വാഷിംഗ്ടണ്‍ : യുഎസ്-നേറ്റോ സഖ്യം ഒരു വശത്തും റഷ്യ മറുവശത്തും നിലകൊണ്ട് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം നീങ്ങുകയാണോ എന്ന് ആശങ്ക. റഷ്യയ്‌ക്കെതിരെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിച്ചതായി യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയതോടെ ട്രംപ് ആശങ്കയിലാണ്.
ആണവായുധം കാട്ടിയുള്ള ഭീഷണി മുഴക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പുടിന്‍ ട്രംപിന് താക്കീത് നല്‍കി. അമേരിക്ക വിന്യസിച്ച ആണമുങ്ങിക്കപ്പലുകള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് അറിയാമെന്നും റഷ്യ പ്രതികരിച്ചിരുന്നു.
ഇതോടെ അടുത്ത ആഴ്ച പുടിനുമായി സമാധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ് കോഫിനെ അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുയാണ് ട്രംപ്. ഇത് ട്രംപ് അയയുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അമേരിക്കയ്‌ക്ക് ഒത്ത എതിരാളിയാണ് റഷ്യ. യുദ്ധവിമാനങ്ങള്‍ വഹിക്കാനുള്ള കൂറ്റന്‍കപ്പലുകള്‍ യുഎസിന് 11 എണ്ണം ഉണ്ടെങ്കില്‍ റഷ്യയ്‌ക്ക് ഒന്നേ ഉള്ളൂ. ഏകദേശം 78 യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ഈ യുദ്ധക്കപ്പലുകള്‍ക്കാവും. യുദ്ധക്കപ്പലുകള്‍ യുഎസിന് 81 ഉണ്ടെങ്കില്‍ റഷ്യയ്‌ക്ക് 11 എണ്ണമേ ഉള്ളൂ. 71 ആണവ അന്തര്‍വാഹിനികള്‍ യുഎസിന് ഉണ്ടെങ്കില്‍ റഷ്യയ്‌ക്ക് 64 ആണവ അന്തര്‍വാഹിനികള്‍ റഷ്യയ്‌ക്ക് ഉണ്ട്. അതേ സമയം ആണവപോര്‍മുനകളുടെ കാര്യത്തില്‍ റഷ്യ മുന്നിലാണ്. റഷ്യയ്‌ക്ക് 5449 ആണവ പോര്‍മുനകള്‍ ഉണ്ട്. യുഎസിന് ഇത് 5277 എണ്ണമേ ഉള്ളൂ. മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ കുറഞ്ഞപക്ഷം യുഎസില്‍ ആണവാക്രമണം നടത്താനും അതിന്റെ ദുഷ്ഫലം വര്‍ഷങ്ങളോളം അനുഭവിക്കേണ്ടിവരുന്ന വിധിയിലേക്ക് അമേരിക്കയെ തള്ളിവിടാനും പുടിന് സാധിക്കും.
നേറ്റോയ്‌ക്കെതിരെ യുദ്ധത്തിനൊരുങ്ങി പുടിന്‍
യുദ്ധമേറെ നടത്തി പരിചയമുള്ള പുടിന് കാര്യങ്ങള്‍ എങ്ങോട്ടേക്ക് കൊണ്ടെത്തിക്കാനാണ് നേറ്റോ സഖ്യം ശ്രമിക്കുന്നതെന്ന് അറിയാം. ഇഞ്ചിഞ്ചായി റഷ്യയെ തീര്‍ക്കാന്‍ അമേരിക്ക ഉള്‍പ്പെടുന്ന നേറ്റോ സഖ്യം ഒരു വര്‍ഷത്തിലധികമായി ഉക്രൈനെ മുന്നില്‍ നിര്‍ത്തി ശ്രമിക്കുകയാണെന്നും പുടിന് അറിയാം. ഇതോടെ ശത്രുക്കള്‍ക്കെതിരെ ശക്തമായ ആയുധങ്ങള്‍ നിര്‍മ്മിക്കാനും സഖ്യരാഷ്‌ട്രങ്ങളെ ഒപ്പം നിര്‍ത്താനും റഷ്യ ശക്തമായി ശ്രമവും തുടങ്ങിയിരിക്കുകയാണ്. ലോകം അവസാനിപ്പിക്കുന്ന ആണവയുദ്ധം തന്നെയാണ് പുടിന്റെ മനസ്സില്‍.
