രാമൻ വിഭീഷണനോട് ലങ്കയുടെ രാജാവായി ചുമതലയേൽക്കാൻ ആവശ്യപ്പെട്ടു. ഇത് കേട്ട്, വാനരന്മാരും രാക്ഷസരായ നഗരവാസികളും ചേർന്ന് ക്ഷണത്തിൽ ഒരു കിരീടധാരണ ചടങ്ങ് ഒരുക്കി. വിഭീഷണൻ നേരത്തെതന്നെ രാമനാൽ കിരീടധാരണം നടത്തിയ രാക്ഷസരാജാവായിരുന്നല്ലോ. ഋഷിമാർ വിഭീഷണനെ അനുഗ്രഹിച്ചു: “ലോകമെങ്ങും രാമന്റെ കഥ പാടുന്നിടത്തോളം കാലം നിന്റെ രാജവാഴ്ച നീണ്ടുനിൽക്കട്ടെ!” രാക്ഷസന്മാർ ധാരാളം സമ്മാനങ്ങളുമായി പുതിയ രാജാവിനെ കാണാൻ വന്നു. വിഭീഷണൻ ആ സമ്മാനങ്ങളെല്ലാം രാമന്റെ പാദങ്ങളിൽ സമർപ്പിച്ച് നമസ്കാരം ചെയ്തു. രാമൻ അവനെ അനുഗ്രഹിച്ച്, സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞു: “നീ സമർപ്പിച്ചതായ എല്ലാ സമ്മാനങ്ങളും ഞാൻ സ്വീകരിച്ചതായി കരുതുക.” എന്നിട്ട് രാമൻ സുഗ്രീവനെ ആലിംഗനം ചെയ്തു. “അങ്ങയുടെ സഹായത്താലാണ് ഞങ്ങൾ ഉദ്ദേശിച്ച കാര്യം നേടിയത്, ഇല്ലായിരുന്നെങ്കിൽ, എനിക്ക് രാവണനെ കൊല്ലാൻ സാധിക്കുമായിരുന്നില്ല.”
യുദ്ധശേഷം രാമൻ സീതയെ കാണുന്നു
രാമൻ ഹനുമാനോട് രാവണന്റെ മരണവാർത്ത സീതയെ അറിയിക്കാൻ ആവശ്യപ്പെട്ടു, മാത്രമല്ല ദേവിയുടെ പ്രതികരണവും മുഖഭാവവും ശ്രദ്ധിച്ചു നോക്കി വരാൻ നിർദ്ദേശിച്ചു. രാക്ഷസന്മാർ ഹനുമാനെ സ്വാഗതം ചെയ്തു. രാമന്റെ വിജയവാർത്ത ഹനുമാൻ സീതയെ അറിയിച്ചു. അത്യന്ത സന്തോഷത്തോടെ സീത, ഉടനടി രാമനെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഹനുമാൻ തിരികെ രാമന്റെയടുക്കൽ പോയി ദേവിയുടെ ആഗ്രഹം അറിയിച്ചു, രാമൻ സീതയെ രാജകീയ വസ്ത്രങ്ങളോടെ ആഭരണവിഭൂഷിതയായി ഒരു പല്ലക്കിലേറ്റി കൊണ്ടുവരാൻ നിർദ്ദേശിച്ചു. വാനരന്മാർ സീതാദേവിയെ ഒരുനോക്കു കാണാൻ തടിച്ചുകൂടിയപ്പോൾ, രാമൻ അനുകമ്പയോടെ അവർക്ക് അതിനനുവാദം നൽകി. സ്വന്തം അമ്മയെ കാണുന്നതുപോലെയാണ് അവർ സീതയെ കാണുന്നതെന്നും അതാരും തടയരുതെന്നും രാമൻ പറഞ്ഞു.
