കണ്ണൂർ: ടിപി വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും പോലീസിന്റെ സാന്നിധ്യത്തിൽ മദ്യപിച്ച സംഭവത്തിൽ അതൃപ്തിയറിയിച്ച് ഡിജിപി രവദ ചന്ദ്രശേഖർ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി കാണുന്നുണ്ട്. വീഴ്ചയുണ്ടെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തിയാൽ തുടർ നടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.
കണ്ണൂർ സിറ്റി റൂറൽ പൊലീസിലെ ഡിവൈഎസ്‌പിമാർ, എസ്‌പിമാർ, എഎസ്‌പി, എസ്‌പി, കമ്മിഷണർ, റേഞ്ച് ഡിഐജി എന്നിവരുടെ സുപ്രധാന യോഗത്തിലാണ് രവദ ചന്ദ്രശേഖരവദ ചന്ദ്രശേഖറിന്റെ പ്രതികരണം. ടിപി കേസിൽ പരോളിൽ ഇറങ്ങിയ പ്രതികൾ നിരന്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിട്ടും പൊലീസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് ഡിജിപി വ്യക്തമാക്കി.
രാഷ്‌ട്രീയസംഘർഷങ്ങൾക്ക് ശമനമുണ്ടെങ്കിലും കണ്ണൂർ ജില്ലയിൽ ക്രമസമാധാനപാലനത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും രവദ വ്യക്തമാക്കി. കൊടി സുനിയും സംഘവും കോടതി പരിസരത്ത് വച്ച് മദ്യപിച്ചെന്ന ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
കഴിച്ചത് മദ്യമാണോ എന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് കോടതിയിൽ എത്തിയാലും തള്ളിപ്പോകുമെന്നും സംഭവത്തിൽ പരാതിക്കാരും തെളിവും ഇല്ലെന്നുമായിരുന്നു പോലീസ് വാദം.
















