തിരുവനന്തപുരം: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട അതുല്യയുടെ ഭർത്താവ് സതീഷ് തിരുവനന്തപുരം എയർപോർട്ടിൽ പോലീസിന്റെ കസ്റ്റഡിയിൽ. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലീസിന് കൈമാറി.
കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്മോർട്ടത്തിന്റെ ഫലം വരാനുണ്ട്. സതീഷിനെ പിടികൂടാൻ പോലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. സതീഷിനായി ലുക്ക്ഔട്ട് നോട്ടീസിറക്കി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തിൽ വെച്ച് ഇന്ന് രാവിലെ പിടിയിലാകുന്നത്.
30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ 19-ന് പുലര്‍ച്ചെയാണ് അതുല്യ മരിച്ചത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മര്‍ദിക്കുന്ന ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങള്‍ അതുല്യ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
















