തലശ്ശേരി: പുത്തൂരിലെ സിപിഎം പ്രവർത്തകൻ കല്ലായി അനീഷ് കൊലപാതക കേസ്സിൽ കുറ്റ ആരോപിതരായ 13 ബിജെപി പ്രവർത്തകരും കുറ്റക്കാരല്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് നിസാർ അഹമ്മദ് കണ്ടെത്തി. സിപിഎം നേതൃത്വം പോലീസിന് കൊടുത്ത ലിസ്റ്റിന്റെഅടിസ്ഥാനത്തിലാണ് പ്രതി പട്ടിക തയ്യാറാക്കിയതെന്ന് സംഭവ സമയത്ത് തന്നെ ആരോപണമുണ്ടായിരുന്നു.
ഇതിൽ പത്താം പ്രതി കെ.സി.വിഷ്ണു ബിജെപി പാനൂർ നിയോജക മണ്ഡലം പ്രസിഡണ്ടും, ഒന്നാം പ്രതി ജിയേഷ് യുവമോർച്ച മുൻ ജില്ലാ സെക്രട്ടറിയുമാണ്. ബന്ധുക്കളെ അടക്കമുള്ള സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. രാഷ്‌ട്രീയ വിരോധത്താൽ 2008 മാർച്ച് 7 ന് പുലർച്ചെ 5ന് പുത്തൂർ കണ്ണംപൊയിൽ കല്ലായിന്റവിട ബാലന്റെ മകൻ അനീഷിനെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് വെട്ടി കൊലപെടുത്തിയെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം.
കുന്നോത്ത് പറമ്പ് കുലിച്ചാലിൽ രാജന്റെ മകൻ ജിയേഷ്, പുത്തൂർ ചമ്പന്റെ വിട ശശിയുടെമകൻ സന്തോഷ്, കുനിയിൽത്താനി കുഞ്ഞിരാമന്റെ മകൻ വേണുഗോപാൽ, വടക്കയിൽ ബാലന്റെ മകൻ സജീഷ്, കൂറ്റേരി താഴെക്കുനിയിൽ ഭാസ്കരന്റെ മകൻ സുബിൻ, മുരുത്തും പൊയിൽ തുപ്പാനറത്ത് കുഞ്ഞമ്പുവിന്റെ മകൻ ശശി,കൈവേലിക്കൽ ചുങ്കകാരന്റ വിട ബാലന്റെ മകൻ രാഘവൻ, കൊളവല്ലൂർ പന്തോക്കാലിൽ ഗോവിന്ദന്റെ മകൻ ബിജു, ചേരിക്കൽ കുഴിക്കൽ ഉത്തമന്റെ മകൻ ഷിനോജ്,കൈ വേലിക്കൽ കാട്ടോത്തി ചാത്തന്റെ മകൻ വിഷ്ണു, കുണ്ടുപറമ്പന്റവിട കുത്തിരാമന്റെ മകൻ ബാബു, തെക്കയിൽ പാറിയി നാണുവിന്റെ മകൻ അനീഷ്, കൈവേലിക്കൽ സ്വാമിന്റ വിട കേളന്റെ മക സുരേന്ദ്രൻ എന്നീ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചുവെന്നായിരുന്നു ആരോപണം.
പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി.എസ്. ഈശ്വരൻ, ടി. സുനിൽ കുമാർ, പി.പ്രേമരാജൻ എന്നിവർ ഹാജരായി.
















