ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി വിജയിച്ച് പ്രധാനമന്ത്രിയായ ഷേഖ് ഹസീനയെ വിദ്യാര്‍ത്ഥി കലാപത്തിലൂടെ അട്ടമറിച്ചതിന് പിന്നില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്‍കിയ ജമാ അത്തെ വിദ്യാര്‍ത്ഥിനേതാക്കള്‍ക്ക് അമേരിക്കയില്‍ ഡമോക്രാറ്റിക് നേതാവ് ബില്‍ ക്ലിന്‍റന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. അതില്‍ ഇപ്പോഴത്തെ ബംഗ്ലാദേശിലെ താല്‍ക്കാലിക ഭരണാധികാരി മുഹമ്മദ് യൂനസും പങ്കെടുത്തിരുന്നു. അതുപോലെ ഒരു കലാപം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ പിന്തുണയോടെ ഇന്ത്യയില്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. . അത് സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് തിങ്കളാഴ്ച നടത്തിയ മാര്‍ച്ച് വ്യക്തമാക്കുന്നത്.
വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലും വോട്ടെടുപ്പിലും കൃത്രിമം കാട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനില്‍ക്കുന്നു എന്ന വ്യാജ ആരോപണം കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി ഉയര്‍ത്തുകയാണ്. ഇത് വഴി തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമല്ലെന്നും മോദി മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെുക്കപ്പെട്ടത് ഇത്തരം അട്ടിമറികളിലൂടെയാണെന്നും പറഞ്ഞുപരത്തുകയും ചെയ്യുക വഴി ഇനി ഒരു ദേശീയ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടത്താന്‍ സാധിക്കാത്ത കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. കാരണം ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ മോദിയെയും ബിജെപിയെയും തോല്‍പിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ രാഹുല്‍ ഗാന്ധി വിദേശശക്തികളെയും രാജ്യത്തിനകത്തെ ബിജെപി വിരുദ്ധശക്തികളെയും കൂട്ടുപിടിച്ച് മോദി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് വ്യാമോഹിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഒരു വിമര്‍ശനങ്ങള്‍ക്കും തെളിവുകള്‍ ഇല്ല. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ എല്ലാവാദങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊളിച്ചുകഴിഞ്ഞു. ഏകദേശം 51 ലക്ഷത്തോളം ബംഗ്ലാദേശി മുസ്ലിങ്ങളെ ബീഹാറിലെ വോട്ടേഴ്സ് ലിസ്റ്റില്‍ കടത്തിവിടാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയുടെയും ലാലുപ്രസാദ് യാദവിന്റെയും ശ്രമങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊളിച്ചതാണ് രാഹുല്‍ ഗാന്ധിയുടെ പ്രകോപനത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് സുപ്രീംകോടതിയും രാഹുല്‍ ഗാന്ധിയോട് വിശദീകരണങ്ങള്‍ ചോദിച്ചിരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസ്, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര നടത്തിയ കോടികളുടെ അഴിമതിയും ഭൂമിതട്ടിപ്പും സംബന്ധിച്ച കേസ് എല്ലാം കാരണം ഗാന്ധികുടുംബം പ്രതിരോധത്തിലാണ്. വൈകാതെ കോടതിവിധികള്‍ പുറത്തുവരും. അതിന് മുന്‍പ് രാജ്യത്തെ കലാപകലുഷിതമാക്കുകയാണ് ലക്ഷ്യമെന്ന് തിങ്കളാഴ്ച രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ മാര്‍ച്ച് തെളിയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ രാജ്യത്തോട് പരസ്യമായി മാപ്പ് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതോടെയാണ് മുഖം രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സമരം കടുപ്പിച്ചിരിക്കുന്നത്. ഇതുകൊണ്ടൊക്കെ വ്യാജആരോപണം ഉയര്‍ത്തിയതിന്റെ പേരിലുള്ള നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനാകുമെന്നാണോ രാഹുല്‍ ഗാന്ധി കരുതുന്നത്?
