തിരുവനന്തപുരം: ആറ്റംബോംബെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമ്മിഷന് എതിരെയുള്ള ആരോപണങ്ങള്‍ ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തോറ്റുതോറ്റ് തൊപ്പിയിട്ട പാര്‍ട്ടിയെ പ്രവര്‍ത്തകര്‍ മടുത്തു തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുല്‍ ലക്ഷ്യമിടാന്‍ കാരണമെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിന്റെ പ്രവൃത്തികളെല്ലാം. അതിര്‍ത്തിയിലെ ചൈനീസ് കൈയേറ്റമെന്ന പ്രസ്താവനയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയത്. രാഹുല്‍ നടത്തുന്ന ആരോപണങ്ങള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയ്‌ക്ക് നല്ലത്. വര്‍ഷത്തില്‍ അഞ്ചും ആറും തവണ വിനോദസഞ്ചാരത്തിന് പോകുന്ന രാഹുല്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ചുകൂടി പഠിക്കണം.
തെരഞ്ഞെടുപ്പിന് മുന്നേ വോട്ടര്‍ പട്ടിക എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയതാണ്. അത് അന്ന് പരിശോധിക്കാതെ ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് പരാതി ഉന്നയിക്കുന്നത് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ആറേഴ് ദിവസം കൂടുമ്പോള്‍ ഓരോ ആരോപണം വീതം കൊണ്ടുവരുകയും പിന്നാലെ പൊളിയുകയും ചെയ്യുന്നു. ബോംബെ ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെ രാഹുലും കോണ്‍സും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ എല്ലാം പൊളിഞ്ഞു പോയി. അതുപോലെ വോട്ടര്‍പട്ടിക ആരോപണവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി വരുന്നതോടെ പൊളിയും.
തൃശൂരില്‍ സുരേഷ്‌ഗോപിയെ കാണാനില്ലെന്ന പരാതി രാജീവ് ചന്ദ്രശേഖര്‍ തള്ളിക്കളഞ്ഞു. എംപി കേന്ദ്രമന്ത്രിയായാല്‍ കൂടുതല്‍ ചുമതലകള്‍ ഉണ്ടാകും എന്ന് എല്ലാവര്‍ക്കും അറിയാം.
പരാതി ഉന്നയിച്ച ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