തടുക്കാന്‍ ഏറെക്കുറെ അസാധ്യമായ ഹൈപ്പര്‍ സോണിക് ഒറെഷ്നിക് മിസൈല്‍ റഷ്യ കൂട്ടത്തോടെ നിര്‍മ്മാണം ആരംഭിച്ചത് തന്നെ വരാനിരിക്കുന്ന ഈ അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒറെഷ്നിക് മിസൈലിന്റെ ആദ്യ ബാച്ച് റഷ്യയുടെ സുഹൃദ് രാജ്യമായ ബെലാറൂസില്‍ വിന്യസിച്ചതായും റഷ്യ അവകാശപ്പെടുന്നു. 5500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് പറന്ന് ചെന്ന് സ്ഫോടനമുണ്ടാക്കാന്‍ ഒറെഷ്നിക് മിസൈലുകള്‍ക്ക് സാധിക്കും. ആറ് പോര്‍മുനകള്‍ ഉള്ള മിസൈല്‍ ആണിത്. ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയില്‍ കുതിക്കുന്നതാണ് ഈ മിസൈല്‍. മാത്രമല്ല, റഷ്യയുടെ സഖ്യരാഷ്‌ട്രമായ ബെലാറസിന്റെ സേനയെ യുഎസിനെതിരെ വിന്യസിച്ചുതുടങ്ങുമെന്നും പുടിന്‍ ഭീഷണിപ്പെടുത്തിയിട്ടും മണിക്കൂറുകളേ ആയിട്ടുള്ളൂ. അതുപോലെ പുടിന്റെ മറ്റൊരു സഖ്യരാജ്യമായ ഹംഗറി റഷ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നേറ്റോ സഖ്യകക്ഷിയാണെങ്കില്‍ കൂടി വ്ളാഡിമിര്‍ പുടിന്റെ അടുത്ത കൂട്ടാളിയാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ഈയിടെ ഉക്രൈന് ആയുധം നല്‍കാമെന്നും അതിന്റെ പണം യൂറോപ്യന്‍ യൂണിയന്‍ നല്‍കണമെന്നുമുള്ള ട്രംപിന്റെ വാദം വിക്ടര്‍ ഓര്‍ബാന് പിടിച്ചിട്ടില്ല. എന്തിനാണ് യുഎസ് ഉക്രൈന് നല്‍കുന്ന ആയുധങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അമേരിക്കയ്‌ക്ക് പണം കൊടുക്കണം എന്ന ന്യായമായ ചോദ്യമാണ് വിക്ടര്‍ ഓര്‍ബാന്‍ ഉയര്‍ത്തുന്നത്. താന്‍ ഈ യുദ്ധത്തില്‍ പുടിനൊപ്പം നില്‍ക്കുമെന്നും വിക്ടര്‍ ഓര്‍ബാന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുപോലെ പുടിന്‍ വടക്കന്‍ കൊറിയയില്‍ നിന്നും കൂടുതല്‍ പട്ടാളക്കാരെ റഷ്യയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. 30,000 പട്ടാളക്കാരെ വരെ റഷ്യയിലേക്ക് അയയ്‌ക്കാനാണ് വടക്കന്‍ കൊറിയയുടെ തീരുമാനം. ലോകത്ത് ആരെയും ഭയമില്ലാത്ത വടക്കന്‍ കൊറിയയ്‌ക്ക് തീവണ്ടി മാര്‍ഗ്ഗമോ വ്യോമമാര്‍ഗ്ഗമോ പട്ടാളക്കാരെ അയയ്‌ക്കാന്‍ കഴിയും. ഇറാനും റഷ്യയ്‌ക്ക് ഒപ്പമുണ്ട്. ദൂരെ നിന്നും ചൈനയും അനുഗ്രഹാശിസ്സുകളോടെ റഷ്യയ്‌ക്കൊപ്പമുണ്ട്. കാരണം ഇന്ന് റഷ്യയെ തീര്‍ത്താന്‍ നാളെ തങ്ങളുടെ അന്ത്യമാണെന്ന് ചൈനയ്‌ക്ക് നല്ല ധാരണയുണ്ട്.