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വീണ്ടും അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപാകട്ടെ, ഇന്ത്യയ്‌ക്ക് മേല്‍ 50 ശതമാനം നികുതി അടിച്ചേല്‍പിച്ച് ഇന്ത്യ-യുഎസ് വ്യാപാരബന്ധം തകര്‍ക്കുകയാണ്. ഈ സമയത്ത് രാജ്യത്തിനൊപ്പം നില്‍ക്കേണ്ട പ്രതിപക്ഷം രാജ്യത്തിനകത്ത് സമരത്തിനും കലാപത്തിനു തീകൊളുത്താന്‍ ശ്രമിക്കുന്നു എന്നതിനര്‍ത്ഥം വിദേശശക്തികള്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പമുണ്ടെന്ന് തന്നെയാണ്.
ട്രംപ് ജയിച്ചപ്പോള്‍ ഇന്ത്യ സന്തോഷിച്ചതാണ്. കാരണം ഡമോക്രാറ്റ് പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള ഡീപ് സ്റ്റേറ്റിനെതിരായ ശക്തിയായി റിപ്പബ്ലികന്‍ പാര്‍ട്ടി നേതാവായ ട്രംപ് പ്രവര്‍ത്തിക്കുമെന്ന വിശ്വാസമാണ് തകര്‍ന്നത്. പകരം സ്വന്തം കുടുംബത്തിന്റെയും മറ്റുമുള്ള വ്യാപാരനേട്ടങ്ങളില്‍ മാത്രം താല്‍പര്യമുള്ള ട്രംപും ഒരു ഡീപ് സ്റ്റേറ്റ് ശക്തിപോലെ തന്നെ പ്രവര്‍ത്തിക്കുകയാണ്. അതായത് ട്രംപിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അധികാര ശക്തികള്‍ അമേരിക്കന്‍ ആയുധശക്തിയും ഡോളര്‍ മേല്‍ക്കോയ്‌മയും ഉപയോഗിച്ച് മറ്റ് ദുര്‍ബല രാജ്യങ്ങളില്‍ അവരുടെ അധികാരവും ബിസിനസ് താല്‍പര്യങ്ങളും ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ഡീപ് സ്റ്റേറ്റ് ശക്തിയായി മാറിയിരിക്കുകയാണ്. പാകിസ്ഥാനില്‍ അവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ ഉറപ്പിക്കാന്‍ കഴിഞ്ഞ ട്രംപ് ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിനെ ഉപയോഗിക്കുകയാണ്. മറുവശത്ത് യഥാര്‍ത്ഥ ഡീപ് സ്റ്റേറ്റിന്റെയും എന്‍ജിഒകളുടെ പിതാവായ അമേരിക്കയിലെ കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും മോദിയെ അട്ടിമറിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സാമൂഹികകലാപം നടത്തുക എന്ന പദ്ധതിയും ശക്തമാണെന്ന് കരുതപ്പെടുന്നു.
യുഎസില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമാകുന്നതിനൊപ്പമാണ് ഇന്ത്യയ്‌ക്കകത്ത് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും സമരം അരങ്ങേറുന്നത്. ഇതാണ് കലാപശ്രമത്തിന്റെ തുടക്കമോ എന്ന സംശയം ജനിപ്പിക്കുന്നത്. രണ്ട് മാസത്തിനകം രണ്ടാം തവണയും ഇന്ത്യ ഏറ്റവുമധികം വെറുക്കുന്ന അസിം മുനീറിനെ യുഎസ് മണ്ണിലേക്ക് ട്രംപ് ക്ഷണിച്ചു എന്ന് മാത്രമല്ല, അവിടെ നിന്ന് അസിം മുനീറിനെ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കാന്‍ അനുവദിച്ചു എന്നതും ആശങ്ക ജനിപ്പിക്കുന്നു. പാകിസ്ഥാന്‍ പട്ടാളത്തിനെതിരെ സമരം ചെയ്യുന്ന ബലൂച് ആര്‍മിയെ ഭീകരവാദസംഘടനയായി യുഎസ് പ്രഖ്യാപിച്ചതിന്റെ വേഗതയും അമ്പരപ്പിക്കുന്നതാണ്. അതായത് അമേരിക്കയില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമാവുകയാണ്. അതിന് സമാന്തരമായാണ് ഇവിടെ കലാപശ്രമങ്ങള്‍ക്ക് മുന്നോടിയായുള്ള സമരങ്ങള്‍ ആരംഭിക്കുന്നത്. ഇത് ആശങ്കാകുലമാണെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
















