ഭാരത ജനാധിപത്യത്തിന്റെ സൗന്ദര്യകാഴ്ചകളില്‍ ഒന്നാണ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന തെരഞ്ഞെടുപ്പും നമ്മുടേതാണ്. എന്തെല്ലാം പോരായ്‌മകളുണ്ടെങ്കിലും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ നമ്മുടെ ജനാധിപത്യത്തിന് കരുത്തു പകരുന്നു. ലോകത്ത് മറ്റ് പല രാജ്യങ്ങളിലും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കപ്പെടുകയും ഏകാധിപത്യവും സൈനിക ഭരണവും അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോഴും ഭാരതത്തിലെ ജനാധിപത്യം കരുത്തുറ്റതായി നിലനില്‍ക്കുന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
തൃശ്ശൂരിലെ വോട്ടര്‍ പട്ടിക വിവാദവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം രാഷ്‌ട്രീയനേതാക്കളും മാധ്യമങ്ങളും നടത്തുന്നത് ജനാധിപത്യത്തിന്റെ ഈ സുതാര്യതയെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താനുള്ള ശ്രമമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കുന്നത് ആരുടെ രഹസ്യ അജണ്ടയാണെന്ന് അന്വേഷിക്കപ്പെടണം.
2024ലെ പൊതു തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 75000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്. വ്യാജ വോട്ടുകള്‍ ചേര്‍ത്താണ് അദ്ദേഹം വിജയിച്ചത് എന്ന രാഷ്‌ട്രീയ എതിരാളികളുടെ തെറ്റായ ആരോപണം അതേപടി ഏറ്റുപാടുകയാണ് ചില മാധ്യമങ്ങള്‍. ഇത്രയധികം വ്യാജ വോട്ടുകള്‍ രേഖപ്പെടുത്തി നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്ന കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. ആറുമാസത്തിലധികം പ്രസ്തുത സ്ഥലത്ത് സ്ഥിരതാമസം ഉണ്ടാകണം. മേല്‍വിലാസം തെളിയിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ഇത് രണ്ടും ഹാജരാക്കാതെ ആര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകില്ല.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരും ബിഎല്‍എമാരും ആണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്. ആരെങ്കിലും വ്യാജമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് ഈ ഉദ്യോഗസ്ഥരുടെ അറിവോടെയാകണം. കേരളത്തില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത ബിജെപി ഈ ഉദ്യോഗസ്ഥരെ മുഴുവന്‍ സ്വാധീനിച്ച് 75,000 ത്തോളം അല്ലെങ്കില്‍ ജയിക്കാന്‍ ആവശ്യമായ വ്യാജ വോട്ടുകള്‍ ചേര്‍ത്തു എന്ന ബാലിശമായ വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇത്തരമൊരു സംശയമുണ്ടെങ്കില്‍ ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷനും പിന്നെ കോടതിക്കും പരാതി നല്‍കാവുന്നതാണ്. എന്നാല്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അവര്‍ക്ക് തന്നെ വിശ്വാസമില്ല എന്നതുകൊണ്ടാകും ആരും നിയമനടപടി സ്വീകരിക്കാന്‍ മെനക്കെടുന്നുമില്ല. സുരേഷ് ഗോപി വിജയിച്ചു എന്നത് അംഗീകരിക്കാനുള്ള മടിയും വിമുഖതയും ആണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നില്‍ എന്ന് വ്യക്തം. സുരേഷ് ഗോപി തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തതിനെയും വലിയ അപരാധമായി അവര്‍ പ്രചരിപ്പിക്കുകയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ സുരേഷ് ഗോപി തൃശ്ശൂരിലുണ്ട്. അദ്ദേഹവും കുടുംബവും തൃശ്ശൂരില്‍ വാടകവീടെടുത്ത് സ്ഥിരതാമസമാക്കിയിരുന്നു.
തൃശ്ശൂരില്‍ വോട്ട് ചേര്‍ക്കാനും വോട്ടവകാശം വിനിയോഗിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും സുരേഷ് ഗോപിക്കുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് മുന്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഒട്ടേറെപേര്‍ക്ക് രണ്ടിടത്ത് വോട്ടര്‍ പട്ടികയില്‍ പേരുണ്ട്. സുരേഷ് ഗോപിയെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന് പിന്നിലെ മനഃശാസ്ത്രം എന്തെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിയുള്ള മലയാളിക്ക് കഴിയും.
















