തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിലെ വിസിയോടുള്ള വിരോധത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടിക്കളിച്ച് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാള്‍ തുറന്നുകൊടുക്കാത്തതിനാല്‍ സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് എന്‍എസ്എസ്, എന്‍സിസി, ഭിന്നശേഷി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിന് വിളിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി യോഗം നടത്തിയില്ല. സിന്‍ഡിക്കേറ്റ് സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. റഹീമിന്റെ അധ്യക്ഷതയിലാണ് യോഗം ചേരേണ്ടത്.
വെറും പതിനഞ്ച് പേരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. അതിനാല്‍ സര്‍വ്വകലാശാല ആസ്ഥാനത്തെ ഐക്യൂഎസി ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ രാവിലെ 10 മണിക്ക് ഉപസമിതി യോഗം കൂടാന്‍ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനികാപ്പന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് കമ്മറ്റിയിലെ അംഗം സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡാ.വിനോദ്കുമാര്‍ ടി.ജി നായരും ഉദ്യോഗസ്ഥരും എത്തിയെങ്കിലും കമ്മറ്റി കണ്‍വീനര്‍ ഡോ. റഹീമും മറ്റ് ഇടത് അംഗങ്ങളും സര്‍വ്വകലാശാല ആസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും എത്തിയില്ല.
പതിനൊന്ന് മണിയായിട്ടും യോഗം കൂടാത്തതിനെ തുടര്‍ന്ന് രജിസ്ട്രാറെ വിവരം ധരിപ്പിച്ചു. ഇതോടെ യോഗത്തില്‍ പങ്കെടുക്കേണ്ട ജീവനക്കാരോട് സിന്‍ഡിക്കേറ്റ് യോഗം കൂടുന്ന ഹാളിനു സമീപം എത്താന്‍ സിപിഎം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാര്‍ എത്താതായതോടെ ഭീഷണിയായി. ജീവനക്കാര്‍ പോകാന്‍ കൂട്ടാക്കിയില്ല. സിന്‍ഡിക്കേറ്റ് ഹാള്‍ തുറന്നാല്‍ മാത്രമെ യോഗം കൂടാന്‍ സാധിക്കൂ എന്ന നിലപാടില്‍ കമ്മറ്റി കണ്‍വീനറും അധ്യാപകനുമായ ഡോ. റഹീമും മറ്റ് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളും അവിടെ നിന്നും പോയി. ഇതോടെ വിസിയുടെ നിര്‍ദ്ദേശം അനുസരിച്ച് യോഗത്തിന് എത്തിയവരും പിരിഞ്ഞു പോയി.
ഗ്രേസ് മാര്‍ക്കിന്റെ വിഷയമായതിനാല്‍ സിന്‍ഡിക്കേറ്റ് ഹാളിനു പുറത്തുവച്ച് യോഗം ചേര്‍ന്ന് മാധ്യമങ്ങളെ വിളിച്ചുവരുത്തി വിവാദം ഉണ്ടാക്കാനായിരുന്നു നീക്കം. മാര്‍ക്ക് നല്‍കേണ്ട മാനദണ്ഡം അടിയന്തരമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
