യുദ്ധശേഷം സീതയെ കണ്ടുമുട്ടിയപ്പോൾ രാമൻ തന്റെ മുന്നിൽ നിൽക്കുന്നത് മായാസീതയാണെന്ന് ഓർത്ത്, രാവണന്റെ തടവിൽ ഇത്രനാൾ കഴിഞ്ഞ സീതയുടെ പതിവ്രതാശുദ്ധിയെപ്പറ്റി ലോകർ എന്തുപറയും എന്നാലോചിച്ചു. “സീതേ, ഭൂമീപുത്രീ! എന്റെ അടുക്കൽ വരൂ. നിന്റെ മേൽ എന്തിനാണീ അപവാദം?” മായാ സീതയാൽ സൃഷ്ടിക്കപ്പെട്ട ഈ നാടകത്തിൽ തന്റെ പങ്ക് നിർവഹിക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചു ക്രോധം നടിച്ച് നിന്ന രാമന്റെ അസ്വസ്ഥത മനസ്സിലാക്കിയ സീതാദേവി പ്രഖ്യാപിച്ചു: “എന്റെ ഭർത്താവിന് എന്റെ പവിത്രതയിൽ പൂർണവിശ്വാസം ഉണ്ടാകാൻ, ഞാൻ ഇപ്പോൾത്തന്നെ തീയിൽ ചാടി എന്റെ പരിശുദ്ധി തെളിയിക്കും. ലക്ഷ്മണാ അഗ്നിയൊരുക്കിയാലും. ഞാൻ അഗ്നിപരീക്ഷയെ തെല്ലും ഭയപ്പെടുന്നില്ല.”
ലക്ഷ്മണൻ, രാമന്റെ അനുവാദത്തോടെ, വലിയ ജ്വാലകളോടുകൂടിയ ഒരു അഗ്നിവേദി ഒരുക്കി. സീതാദേവി, കൈകൾ കൂപ്പി മൂന്ന് പ്രാവശ്യം അഗ്നിയെ വലംവച്ച്, അഗ്നിയേയും മറ്റ് ദേവന്മാരേയും ധ്യാനിച്ചിട്ട് പറഞ്ഞു: “അഗ്നിദേവാ, നീ എല്ലാറ്റിന്റെയും സാക്ഷിയാണ്. എന്റെ മനസ്സിൽ എന്റെ ഭർത്താവിനെ കൂടാതെ മറ്റൊരാളെപ്പറ്റി ഞാൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, അത് നിനക്കറിയാം. ഇപ്പോൾ സത്യം വെളിപ്പെടുത്തേണ്ട സമയമാണ്.” അവർ മുഖത്ത് ലവലേശം ആശങ്ക കൂടാതെ അഗ്നിയിലേയ്‌ക്ക് പ്രവേശിച്ചു. ഒരു നിമിഷത്തേക്ക് പ്രപഞ്ചം മുഴുവൻ നിശ്ചലമായി. ദേവന്മാരും ദിവ്യജനങ്ങളും ആകാശത്ത് അണിനിരന്നു; പിതൃക്കൾ ആ അഗ്നിപരീക്ഷയ്‌ക്ക് സാക്ഷികളായി. അഗ്നി സീതയോടൊപ്പം പ്രത്യക്ഷപ്പെട്ട്, അവളുടെ പാതിവ്രത്യശുദ്ധി ഉറപ്പിച്ചു. രാമൻ സീതയെ തന്റെ രാജ്ഞിയായി സ്വീകരിച്ചു. അവർ ഒരുമിച്ചിരുന്ന് എല്ലാവർക്കും ദർശനം നൽകി.
ഇന്ദ്രന്റെ സ്തുതി
ഇന്ദ്രൻ രാമനെ ശരണം പ്രാപിച്ചു സ്തുതിച്ചു. പരമശിവൻ പോലും രാമനാമത്തിന്റെ ഭക്തനാണെന്ന് പരാമർശിക്കുകയും ചെയ്തു. രാമൻ ഇന്ദ്രനോട്, യുദ്ധത്തിൽ മരിച്ചുവീണ വാനരയോദ്ധാക്കളെ മരണസ്മരണകളില്ലാതെ പുനർജീവിപ്പിക്കുവാനും, അവർക്ക് ഏത് പഴവർഗങ്ങൾ കടിച്ചാലും അവയെല്ലാം സ്വാദുള്ളതാക്കാനും, അവർ കുടിക്കുന്ന നദീജലം തേൻ പോലെ മധുരമുള്ളതാക്കാനും ആവശ്യപ്പെട്ടു. ഇന്ദ്രൻ വനരന്മാർക്ക് അനുഗ്രഹങ്ങൾ നല്കി. പുനർജീവിച്ച വാനരന്മാർ രാമനെ വണങ്ങി നിന്നു. അപ്പോൾ പരമശിവൻ പ്രത്യക്ഷപ്പെട്ടു രാമനുമുന്നിൽ പിതാവ് ദശരഥനെ പിതൃലോകത്തുനിന്നും കൊണ്ടുവന്ന് നിർത്തി. ദശരഥൻ, സീത, ലക്ഷ്മണൻ എന്നിവർ രാമനോടൊപ്പം വൈകാരികമായ ഒരു സമാഗമം നടന്നു. ദശരഥൻ രാമനെ പരമാത്മാവായി തിരിച്ചറിഞ്ഞ്, ജനനമരണ ചക്രത്തിൽ നിന്ന് മോചിതനായി സ്വർഗ്ഗത്തിലേക്ക് മടങ്ങി. ബ്രഹ്മാവ്, ശിവൻ, പാർവതി, മറ്റ് ദേവന്മാർ എന്നിവരെല്ലാം തങ്ങളുടെ ലോകങ്ങളിലേക്ക് പോയി.
