ന്യൂദൽഹി : സഹോദരനും, പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധിയെ വിമർശിച്ച സുപ്രീംകോടതിയ്‌ക്കെതിരെ ആഞ്ഞടിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി . യഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ടെന്നാണ് പ്രിയങ്കയുടെ വാദം. സർക്കാരിനെ ചോദ്യം ചെയ്യേണ്ടത് പ്രതിപക്ഷ നേതാവിന്റെ കടമയാണെന്നും അവർ പറഞ്ഞു.
“എന്റെ സഹോദരൻ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിക്കില്ല, അദ്ദേഹം അവരെ ഏറ്റവും ബഹുമാനിക്കുന്നു. “ എന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യയുടെ ഭൂപ്രദേശം ചൈന കയ്യേറിയെന്ന ആരോപണത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചത്. ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന കൈയടക്കി. ഇന്ത്യൻ സൈനികരെ മർദ്ദിച്ചു. 20 സൈനികരെ വധിച്ചു. പ്രധാനമന്ത്രി ചൈനക്ക് മുന്നിൽ കീഴടങ്ങി എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ.
അതിന് ‘ചൈന 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി? നിങ്ങൾ അവിടെ ഉണ്ടായിരുന്നോ? നിങ്ങളുടെ കൈവശം എന്ത് തെളിവുണ്ടായിരുന്നു? നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, അങ്ങനെ പറയാൻ കഴിയില്ല. അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടാകുമ്പോൾ, ഇരുവശത്തുമുള്ള സൈന്യത്തിന് നഷ്ടം സംഭവിക്കുന്നത് അസാധാരണമല്ല.’ – എന്നാണ് ജസ്റ്റിസ് ദീപങ്കർ ദത്ത , ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് മറുപടി നൽകിയത്.
















