വാഷിംഗ്ടണ്‍: അര്‍മേനിയനും അസര്‍ബൈജാനും തമ്മിലുള്ള യുദ്ധം തീര്‍ന്നതായി ശനിയാഴ്ച ഇരുരാജ്യങ്ങളിലെയും നേതാക്കളെയും ഇരുത്തി ട്രംപ് പ്രഖ്യാപനം നടത്തിയപ്പോഴാണ് കാര്യത്തിന്റെ പൊരുള്‍ തെളിഞ്ഞു. ട്രംപിന് ആവശ്യം സമാധാനത്തിനുള്ള നോബല്‍ സമ്മാനമാണ്. 2025 ഒക്ടോബറിലാണ് നോബല്‍ സമ്മാനം പ്രഖ്യാപിക്കുക. അതിന് വേണ്ടിയുള്ള കരുക്കളാണ് ട്രംപ് കുറച്ചുനാളായി നീക്കിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ഇന്ത്യയും പാകിസ്ഥാനും യുദ്ധം നിര്‍ത്തിയത് തന്റെ മധ്യസ്ഥതമൂലമാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നുണ അംഗീകരിക്കാന്‍ മോദിയ്‌ക്കും ഇന്ത്യയ്‌ക്കും ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞത്. മൂന്നാമത് ഒരാളും ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നിലില്ലെന്ന് മോദിയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ സമാധാന നോബല്‍ സമ്മാനത്തെ എതിര്‍ത്ത മോദിയുടെ നീക്കത്തോട് പൊറുക്കാന്‍ ട്രംപിന് കഴിഞ്ഞില്ല. ഇതാണ് ഇന്ത്യാ-യുഎസ് അസ്വാരസ്യത്തിന്റെ ഒരു കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
ആഗസ്ത് 15ന് ട്രംപ് റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ പോവുകയാണ്. അലാസ്കയില്‍ നടക്കുന്ന ഈ കൂടിക്കാഴ്ചയില്‍ പുടിനുമായി ട്രംപ് സമാധാനക്കരാര്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടിയായാല്‍ ട്രംപിന് സമാധാന നോബേല്‍ സമ്മാനം ഉറപ്പാണെന്ന് പറയുന്നു. പക്ഷെ അതിന് ഇപ്പോള്‍ ഉടക്കിടുന്നത് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി തന്നെയാണ്. അദ്ദേഹം ജര്‍മ്മനി, സ്പെയിന്‍, ഫിന്‍ലാന്‍റ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെ വിളിച്ചു. അവരെല്ലാം സെലന്‍സ്കിയുടെ സാന്നിധ്യമില്ലാതെ ട്രംപ് റഷ്യ-ഉക്രൈന്‍ സമാധാനഉടമ്പടി ഉണ്ടാക്കിയാല്‍ സമ്മതിക്കാനാകില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ്. ഇതോടെ ട്രംപും പുടിനും തമ്മിലുള്ള സമാധാനച്ചര്‍ച്ച വിജയിക്കാന്‍ സാധ്യതയില്ലെന്ന് പലരും പ്രവചിക്കുന്നു.
എന്തായാലും പ്രതിസന്ധികളെ മറികടന്ന് പുടിനുമായുള്ള ചര്‍ച്ച കൂടി ട്രംപിന് വിജയിപ്പിക്കാനായാല്‍ നവമ്പറില്‍ പ്രവചിക്കുന്ന നോബല്‍ സമാധാനസമ്മാനം ട്രംപിനായിരിക്കും.
