അയോദ്ധ്യയിലേക്കുള്ള യാത്ര
വിഭീഷണൻ രാമനെ ലങ്കയിൽ ആതിഥ്യം സ്വീകരിച്ചു വിശ്രമിക്കാൻ ക്ഷണിച്ചെങ്കിലും, പതിന്നാലു വർഷത്തെ വനവാസത്തിന് ശേഷം ഭരതനുമായി അയോദ്ധ്യയിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിച്ച രാമൻ, ഭരതന്റെ കാത്തിരിപ്പും, കാലതാമസമുണ്ടായാൽ അനുജൻ ആത്മാഹുതി ചെയ്യുവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി, കരുണ്യപൂർവ്വം നിരസിച്ചു. പകരം, വാനര യോദ്ധാക്കൾക്ക് ഒരു വലിയ വിരുന്ന് നൽകാൻ രാമൻ വിഭീഷണനോട് ആവശ്യപ്പെട്ടു, അവരുടെ സംതൃപ്തിയാണ് തന്റെ സംതൃപ്തി. വിഭീഷണൻ ധാരാളം ഭക്ഷണപാനീയങ്ങൾ കൂടാതെ സ്വർണം, വിലയേറിയ രത്നങ്ങൾ എന്നിവ വാനരന്മാർക്ക് സമ്മാനമായി നൽകി. രാമന്റെ യാത്രയ്‌ക്കായി പുഷ്പകവിമാനം തയ്യാറാക്കി നിർത്തി. രാമൻ, സീത, ലക്ഷ്മണൻ, സുഗ്രീവൻ, അംഗദൻ, വാനരയോദ്ധാക്കൾ, രാമന്റെ അയോദ്ധ്യയിലെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിഭീഷണൻ, എന്നിവർ വിമാനത്തിൽ കയറി. യാത്രയ്‌ക്കിടെ, രാമൻ സീതയ്‌ക്ക് ത്രികൂടപർവതം, ലങ്കയിലെ യുദ്ധക്കളം, രാമേശ്വരം ക്ഷേത്രം, കിഷ്കിന്ധ, എന്നിവ കാണിച്ചുകൊടുത്തു. തങ്ങളുടെ ഭർത്താക്കന്മാർ യുദ്ധത്തിനു ദൂരെ പോയപ്പോൾ വാനരസ്ത്രീകളനുഭവിച്ച വിരഹവേദനയെക്കുറിച്ചുള്ള സഹതാപത്തോടെ സീത, കിഷ്കിന്ധയിൽ വിമാനം നിർത്തി ആ വാനരപത്നിമാരെക്കൂടി വിമാനത്തിൽ കയറ്റാൻ നിർദ്ദേശിച്ചു. വിമാനം ഇറങ്ങിയപ്പോൾ നിരവധി വാനര സ്ത്രീകൾ കയറി സീതയോട് സൗഹൃദം പങ്കിട്ട് യാത്രയിൽ ചേർന്നു. രാമൻ ഋഷ്യമൂക പർവതം, പഞ്ചവടി, അഗസ്ത്യന്റെ ആശ്രമം, ചിത്രകൂടം, അയോദ്ധ്യ എന്നിവ ആകാശത്തുനിന്നും സീതയെ കാണിച്ചുകൊണ്ടിരുന്നു.
