മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് പരാതി നല്‍കിയതായി കെ ടി ജലീല്‍ എം എല്‍ എ. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ വെളിപ്പെടുത്തല്‍.
പി കെ ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു എന്നാണ് കെടി ജലീലിന്റെ ആരോപണം. പികെ ഫിറോസിന് പരമ്പരാഗതമായി സ്വത്തോ ജോലിയോ ഇല്ല. പാര്‍ട്ടി എന്തെങ്കിലും ധന സഹായം നല്‍കിയതായി അറിവില്ല. എന്നിട്ട് എങ്ങനെ ഇത്രയധികം സ്വത്ത് സമ്പാദിച്ചു എന്ന് അന്വേഷിക്കണം.
എട്ട് വര്‍ഷമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിന്റെ കേരള ഘടകം ജനറല്‍ സെക്രട്ടറിയാണ് പി.കെ ഫിറോസ്. അതിനു മുമ്പ് പത്ത് വര്‍ഷക്കാലം മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. നിയമബിരുദം നേടിയിട്ടുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി തൊഴിലായി സ്വീകരിച്ചതായി കേട്ടിട്ടില്ല. 2011ല്‍ വിലപിടിപ്പുള്ള 12.5 സെന്റ് സ്ഥലം വാങ്ങിയപ്പോള്‍ ആധാരത്തില്‍ ബിസിനസ് എന്നാണ് ചേര്‍ത്തിരുന്നത്. അന്നും ഇന്നും ഫിറോസിന്റെ ബിസിനസുകള്‍ ദുരൂഹമാണെന്ന് കെ ടി ജലീല്‍ പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വരവില്‍ കവിഞ്ഞ സ്വത്ത് പികെ ഫിറോസ് സമ്പാദിച്ചു. കുടുംബ സ്വത്ത് അനന്തരമായി കിട്ടാന്‍ ഫിറോസിന്റെ പിതാവ് സമ്പന്നനല്ലെന്നും അദ്ദേഹം കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഡ്രൈവറാണെന്നും ജലീല്‍ കുറിച്ചു. പതിനഞ്ചു സെന്റ് സ്ഥലവും ഒരു കൊച്ചുവീടുമാണ് കുടുംബ സ്വത്തായി ഉള്ളത്. അത്ഭാഗം വെച്ചിട്ടുമില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടുന്നു.
പി.കെ ഫിറോസിന്റെ സാമ്പത്തിക വളര്‍ച്ച ദുരൂഹമായിരിക്കെ ആണ് മയക്കുമരുന്ന് കേസില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ പി.കെ ജുബൈര്‍ പൊലീസ് പിടിയിലാകുന്നതെന്നും കുറിപ്പില്‍ പറയുന്നു. ഫിറോസിന്റെയും സഹോദരന്‍ ജുബൈറിന്റെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ അനുജന്റെ മയക്കുമരുന്ന് ഇടപാടില്‍ ഫിറോസിന് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകും.
















