്ധരിച്ച് വെള്ളാപ്പളി പറഞ്ഞു.
ഈഴവ ഭൂരിപക്ഷമുള്ള ആലപ്പുഴയിലും സാമാന സ്ഥിതിയാണുള്ളത്. വികസന പ്രവത്തനങ്ങളിലും വിവേചനമുണ്ട്. പള്ളികളിലേക്ക് ഏഴടി വീതിയിൽ റോഡ് നൽകുമ്പോള്‍ നമ്മുടെ സ്ഥലങ്ങളിലേക്ക് നടപ്പാത മാത്രമാണ് അനുവദിക്കുന്നത്. കോലം അല്ല എന്നെ തന്നെ കത്തിച്ചാലും ഞാൻ പറയേണ്ടത് പറയുക തന്നെ ചെയ്യും. ഇനിയും പറയുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
















