ബെംഗളൂരു: പാകിസ്ഥാനെ മുട്ടുകുത്തിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ ഇന്ത്യൻ സാങ്കേതികവിദ്യയും മേക്ക് ഇൻ ഇന്ത്യ സംരംഭവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂരിലൂടെ ലോകം ആദ്യമായി ഇന്ത്യയുടെ പുതിയ മുഖം കണ്ടു. പാകിസ്ഥാനുള്ളിലെ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും അദ്ദേഹം പ്രശംസിച്ചു. ബെംഗളൂരുവിൽ മെട്രോ ഫേസ് -3 പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ രാജ്യത്തെ സാങ്കേതികവിദ്യയും മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ശക്തിയുമാണ്. ഓപ്പറേഷൻ സിന്ദൂരിൽ ബെംഗളൂരുവിന്റെയും ഇവിടെയുള്ള യുവാക്കളുടെയും പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി കടന്ന് കിലോ മീറ്ററുകൾ അപ്പുറമുള്ള തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർക്കാൻ നമ്മുടെ സേനയ്‌ക്കായി.
ലോകത്തിലെ വലിയ നഗരങ്ങളുമായാണ് ബെംഗളൂരു താരതമ്യപ്പെടുത്തുന്നത്. ഇന്ത്യ ആഗോളതലത്തിൽ മത്സരിക്കുക മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിലാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുന്നതിലേക്ക് രാജ്യം വളരുകയാണ്. ഇന്ത്യ നേടിയെടുത്ത ഈ മുന്നേറ്റം വ്യക്തമായ ഉദ്ദേശ്യങ്ങളുടെയും സത്യസന്ധമായ ശ്രമങ്ങളുടെയും പരിഷ്കരണത്തിന്റെയും പരിവർത്തനത്തിന്റെയും മനോഭാവത്തിൽ നിന്നാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നിലവിൽ നഗര ആസൂത്രണവും നഗര അടിസ്ഥാന സൗകര്യങ്ങളും വളരെ ആവശ്യമാണ്, ബെംഗളൂരു പോലുള്ള നഗരങ്ങളെ രാജ്യത്തിന്റെ പുതിയ ഭാവിക്ക് അനുയോജ്യമാക്കണം, പ്രധാനമന്ത്രി പറഞ്ഞു.
നഗര സ്ഥാപകനായ കെംപെഗൗഡയുടെ പാരമ്പര്യം ബെംഗളൂരുവിലുള്ള ഓരോ പൗരനും എപ്പോഴും ജീവിക്കുകയും നിലനിർത്തുകയും ചെയ്തു. ഇതിലൂടെ അദ്ദേഹത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. നവ ഇന്ത്യയുടെ ഉയർച്ചയുടെ പ്രതീകമായിട്ടാണ് രാജ്യം ബെംഗളൂരുവിനെ കാണുന്നത്. ആത്മീയ പരിജ്ഞാനവും, സാങ്കേതിക പരിജ്ഞാനവും ഒരുപോലുള്ള നഗരമാണ് ബെംഗളൂരു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















