കഥയും ഗാനവും കലര്‍ന്ന കാവ്യങ്ങള്‍ എക്കാലത്തും മനുഷ്യമനസ്സിനെ കവര്‍ന്നെടുത്തിട്ടുണ്ട്. അവയില്‍ എല്ലാ അര്‍ത്ഥത്തിലും പ്രഥമഗണനീയമാണ് വാല്മീകി രാമായണം. അതിനാലാകാം ആധുനിക യുഗത്തിലും അതിനുള്ള ജനപ്രീതി അനുദിനം വര്‍ദ്ധിച്ചു വരുന്നത്. ‘വാല്മീകിപറഞ്ഞ രാമായണം എന്നല്ല, പാടിയ രാമായണം’ എന്നാണ് എല്ലാവരും എപ്പോഴും പറയുന്നത് എന്നത് തന്നെ അതിലെ സംഗീതപ്രാധാന്യം തെളിയിക്കുന്നു.
വേദമന്ത്രങ്ങളില്‍ ഏറ്റവും പ്രചരിതവും പ്രയുക്തവുമായത് ഗായത്രിയാണ്. അതിന്റെ അടിത്തറയിലാണ് ഈ കാവ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ള ആദികാവ്യത്തിന്റെ ഓരോ ആയിരം ശ്ലോകവും ഇരുപത്തിനാലക്ഷരമുള്ള ഈ മന്ത്രത്തിലെ ഓരോ അക്ഷരം കൊണ്ടാരംഭിച്ച് ആസകലം വേദചൈതന്യ സാന്ദ്രമാക്കുന്നു. ‘ഗായന്തം ത്രായതേ ഇതി ഗായത്രി’ എന്നാണ്. ചൊല്ലുന്നവനെ രക്ഷിക്കുന്നതാണ് ഗായത്രി. അതുപോലെ രാമായണകാവ്യം അത് പാടുന്നവനെയും കാക്കുന്നു. ലവകുശന്മാര്‍ ഈ കാവ്യം പാടിനടന്നതു കൊണ്ടാണ് രാമന്റെ വംശം രക്ഷ പ്രാപിച്ചത് എന്നുനാമറിയുന്നു.
മലയാളത്തില്‍ എഴുത്തച്ഛന്‍ തന്റെ രാമായണത്തിനു ‘കിളിപ്പാട്ട്’ എന്ന പേരുനല്‍കിയതിനും അര്‍ത്ഥങ്ങളേറെ. രാമായണത്തെ ആധാരമാക്കി ലോകമെമ്പാടും എത്രയോ കലാവതരണങ്ങളും ചലച്ചിത്രങ്ങളുമുണ്ടായി എന്നതിനു കണക്കില്ല.
‘രാമകഥാഗാനലയം
മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ
ശ്രുതിലയസാഗരമേ’
എന്നതുപോലെ എത്രയോ ഗാനങ്ങള്‍!
‘കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍;
ചൊല്ലുന്നതോഭക്തിമയസ്വരത്തില്‍
ആനന്ദ ലബ്ധിക്കിനിയെന്തുവേണം?’
എന്ന് മഹാകവി വള്ളത്തോള്‍ തോണി യാത്രക്കാരന്റെ രാമായണവായനയെ വര്‍ണ്ണിച്ചതിലും ആ കാവ്യത്തിന്റെ സംഗീതാത്മകതയെ ധ്വനിപ്പിക്കുന്നു. അതെ, നമുക്ക് ആനന്ദം ലഭിയ്‌ക്കുവാന്‍ രാമായണത്തില്‍ക്കവിഞ്ഞൊന്നുമില്ല. ‘കള്ളക്കര്‍ക്കടത്തില്‍ ഭക്ഷണം, ആരോഗ്യം, ഉന്മേഷം തുടങ്ങിയവയ്‌ക്കെല്ലാം വലിയ പഞ്ഞം’ അനുഭവപ്പെടുമ്പോള്‍ ഔഷധക്കഞ്ഞിയും മറ്റും വ്യാധിശമനത്തിനുപയോഗിക്കും പോലെ ആധികളകറ്റുവാന്‍ രാമായണകഥാമൃതം തന്നെ ആശ്രയം.
സമസ്തകാവ്യങ്ങളുടെയും ഇതിഹാസ പുരാണങ്ങളുടെയും ഉറവിടമാണ് രാമായണം. ലോകത്തെ ഏറ്റവും വലിയ മനുഷ്യകഥാനുഗാനം രാമായണവും ഏറ്റവും ക്രാന്തദര്‍ശിയായ കവി വാല്മീകി മഹര്‍ഷിയുമാകുന്നു.
(അധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍).
















