കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്ന് വയോധികയെ തള്ളിയിട്ട് ബാഗ് കവർന്ന കേസിലെ പ്രതി പിടിയിലായി. മഹാരാഷ്‌ട്രയിലെ പൻവേലിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വയോധികയുമായി പിടിവലിയുണ്ടായതിനെ തുടർന്ന് ട്രെയിനിൽ നിന്ന് പുറത്തുവീണ പ്രതി ബാഗ് കവർന്ന ശേഷം കോഴിക്കോട്ടുനിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനം വിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ യഥാർത്ഥ വിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല. ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മിണിയുടെ തലയ്‌ക്ക് നാല് തുന്നലുണ്ട്. മോഷ്ടാവ് കവർന്ന ബാഗിൽ 8000 രൂപയും മൊബൈൽ ഫോണുമായിരുന്നു ഉണ്ടായിരുന്നത്. കോഴിക്കോട് റെയിൽവേ പോലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1 സ്ളീപ്പർകോച്ചിൽ യാത്രചെയ്ത തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻവീട്ടിൽ അമ്മിണി ജോസ് ആണ് ഇന്നലെ പുലർച്ചെ ആക്രമണത്തിനിരയായത്. അമ്മിണി തീവണ്ടിയിൽനിന്ന് വീണ് നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്സ്പ്രസ് കടന്നുപോയി. വീണതിന്റെ ഒരു മീറ്റർ അകലെ ഇരുമ്പുപോസ്റ്റും സിഗ്നൽകമ്പികളും ഉണ്ട്. ഇതിലൊന്നുംതട്ടാതെ അദ്‌ഭുതകരമായ രക്ഷപ്പെടലാണുണ്ടായത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേർന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിർത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് ബാത്ത്റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ അമ്മിണി എഴുന്നേറ്റുനിന്ന് സാരി ശരിയാക്കുന്നതിനിടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാൻ ശ്രമിച്ചു. ഉടൻതന്നെ അമ്മിണി ബാഗിൽ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.