മെഡ് വെഡേവിന്റെ താക്കീത്
പത്ത് ദിവസത്തിനുള്ളില്‍ ഉക്രൈനുമായി സമാധാനം പാലിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത ഉപരോധം റഷ്യ്‌ക്കെതിരെ നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. പക്ഷെ ഉക്രൈനെതിരായ യുദ്ധം റഷ്യ നിര്‍ത്താന്‍ സാധ്യതയില്ല. എന്തായാലും റഷ്യയ്‌ക്ക്ചുറ്റും ഉക്രൈന്റെ ഭാഗം കൂടി ചേര്‍ത്ത് ഒരു ബഫര്‍സോണ്‍ പ്രദേശം വേണമെന്ന കടുത്ത നിലപാടില്‍ തന്നെയാണ് റഷ്യ. എങ്കില്‍ മാത്രമേ, നേറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സമാധാനം പുലരൂ എന്നും റഷ്യ വിശ്വസിക്കുന്നു.
റഷ്യയ്‌ക്കെതിരായ അമേരിക്കയുടെ ഉപരോധ ഭീഷണിയെ മുന്‍ റഷ്യന്‍ പ്രസിഡന്‍റ് മെഡ് വഡേവ് കഴിഞ്ഞ ദിവസം കളിയാക്കിയിരുന്നു. ട്രംപിന്റെ ഈ യുദ്ധപ്രഖ്യാപനത്തെ ശക്തമായി തിരിച്ചടിക്കുമെന്നും മെഡ് വഡെവ് താക്കീത് നല്‍കിയിരുന്നു. ഈ താക്കീത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെയാണ് രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ റഷ്യയ്‌ക്കെതിരെ വിന്യസിച്ചതായി ട്രംപ് പ്രഖ്യാപനം നടത്തിയത്. എന്തായാലും ഇത് യുഎസിന്റെ അന്ത്യശാസനമായി കണക്കാക്കുകയാണെന്നും മെഡ് വെഡെവ് പ്രസ്താവിച്ചിരുന്നു.
എപ്സ്റ്റീന്‍ ഫയലില്‍ നിന്നും തലയൂരാനുള്ള ട്രംപിന്റെ ശ്രമമോ?
അതേ സമയം റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ ഇപ്പോള്‍ കടുത്ത നിലപാടുകള്‍ ട്രംപ് എടുക്കുന്നത് എപ്സ്റ്റീന്‍ ഫയല്‍ സംബന്ധിച്ച വിവാദത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നും വാദമുണ്ട്. 14 വയസ്സായ പെണ്‍കുട്ടികളെ വമ്പന്‍മാര്‍ക്ക് കാഴ്ചവെച്ച് അധികാരവും പണവും കൊയ്തിരുന്ന ആളാണ് എപ്സ്റ്റീന്‍. ഇദ്ദേഹത്തിന്റെ എസ്റ്റേറ്റിലേക്ക് പണ്ട് ട്രംപും പോയിരുന്നതായി ചില തെളിവുകള്‍ കിട്ടിയതായി പറയുന്നു. മാത്രമല്ല, ട്രംപിന്റെ ഭാര്യയായി മെലനി ട്രംപ് ഇറ്റലി വഴി അമേരിക്കയിലേക്ക് കുടിയേറിയതാണെന്നും. മോഡലായ മെലനിയെ ട്രംപിന് നല്‍കിയത് എപ്സ്റ്റീനുമായി ബന്ധമുള്ള ഒരു മോഡല്‍ കോര്‍ഡിനേറ്ററാണെന്നും പറയുന്നു. സെപ്തംബറില്‍ യുഎസ് കോണ്‍ഗ്രസില്‍ എപ്സ്റ്റീന്‍ ഫയലുകള്‍ സംബന്ധിച്ച് വിചാരണ നടക്കും. അപ്പോള്‍ ട്രംപിനെതിരെ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവന്നേയ്‌ക്കുമെന്നും പറയപ്പെടുന്നു. അതില്‍ നിന്നും തലയൂരാന്‍ പല വിവാദങ്ങളും ട്രംപ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു.
















