ന്യൂദൽഹി: എല്ലാ അർത്ഥത്തിലും ‘സ്വന്തം’ ശക്തിയുപയോഗിച്ച് ശത്രുക്കളെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് കഴിവുണ്ടെന്ന് തെളിയിക്കുന്നതായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മധ്യപ്രദേശിലെ ഉമരിയയിൽ ഗ്രീൻഫീൽഡ് റെയിൽ നിർമാണ കേന്ദ്രമായ ബിഇഎംഎൽ റെയിൽ ഹബ് ഫോർ മാനുഫാക്ചറിങിന്റെ (ബ്രഹ്മ) ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെയുണ്ടായ ഹീനവും ഭീരുത്വപരവുമായ ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയായി ദൗത്യത്തെ വിശേഷിപ്പിച്ച പ്രതിരോധമന്ത്രി ഭാരതത്തിന്റെ നിർണായക പ്രതികരണം രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും നേരെ ഒരു ആക്രമണവും അനുവദിക്കില്ലെന്ന സുവ്യക്തമായ സന്ദേശം നൽകിയെന്നും പറഞ്ഞു. നാം ആരെയും പ്രകോപിപ്പിക്കുന്നില്ല, എന്നാല്‍ രാജ്യത്തെ പ്രകോപിപ്പിക്കുന്നവരെ വെറുതെ വിടില്ല.
ഭാരതത്തിന്റെ സ്വാശ്രയത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ഓപ്പറേഷൻ സിന്ദൂർ. നമ്മൾ നമ്മുടെ രാജ്യത്ത് വികസിപ്പിച്ച ഉപകരണങ്ങൾ സായുധ സേന ഫലപ്രദമായി ഉപയോഗിച്ചു. ഇത് ദൗത്യവിജയത്തിൽ നിർണായക പങ്കുവഹിച്ചു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ പ്രതിജ്ഞയെടുത്തതിനാലാണ് രാജ്യത്തിന് ഈ നിലയിലെത്താന്‍ സാധിച്ചത്, മന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയിലുണ്ടായ പരിവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജസ്വല നേതൃത്വത്തെയും ദീർഘവീക്ഷണത്തെയും പ്രശംസിച്ച രാജ്‌നാഥ് സിങ്, ഭാരതം സ്വന്തം മണ്ണിൽ ഉപകരണങ്ങൾ നിർമിക്കുന്നതിലുപരി സുഹൃദ് രാജ്യങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ ഉല്പാദനവും കയറ്റുമതിയും അഭൂതപൂർവമായ വേഗത്തില്‍ വളര്‍ച്ച കൈവരിച്ച് റെക്കോഡ് നിലകളില്‍ എത്തിയിരിക്കുന്നു. ഇതാണ് നവഭാരതത്തിന്റെ പുതിയ പ്രതിരോധ രംഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-25 സാമ്പത്തിക വർഷം വാർഷിക പ്രതിരോധ ഉല്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1.51 ലക്ഷം കോടി രൂപയിലേക്കും പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയെന്ന റെക്കോഡിലേക്കും ഉയര്‍ന്നത് ശ്രദ്ധേയമാണ്, മന്ത്രി പറഞ്ഞു.
















