വിഭീഷണൻ നാല് സഹചാരികളുമായി ലങ്കയിൽ നിന്നും ഒരാകാശവിമാനത്തിൽ പുറപ്പെട്ട്, പെട്ടെന്ന്തന്നെ രാമൻ വാനരന്മാരോടൊപ്പം ഇരിക്കുന്ന സ്ഥലത്ത് ഇറങ്ങി. രാമന്റെ അടുക്കൽ ചെന്ന് വിനയത്തോടെ, താൻ രാവണന്റെ സഹോദരനാണെന്നും സീതയെ തട്ടിക്കൊണ്ടുപോയ രാവണന്റെ ദുഷ്പ്രവർത്തിയെ അംഗീകരിക്കാത്തതിനാൽ രാമനോടൊപ്പം പക്ഷം ചേരാൻ തീരുമാനിച്ചതായും അവൻ വിശദീകരിച്ചു. ശത്രുപക്ഷത്തുനിന്നു വന്നവനാകയാലും രാക്ഷസവർഗ്ഗം വഞ്ചനയിൽ വിദഗ്ധരാണെന്നറിയാവുന്നതിനാലും സുഗ്രീവന് വിഭീഷണന്റെ ആത്മാർഥതയെപ്പറ്റി ആദ്യം അത്ര വിശ്വാസമില്ലാതിരുന്നു. പക്ഷേ ഹനുമാൻ ഉറപ്പ് നല്കി. “എല്ലാവരിലും നല്ലവരുണ്ടാവും. വിഭീഷണൻ അങ്ങിനെയുള്ള ആളാണ്. മാത്രമല്ല തന്നെ ആശ്രയിക്കുന്നവർക്ക് അഭയം നല്കുക എന്നത് രാജാവിന്റെ ധാർമ്മികമായ കർത്തവ്യവുമാണല്ലോ.” സ്വന്തം കർത്തവ്യത്തെക്കുറിച്ച് ചിന്തിച്ച രാമൻ, നിസ്വാർത്ഥനായ ഒരു പ്രാവിന്റെ സഹാനുഭൂതിയെക്കുറിച്ചുള്ള ഒരു കഥ പറഞ്ഞ്, ശരണം തേടുന്നവർ, അവരുടെ പശ്ചാത്തലം എന്തുതന്നെയായാലും സംരക്ഷണം അർഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഒരു കാട്ടിലെ മരക്കൊമ്പിൽ ഇണകളായ രണ്ടു മാടപ്രാവുകൾ സല്ലപിച്ചിരിക്കുമ്പോൾ ഭക്ഷണം തേടി വന്ന ഒരു വേടൻ ഒരമ്പയച്ച് പെൺപ്രാവിനെ കൊന്നുകളഞ്ഞു. തന്റെ പ്രിയയെ നഷ്ടപ്പെട്ട ആൺപ്രാവ് വേദനയോടെ കരയാൻ തുടങ്ങി. അപ്പോഴേയ്‌ക്കും കാട്ടിൽ ഇരുട്ടായി, ശക്തമായ കാറ്റോടെ കനത്ത മഴ പെയ്യാനും തുടങ്ങി. വേടൻ മരക്കീഴിൽ വിശന്നു തളർന്നിരിക്കുന്നത് കണ്ട് ദയവു തോന്നിയ പ്രാവ് പോയി അവന് വേണ്ടി ഒരു തീക്കൊള്ളി കൊണ്ടുവന്ന് നൽകി. അതുപയോഗിച്ച് തീകത്തിച്ച് വേടൻ പെൺപ്രാവിന്റെ മാംസം പാചകം ചെയ്ത് തിന്നു. ആ ചെറുപക്ഷിയുടെ മാംസം കഴിച്ചിട്ട് വേട്ടക്കാരന്റെ വിശപ്പ് മാറിയില്ല. താനിരിക്കുന്ന ആ മരച്ചുവട്ടിൽ ശരണം തേടിയ വേടന്റെ ദയനീയാവസ്ഥ കണ്ട്, ആൺപ്രാവ് വേടന്റെ വിശപ്പ് മാറ്റാനായി സ്വയം തീയിൽ ചാടി. വെറുമൊരു പക്ഷി അത്രയും സഹാനുഭൂതി പ്രകടിപ്പിക്കുന്നുവെങ്കിൽ, മനുഷ്യർ എത്രമാത്രം സഹാനുഭൂതിയുള്ളവരായിരിക്കണം?
