ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തുനീക്കി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്.
വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച രാഹുലിനോട് ഒപ്പിട്ട സത്യവാങ്മൂലം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല തെറ്റായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും, ഒഴിവാക്കിയെന്നും രാഹുൽ ആരോപിക്കുന്ന വ്യക്തികളുടെ പേരുകളും നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്നും കമ്മീഷൻ പറഞ്ഞു . ഇതിന് പിന്നാലെ രാഹുലിന് നോട്ടീസും നൽകി . എന്നാൽ ഇതിന് തയ്യാറാകാതെയാണ് രാഹുൽ മാർച്ച് നടത്താൻ ആഹ്വാനം ചെയ്തത് .
















