കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പോലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരവും അനാശാസ്യ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് പരാതിയും കേസും.
അശ്ലീല സിനിമകളിലൂടെ നടി പണം സമ്പാദിച്ചെന്നും അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയത്.
ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയം പുറത്തുവരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ ഇപ്പോൾ എങ്ങനെ പരാതി ഉയർന്നു എന്നാണ് സംശയത്തിന് ആക്കം കൂട്ടുന്നത്.
















