കൊച്ചി: എംഎസ് സി ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം എസ് സി പാൽമെറ കപ്പൽ തടഞ്ഞുവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവ്. കേരള തീരത്തെ കപ്പൽ അപകടത്തെ തുടർന്ന് മത്സ്യബന്ധന ബോട്ടുടമകൾ നൽകിയ ഹർജിയിലാണ് നിർണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്. വിഴിഞ്ഞം പോർട്ട് അധികൃതർക്കാണ് കപ്പൽ തടഞ്ഞുവയ്‌ക്കാൻ നിർദേശം നൽകിയത്.
എം എസ് സി എൽസാ കപ്പലപകടവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള നഷ്ടം മത്സ്യമേഖലയ്‌ക്ക് ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം നികത്താൻ ഇതുവരെ എം എസ് സി ഷിപ്പിങ് കമ്പനിക്ക് സാധിച്ചിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് അവരുടെ തന്നെ കപ്പൽ തടഞ്ഞുവയ്‌ക്കണമെന്നായിരുന്നു ബോട്ടുടമകൾ നൽകിയ ഹർജി. നഷ്ടപരിഹാര തുക കെട്ടിവച്ചതിനു ശേഷം കപ്പൽ വിട്ടുകൊടുക്കാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ എം എസ് സിയുടെ അക്വിറ്റേ എന്ന കപ്പലും തടഞ്ഞു വച്ചിരുന്നു. പിന്നീട് നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. സമാനമായ നടപടിയാണ് പാൽമെറ എന്ന കപ്പലിലും സ്വീകരിച്ചിരിക്കുന്നത്.
