ഇങ്ങിനെ പറഞ്ഞു വിഭീഷണനെ സ്വാഗതം ചെയ്തിട്ട് ധർമ്മത്തിന്റെ പാത തിരഞ്ഞെടുത്തതിനുള്ള പ്രതിഫലമായി അദ്ദേഹത്തെ രാക്ഷസന്മാരുടെ രാജാവായി അഭിഷേകം ചെയ്യാൻ രാമൻ തീരുമാനിച്ചു. വാനരന്മാർ വാദ്യഘോഷങ്ങളോടും പരമ്പരാഗത ആചാരങ്ങളോടും സമുദ്രജലം ഉപയോഗിച്ചുള്ള ആചാരസ്നാനസഹിതം നടത്തിയ അഭിഷേകച്ചടങ്ങ് ഗംഭീരമായിരുന്നു. സുഗ്രീവൻ വിഭീഷണനെ അഭിനന്ദിച്ച്, രാവണനെ എതിരിടാനായുള്ള യുദ്ധസേനയെ നയിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിഭീഷണൻ വിനയപൂർവ്വം, എന്നാൽ ഏറെ ശ്രദ്ധാപൂർവ്വം പറഞ്ഞു. “സർവ്വലോകാധിപതിയായ രാമൻ കൂടെയുണ്ടെങ്കിൽ വ്യക്തിയെന്ന നിലയിൽ തന്റെ ഇടപെടലിന് വലിയ സാംഗത്യമില്ല. ദിവ്യമായ ഉദ്ദേശത്തോടെയുള്ള ഇച്ഛാശക്തിയും കേവലം ഉറച്ച ഭക്തിയും മാത്രം മതി.”
ശുകബന്ധനം
രാമനു നൽകിവരുന്ന പിന്തുണ പിൻവലിക്കാൻ സുഗ്രീവനോട് ആവശ്യപ്പെടുന്ന സന്ദേശവുമായി രാവണൻ ശുകനെ ദൂതയച്ചു. ലങ്ക സ്വർഗ്ഗത്തേക്കാൾ ശക്തമാണെന്നും മനുഷ്യർ ദുർബല യോദ്ധാക്കളാണെന്നും പറഞ്ഞു യുദ്ധത്തിൽ സുഗ്രീവന്റെ ഉദ്ദേശ്യം ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു രാവണ സന്ദേശം. ഇത് കേട്ട് വാനരർ ശുകനെ ആക്രമിക്കവേ, ശുകൻ രാമനോട് സഹായം അഭ്യർത്ഥിച്ചു കരഞ്ഞു. മാത്രമല്ല, ദൂതനെ കൊല്ലുന്നത് ധർമ്മത്തിന് വിരുദ്ധമാണെന്നും ഓർമ്മിപ്പിച്ചു. രാമൻ വാനരന്മാരോട് ശുകനെ ബന്ധവിമുക്തനാക്കാൻ ഉത്തരവിട്ടു. എന്നിട്ട് രാവണനു കർശനമായ ഒരു മറുപടി അയക്കാൻ സുഗ്രീവനോട് നിർദ്ദേശിച്ചു. “നീ സീതയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെങ്കിൽ, നീയും ബാലിയേപ്പോലെ, നശിക്കുമെന്ന് അറിഞ്ഞാലും.” ശുകനെ വാനരന്മാർ വീണ്ടും തടവിലാക്കി. രാമൻ അനുവാദം നൽകുംവരെ അവനെ സ്വതന്ത്രനായക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ഈ വാർത്തയറിഞ്ഞ രാവണൻ നിരാശനായി.
സേതുബന്ധനം
ലങ്കയിലേക്ക് സമുദ്രം കുറുകെ കടക്കാനുള്ള മാർഗ്ഗത്തിനായി രാമൻ, വിഭീഷണൻ, ലക്ഷ്മണൻ, സുഗ്രീവൻ എന്നിവർ ഒത്തു ചേർന്ന് ആലോചിച്ചു. അവർ സമുദ്രദേവനായ വരുണന്റെ സഹായം തേടി കടലിൽ ചിറകെട്ടി ഒരു പാത നിർമ്മിക്കാൻ തീരുമാനിച്ചു. രാമൻ കിഴക്കോട്ട് മുഖം തിരിഞ്ഞിരുന്നു ധ്യാനിച്ച് മൂന്ന് ദിവസം പ്രാർത്ഥന നടത്തിയെങ്കിലും സമുദ്രദേവനായ വരുണൻ പ്രത്യക്ഷപ്പെട്ടില്ല. ഉദ്ധതമായ കോപം പ്രകടിപ്പിച്ച്, രാമൻ തന്റെ വില്ലും അമ്പുകളും തയ്യാറാക്കി ഉപയോഗിച്ച് സമുദ്രത്തെ വറ്റിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി. അത് ലോകത്താകെ ഗുരുതരമായ വിനാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഭൂമിയും ആകാശവും പേടിച്ചുവിറച്ചു. സമുദ്രജീവികൾ ഭയന്നു. കയ്യിൽ വിലയേറിയ രത്നക്കല്ലുകളുമായി വരുണൻ പ്രത്യക്ഷപ്പെട്ട്, രാമന്റെ ദയയ്‌ക്കായി കേണ് തന്റെ താമസിക സ്വഭാവത്തെപ്പറ്റി പറഞ്ഞു ക്ഷമ യാചിച്ചു. പിന്നെ കടൽ കടക്കുവാനുള്ള സുരക്ഷിതമായ പാത കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു.