ഹനുമാനും ഭരതനും
രാമൻ ഹനുമാനോട് പെട്ടെന്ന്തന്നെ അയോദ്ധ്യയിലേക്ക് പോയി, താൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നുവെന്ന് ഭരതനെ അറിയിക്കാൻ ആവശ്യപ്പെട്ടു. ബ്രാഹ്മണവേഷത്തിലാണ് ഹനുമാൻ ഭരതനെ കാണാൻ പോയത്. വഴിയിൽ നിഷാദരാജാവ് ഗുഹനെയും അദ്ദേഹം കണ്ടിട്ട് വലിയ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നിട്ടും, ഭരതൻ സന്യാസജീവിതം നയിച്ചിരുന്ന നന്ദിഗ്രാമത്തിലേക്ക് പോയി. അവിടെ ഭരതൻ ഒരു ചെറിയ കുടിലിൽ താമസിച്ച്, ശത്രുഘ്നനോടും മന്ത്രിമാരോടും കൂടെ, എപ്പോഴും രാമന്റെ നാമം ജപിച്ചു കഴിഞ്ഞു. ഹനുമാൻ രാജാവിനോട് ആദരവ് അർപ്പിച്ച്, ഭരതനേക്കാൾ വലിയ ഒരു ഭക്തനെ കണ്ടെത്തുക അസാധ്യമാണെന്ന് പറഞ്ഞു. “ധന്യാത്മാവേ! അവിടുത്തെ ജ്യേഷ്ഠസഹോദരൻ ഉടൻതന്നെ ഇവിടെ എത്തും. രാമൻ പുഷ്പക വിമാനത്തിൽ, സീതയോടും ലക്ഷ്മണനോടും ചേർന്ന്, സുഗ്രീവനും വിഭീഷണനും നയിക്കുന്ന വാനര, രാക്ഷസ സൈന്യങ്ങളോടൊപ്പം വന്നുകൊണ്ടിരിക്കുന്നു. ശക്തനായ രാക്ഷസനെ കൊന്നു വിജയശ്രീലാളിതനായി വരുന്ന രാമനെ അങ്ങേയ്‌ക്ക് ഉടനെ കാണാം. അപ്പോൾ അങ്ങയുടെ മനസ്സ് ശാന്തമാകും.”
ഇത് കേട്ട്, ഭരതൻ ആനന്ദാതിരേകത്താൽ ഒരു നിമിഷം മൂർച്ഛിച്ചുനിന്നു. സന്തോഷാശ്രുക്കളോടെ ഹനുമാനെ ആലിംഗനം ചെയ്ത്, അവന്റെ നെറ്റിയിൽ ചുംബിച്ചു. “അങ്ങ് ആരാണ് ദേവനോ മനുഷ്യനോ? അങ്ങയുടെ വാക്കുകൾ എന്റെ കാതുകൾക്ക് തേനാണ്. എന്റെ സന്തോഷം പ്രകടിപ്പിക്കാനായി എന്താണ് അങ്ങേയ്‌ക്ക് സമ്മാനം നൽകേണ്ടത്? എന്റെ ദുഃഖം മാറ്റിയതിന് പകരമായി ഒരു പാരിതോഷികവും പര്യാപ്തമല്ല. രാമനെക്കുറിച്ച് പറയൂ. അവൻ വാനരന്മാരെ എങ്ങനെ കണ്ടുമുട്ടി? സീതാപഹരണത്തിന് എന്താണ് കാരണമായത്?” ഹനുമാൻ പറഞ്ഞു: “അങ്ങ് ചിത്രകൂടം വിട്ട് ഭാരിച്ച മനസ്സോടെ വനത്തിൽ നിന്നു പോയ ദിവസം മുതൽ ഇന്ന് വരെ നടന്നതെല്ലാം ഞാൻ വിശദമായിപറയാം.” എല്ലാം കേട്ട് ഭരതൻ സന്തുഷ്ടനായി. ശത്രുഘ്നൻ, മന്ത്രിമാർ, അവരുടെ ഭൃത്യന്മാർ എല്ലാം ഹനുമാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്, അവിടെ വിസ്മയചിത്തരായി രാമന്റെ വരവ് കാത്തിരുന്നു.
















