തിരുവനന്തപുരം: ഓഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അന്ന് ഈ വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് രാജ്ഭവന്‍ നിര്‍ദേശം നല്‍കി.
ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പരിപാടികള്‍ സംഘടിപ്പിക്കാന്‍ അതതു സർവകലാശാല വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാനുകള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഗവർണർ പുറത്തുവിട്ടു. എല്ലാ വൈസ് ചാൻസലർമാരും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
സർവകലാശാലകൾക്ക് വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാനും വിഭജനത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കുന്നത്. 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം യുജിസിയും ഓഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്നു നിർദേശം നൽകിയിരുന്നു. രാജ്യത്തെ സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിർദേശം. അതെ മാതിരിയാണ് സംസ്ഥാനത്തെ സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കാൻ ഗവർണർ വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
