വരുണൻ രാമനോട് ലങ്കയുടെ വടക്കൻ മേഖലയിൽ രാക്ഷസന്മാരുടെ അധിവാസം ഉള്ളയിടം വൃത്തിയാക്കി അവിടേയ്‌ക്ക് ഒരു ചിറ നിർമ്മിക്കാൻ നിർദ്ദേശിച്ചു. രാമൻ ലക്ഷ്യസ്ഥാനത്തേയ്‌ക്ക് ഒരു അമ്പ് തൊടുത്തുവിട്ട്, ആ പ്രദേശം വെടിപ്പാക്കി നിർമ്മാണത്തിന് യോഗ്യമാക്കി. അവിടേക്കു ചിറകെട്ടുക സുരക്ഷിതമായ മാർഗ്ഗമാണെന്ന് വരുണൻ ഉറപ്പ് നൽകി. ദേവശില്പിയായ വിശ്വകർമ്മാവിന്റെ മകൻ നളനെയാണ് നിർമ്മാണദൗത്യം ഏൽപ്പിച്ചത്.
ചിറനിർമ്മിക്കാനുള്ള സൗകര്യത്തിനായി സമുദ്രം പിൻവാങ്ങിയപ്പോൾ നിർമ്മാണപ്രവർത്തനം എളുപ്പമായി. രാമൻ, സുഗ്രീവൻ, നളൻ, ലക്ഷ്മണൻ എന്നിവർ നിർമ്മാണജോലി ആസൂത്രണം ചെയ്തു. ഭീമാകാരന്മാരായ വാനരന്മാർ നൂറ് യോജന നീളവും പത്ത് യോജന വീതിയുമുള്ള ചിറ നിർമ്മിക്കാൻ വേണ്ടി വലിയ കല്ലുകളും മരങ്ങളും കൊണ്ടുവന്നു. രാമൻ കടൽത്തീരത്ത് ശിവഭഗവാനെ പൂജിച്ചു. ആ സ്ഥലത്തിന് രാമേശ്വരം എന്ന് പേര് നൽകി, അവിടെയെത്തി ആരാധന നടത്തുന്നവർക്കും തീർത്ഥാടനങ്ങൾ ചെയ്യുന്നവർക്കും രാമൻ മോക്ഷപദം ഉറപ്പാക്കി.
ചിറയുടെ നിർമ്മാണം വേഗത്തിൽ പുരോഗമിച്ചു. ആദ്യ ദിവസം പതിന്നാല് യോജന നീളം പണി തീർന്നു. ഓരോ ദിവസവും കൂടുതൽ നീളം പണി തീർത്ത് അഞ്ചാം ദിവസം ഇരുപത്തിമൂന്നു യോജന പണിത് ചിറകെട്ടൽ പൂർത്തിയാക്കി. വാനരന്മാർ എല്ലാവരും ഒത്തുചേർന്ന് കൂട്ടത്തോടെ ലങ്കയിലേക്ക് നടക്കാൻ തുടങ്ങി. രാമൻ ഹനുമാന്റെ തോളിലും ലക്ഷ്മണൻ അംഗദന്റെ തോളിലും കയറിയാണ് ലങ്കയിലേക്ക് പോയത്.
രാമൻ സുബേല പർവ്വതത്തിന്റെ മുകളിൽ കയറി, ലങ്കാനഗരത്തെ വീക്ഷിച്ചു വിസ്മയം പൂണ്ടു. ഇന്ദ്രന്റെ അമരാവതിയെ വെല്ലുന്ന സ്വർണ്ണഗോപുരങ്ങൾ, കൈലാസംപോലെ മനോഹരമായ കൊട്ടാരങ്ങൾ എന്നിവ നിരീക്ഷിച്ചു. നഗരം ആയുധസജ്ജമായി കാണപ്പെട്ടു. രാവണൻ തന്നെ സേവിക്കുന്ന സുന്ദരതരുണിമാരാൽ ചുറ്റപ്പെട്ട് പത്ത് തലയിലും സ്വർണ്ണ മകുടങ്ങൾ ധരിച്ച്, രത്നസിംഹാസനത്തിൽ ഇരുന്നു. രാമൻ ശുകനെ വിട്ടയക്കാൻ തീരുമാനിച്ചിട്ട് രാവണനുള്ള ഒരു സന്ദേശം അവന്റെ കയ്യിൽ കൊടുത്തയച്ചു.
















