ന്യൂദൽഹി: രാജ്യത്ത് 334 രാഷ്‌ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിൽ കേരളത്തിൽ നിന്നുള്ള ഏഴ് പാർട്ടികളും ഉൾപ്പെടുന്നു. ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്ത പാർട്ടികളെയാണ് പട്ടികയിൽ നിന്നും നീക്കിയത്.
അംഗീകാരം റദ്ദായ പാർട്ടികൾക്ക് ഭൗതികമായി ഓഫീസുകൾ സ്ഥാപിക്കാൻ കഴിയില്ല. കേരളത്തില്‍ നിന്ന് ആര്‍.എസ്.പി.(ബി), ആര്‍.എസ്.പി.ഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയുടെ അംഗീകാരമാണ് എടുത്തുകളഞ്ഞത്. റജിസ്ട്രേഷന്‍ റദ്ദാകുന്നതോടെ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയും ആദായ നികുതി ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും. പാര്‍ട്ടികളോട് വിശദീകരണം തേടിയശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
രാജ്യത്ത് ആകെ 2,854 രാഷ്‌ട്രീയ പാർട്ടികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 334 എണ്ണത്തിന്റെ അംഗീകാരം റദ്ദാക്കിയതോടെ 2520 എണ്ണം അവശേഷിക്കുന്നു.
നിലവിൽ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളാണുമുള്ളത്. രാഷ്‌ട്രീയ പാർട്ടികൾ ആറ് വർഷത്തിലൊരിക്കലെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മാനദണ്ഡമുണ്ട്. കൂടാതെ പാർട്ടികളുടെ പേരിലോ വിലാസത്തിലോ ഔദ്യോഗിക പദവികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഉടൻ തന്നെ കമ്മീഷനെ അറിയിക്കുകയും വേണം.
ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), സിപിഎം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയാണ് ദേശീയ പാർട്ടികൾ.
















