ന്യൂദൽഹി: തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണത്തെക്കുറിച്ച് രാഹുൽ ഗാന്ധി രേഖാമൂലം പരാതി നൽകിയില്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഒരു വിഷയത്തിലും രാഹുൽ ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
“രാഹുൽ ഗാന്ധി തന്റെ ആരോപണങ്ങൾ ഉറച്ചു വിശ്വസിക്കുകയും ഇസിഐക്കെതിരായ തന്റെ ആരോപണങ്ങൾ ശരിയാണെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ, അതിനായി പ്രത്യേകം സാക്ഷ്യപത്രമുണ്ട്. അതിൽ അദ്ദേഹം ഒപ്പിട്ട് തരുന്നതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ രാഹുൽ ഗാന്ധി പ്രഖ്യാപനത്തിൽ ഒപ്പിട്ടില്ലെങ്കിൽ, അതിനർത്ഥം അദ്ദേഹത്തിന്റെ വിശകലനത്തിലും അതിന്റെ ഫലമായുണ്ടാകുന്ന നിഗമനങ്ങളിലും അസംബന്ധ ആരോപണങ്ങളിലും അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കിൽ അദ്ദേഹം രാജ്യത്തോട് ക്ഷമാപണം നടത്തണം” – വോട്ടെടുപ്പ് സമിതി വൃത്തങ്ങൾ പറഞ്ഞു.
രാഹുലിന് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ പ്രഖ്യാപനത്തിൽ ഒപ്പിടുക അല്ലെങ്കിൽ ECIക്കെതിരെ അസംബന്ധ ആരോപണങ്ങൾ ഉന്നയിച്ചതിന് രാഷ്‌ട്രത്തോട് ക്ഷമാപണം നടത്തുക. നേരത്തേയും രാഹുൽ ഇത്തരം കാര്യങ്ങൾ ഉന്നയിച്ചിരുന്നു. പരാതിയായി നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാ റായില്ല. പകരം കോൺഗ്രസിലെ ചില അഭിഭാഷകരാണ് പരാതി നൽകിയത്. അതിന് കമ്മിഷൻ അപ്പോൾ തന്നെ മറുപടി നൽകുകയും ചെയ്തു. ആ മറുപടികളെല്ലാം ഇപ്പോഴും വെബ്സൈറ്റിലുണ്ട്.
രാഹുൽ ഒരിക്കലും നേരിട്ട് പരാതികൾ നൽകാറില്ല. പാർട്ടി നൽകിയ പരാതികൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ട്. അതെല്ലാം വെബ്സൈറ്റിലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. കർണാടകയിലെ ഒരു മണ്ഡലത്തിൽ 1,00,250 വോട്ടുകളും വിവിധ ക്രമക്കേടുകളും ഉൾപ്പെട്ട “വോട്ട് ചോറി” നടന്നതായി രാഹുൽ വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയത്.
എന്നാൽ കമ്മീഷന്റെ ആവശ്യം രാഹുൽ തള്ളിക്കളഞ്ഞു, തന്റെ പരാതിക്കായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നും തന്റെ ആരോപണങ്ങൾ പൊതുജനമധ്യത്തിലുണ്ട്. അത് പരിശോധിച്ച് കൃത്യമായ മറുപടി നൽകണമെന്നുമാണ് രാഹുൽ ആവശ്യപ്പെടുന്നത്.












