തിരുവനന്തപുരം: സര്‍ക്കാരിന്റെ നിര്‍ദേശവും ഭീഷണിയും തള്ളി സംസ്ഥാന വ്യാപകമായി കോളജുകളില്‍ വിഭജന ഭീതി ദിനാചരണം നടത്തി. ഗവര്‍ണറുടെ നിര്‍ദേശം അനുസരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രി ബിന്ദു ഇന്നലെയും പ്രത്യേക സര്‍ക്കുലര്‍ ഇറക്കി.
എസ്എഫ്‌ഐയും കെഎസ്‌യുവും വിഭജന ഭീതി ദിനാചരണം നടത്തുന്നവരെ തടയുമെന്ന് വെല്ലുവിളിച്ചു. ഇടത് അധ്യാപക സംഘടനകള്‍ പരിപാടി തടയുന്നതിന് ആവുന്നത്ര ശ്രമിച്ചു. കോളജുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ പോലീസ് സേനയെയും വിന്യസിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കലാലയങ്ങളില്‍ എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വിഭജന ഭീതി ദിനാചാരണം നടത്തിയത്. എസ്എഫ്‌ഐയാകട്ടെ വിഭജനത്തെ അനുകൂലിച്ച് മുദ്രാവാക്യങ്ങളും മുഴക്കി.
കാസര്‍കോട് ഗവ. കോളജില്‍ വിഭജന ഭീതി ദിനാചരണം നടത്തിയ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ചടങ്ങിലേക്ക് എസ്എഫ്‌ഐ അതിക്രമിച്ചു കയറി എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചു. പ്ലക്കാര്‍ഡുകള്‍ വലിച്ചുകീറി. ഇടതുവലത് അധ്യാപക സംഘടനകള്‍ അക്രമത്തിന് ഒത്താശ നല്‍കി. കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ പെരിയയിലെ സര്‍വകലാശാല ക്യാംപസില്‍ വിഭജന ഭീതി ദിനം ആചരിച്ചു.
കാസര്‍കോട് ഗോവിന്ദ് പൈ കോളജ്, മാഹി എംജി കോളജ്, കോഴിക്കോട് ലോ കോളജ്, തിരൂര്‍ സംസ്‌കൃത സര്‍വ്വകലാശാല സെന്റര്‍, ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളജ് തുടങ്ങി സംസ്ഥാനത്തെ മിക്ക കോളജുകളിലും പരിപാടി സംഘടിപ്പിച്ചു. വിടിഎംഎന്‍എസ്എസ് കോളജില്‍ നടന്ന പരിപാടി എബിവിപി സംസ്ഥാന ജോ. സെക്രട്ടറി ഗോകുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
















