ന്യൂദല്‍ഹി: മോദി പാകിസ്ഥാന് കൊടുത്തത് ശക്തമായ ചെകിട്ടത്തടിയാണ്. സിന്ധൂനദീജലം കൊടുക്കില്ലെന്ന ഇന്ത്യയുടെ നിലപാട് പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്നു എന്നതിന്റെ തെളിവാണ് തിങ്കളാഴ്ച പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ഭരണകക്ഷി പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പാകിസ്താന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെയും പാകിസ്താന്‍ പ്രസിഡന്‍റ് അസിഫ് അലി സർദാരിയുടെയും ഏകമകനുമായ ബിലാവൽ ഭൂട്ടോയും നടത്തിയ പ്രസ്താവന. പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ ഒരു കാരണവുമില്ലാതെ തോക്കിനിരയാക്കിയ പാക് ഭീകരവാദത്തിന് ഇന്ത്യയും മോദിയും നല്‍കിയ ശക്തമായ മറുപടിയാണ് സിന്ധുനദിയിലെ ജലം ഇനി പാകിസ്ഥാന് നല്‍കില്ലെന്ന നിലപാട്. ഇതോടെ പാകിസ്ഥാന്‍ ഉള്ളില്‍ കിടുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അമേരിക്ക സന്ദര്‍ശിച്ച അസിം മുനീര്‍ അമേരിക്കയില്‍ നിന്നും നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് സിന്ധുനദീതടത്തിന് കുറുകെ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ പത്ത് മിസൈലുകള്‍ വിട്ട് ആ അണക്കെട്ട് തകര്‍ക്കുമെന്നാണ്. ഇന്ത്യ സിന്ധൂനദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ യുദ്ധം ഉണ്ടാകുമെന്നാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്.
27 കോടി ജനങ്ങള്‍ ആശ്രയിക്കുന്നതാണ് സിന്ധുനദിയിലെ ജലം. ഇതില്‍ കൂടുതല്‍ പേരും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഇക്കഴിഞ്ഞ ജൂണ്‍ 21ന് അമിത് ഷാ പ്രഖ്യാപിച്ചത് സിന്ധുനദിയിലെ ജലം പാകിസ്ഥാന് നല്‍കില്ലെന്ന് തന്നെയാണ്.
“സാധാരണ അന്താരാഷ്‌ട്ര നദീജലക്കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ ആകില്ല. പക്ഷെ ഞങ്ങള്‍ ഈ കരാര്‍ ഒരിയ്‌ക്കലും പുനസ്ഥാപിക്കില്ല. കാരണം ഈ കരാറില്‍ നിന്നും മാറിനില്‍ക്കാനുള്ള എല്ലാ അവകാശങ്ങളും ഇന്ത്യയ്‌ക്കുണ്ട്.” – അമിത് ഷായുടെ വാക്കുകള്‍.
എന്താണ് സിന്ധു നദീജല ഉടമ്പടി?
സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. വിഭജനത്തിനുശേഷം, പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം ഇന്ത്യയിലായി. 1954 ല്‍ ലോകബാങ്ക് മധ്യസ്ഥത വാഗ്ദാനം ചെയ്തു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, 1960 സെപ്റ്റംബര്‍ 19 ന് സിന്ധു നദീജല കരാറില്‍ ഒപ്പുവച്ചു. ഉടമ്പടി പ്രകാരം, പടിഞ്ഞാറന്‍ നദികളായ ചെനാബ്, സിന്ധു എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് ലഭിച്ചു. കിഴക്കന്‍ നദികളായ സത്ലജ്, ബിയാസ്, രവി എന്നിവയില്‍ നിന്നുള്ള ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്‌ക്കും ലഭിച്ചു. നിശ്ചിത വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് ജലസേചനം, അനിയന്ത്രിതമായ ജലവൈദ്യുത ഉല്‍പ്പാദനം, കുടിവെള്ള വിതരണം, നാവിഗേഷന്‍ എന്നിവയ്‌ക്കായി ഇന്ത്യയ്‌ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം ഉപയോഗിക്കാമെന്നും കരാര്‍ വ്യക്തമാക്കുന്നു.
ഭക്ര-നംഗല്‍ അണക്കെട്ട്, രഞ്ജിത് സാഗര്‍ അണക്കെട്ട്, പോങ് അണക്കെട്ട്, നീണ്ട കനാല്‍ ശൃംഖല എന്നിവയിലൂടെ ഇന്ത്യ കിഴക്കന്‍ നദികളുടെ ഏതാണ്ട് മുഴുവന്‍ വിഹിതവും പ്രയോജനപ്പെടുത്തുന്നുണ്ട്.
കൃഷിക്ക് ആവശ്യത്തിന് ജലം ലഭിക്കാത്തതിനാല്‍ പാകിസ്ഥാനിലെ കര്‍ഷകര്‍ക്കിടയില്‍ അസ്വാരസ്യം പുകയുകയാണ്. പാകിസ്ഥാനിലെ പഞ്ചാബിലും മറ്റുമാണ് വെള്ളംകിട്ടാത്ത കര്‍ഷകര്‍ ഏറെ പ്രകോപിതരാകുന്നത്. പാകിസ്ഥാന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്‌ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു സിന്ധു നദീതടം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പാകിസ്ഥാന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ നേരിട്ടോ അല്ലാതെയോ ഇതിനെ ആശ്രയിക്കുന്നുണ്ട്. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
















