ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച 36 വ്യോമസേനാ യോദ്ധാക്കൾക്ക് ധീരതാ അവാർഡുകൾ നൽകി രാജ്യം ആദരിക്കും . മുരിദ്കെയിലെയും ബഹാവൽപൂരിലെയും തീവ്രവാദ ഗ്രൂപ്പുകളുടെ ആസ്ഥാനങ്ങളെയും പാകിസ്ഥാൻ സൈനിക ആസ്തികളെയും ലക്ഷ്യമിട്ട യുദ്ധവിമാന പൈലറ്റുമാർ ഉൾപ്പെടെ ഒമ്പത് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് വീർ ചക്ര നൽകി ആദരിക്കും .
വീർ ചക്ര ലഭിച്ചവരിൽ ആർ എസ് സിദ്ധു, മനീഷ് അറോറ, അനിമേഷ് പട്‌നി, കുനാൽ കൽറ എന്നിവരും ജോയ് ചന്ദ്ര , സാർത്ഥക് കുമാർ , സിദ്ധാന്ത് സിംഗ്, റിസ്വാൻ മാലിക് , അർഷ്‌വീർ സിംഗ് താക്കൂർ എന്നിവർ ഉൾപ്പെടുന്നു. ഇന്ത്യൻ വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥർക്ക് ‘മികച്ച യുദ്ധ സേവാ മെഡൽ’ ലഭിച്ചു. വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർണദേശ്വർ തിവാരി, വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ ജിതേന്ദ്ര മിശ്ര, ഡിജി എയർ ഓപ്പറേഷൻസ് എയർ മാർഷൽ അവധേഷ് ഭാരതി എന്നിവർക്കാണ് യുദ്ധ സേവാ മെഡൽ .
ഇന്ത്യൻ വ്യോമസേനയിലെ 26 ഓഫീസർമാർക്കും വ്യോമസേനാ ഉദ്യോഗസ്ഥർക്കും വ്യോമസേനാ മെഡലും ലഭിച്ചു. പാകിസ്ഥാനുള്ളിലെ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള ദൗത്യങ്ങളിൽ പങ്കെടുത്ത യുദ്ധവിമാന പൈലറ്റുമാരും ഇതിൽ ഉൾപ്പെടുന്നു. എസ്-400 ഉം മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും പ്രവർത്തിപ്പിച്ച ഉദ്യോഗസ്ഥരും സൈനികരും ഇതിൽ ഉൾപ്പെടുന്നു.
















