തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്‌ക്കലിനെതിരെ വകുപ്പുതല അന്വേഷണത്തില്‍ നടപടിക്ക് ശുപാർശയില്ല. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാം എന്നും വകുപ്പുതല അന്വേഷണ സമിതി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറും.
ഹാരിസിന് എതിരെ നടപടി ഉണ്ടാകില്ലെന്ന് അധ്യാപക സംഘടനയായ കെജിഎംസിടിഎയ്‌ക്കും ആരോഗ്യവകുപ്പ് ഉറപ്പുനൽകി. കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മെഡിക്കൽ കോളജ് അധികൃതരുടെ വാർത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെയാണ് തിരക്കിട്ട് മുഖം രക്ഷിക്കാനുള്ള ആരോഗ്യ വകുപ്പ് നടപടി. ഡോക്ടർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡോക്ടർമാരുടെ സംഘടനയ്‌ക്കും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെ കുറിച്ചുള്ള ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഹാരിസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. റിപ്പോർട്ടില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാനില്ലെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രി വീണാ ജോർജ് പരസ്യമായി ഉന്നയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയില്‍ ഡിഎംഇയുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി.
ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍ നിന്നും ബോക്സടക്കം മോർസിലോസ്കോപ്പ് കണ്ടെത്തിയെന്നാണ് പ്രിന്‍സിപ്പല്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇത് ഹാരിസ് മാറ്റിവെച്ചതല്ല മറ്റാരോ കൊണ്ടുവെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളില്‍ ഹാരിസിന്റെ മുറിയിലേക്ക് ആരോ കടക്കുന്നത് കാണാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
എന്നാല്‍ ഡോ.ഹാരിസ് ഹസന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ ബില്‍ നെഫ്രോസ്‌കോപ്പുകളുടെ ഡെലിവറി ചലാന്‍ ആണെന്ന് വ്യക്തമായി. ഡോ.ഹാരിസിന്റെ വിശദീകരണം ശരിവച്ച്, ഉപകരണം കേടായത് പരിഹരിക്കാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍ മാനേജിംഗ് പാര്‍ട്‌നര്‍ സുനില്‍ കുമാര്‍ വാസുദേവാണ് ഇക്കാര്യം അറിയിച്ചത്. ചലാനില്‍ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പ് എന്ന് രേഖപ്പെടുത്തിയത് സര്‍വീസ് എഞ്ചിനീയറുടെ വീഴ്ചയാണെന്നും സുനില്‍ കുമാര്‍ വാസുദേവ് പറഞ്ഞു. ഇതോടെ അധികൃതരുടെ വാദങ്ങളെല്ലാം പൊളിഞ്ഞു.
താൻ മുറിയിൽ ഉണ്ടായിരുന്നെങ്കിൽ ഉപകരണത്തെ പറ്റി വിശദീകരിച്ച് നൽകുമായിരുന്നു. ഒപിയിലുള്ള സമയത്താണ് പരിശോധന നടന്നത്. റൂമിൽ ഒരു രഹസ്യവുമില്ലെന്നും ആർക്ക് വേണമെങ്കിലും കയറാമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. അഞ്ച് ദിവസമായി അവധിയിലായിരുന്ന ഡോക്ടർ ഹാരിസ് ചിറയ്‌ക്കല്‍ ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചു.















