കൊച്ചി : ജഗതി ശ്രീകുമാറും താനും ആണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അഭിനേതാക്കളെന്ന് വിജയരാഘവൻ. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഒരുപക്ഷേ താനാകും കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടാവുകയെന്നും അദ്ദേഹം പറയുന്നു. ഒരു നടൻ കാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ 90%വും കഥാപാത്രമായി മാറണം. 10% വ്യക്തിയായി തന്നെ നിൽക്കണമെന്നും സ്റ്റാൻസ്‌ലാവ്‌സ്കി പറഞ്ഞിട്ടുണ്ട്.
തിരക്കഥ വായിക്കുമ്പോൾ തന്നെ കഥാപാത്രത്തിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ മനസ്സിൽ തുടങ്ങും. കഥാപാത്രത്തിന് കാലിൽ നീരുണ്ടാകാമെന്ന് ചിന്തിക്കും. കഥാപാത്രത്തിന് ഊന്നുവടി ഉണ്ടെങ്കിൽ ഒരു കൂന് താൻ സ്വയം സങ്കൽപ്പിക്കും .പൂർണമായി കഥാപാത്രമായി മാറുന്ന രീതിയൊന്നും താൻ സ്വീകരിക്കാറില്ലെന്നും നടൻ പറഞ്ഞു. ഒരു കഥാപാത്രം ചെയ്യുമ്പോൾ 90% കഥാപാത്രമായി മാറിയശേഷം 10% താൻ താനായി തന്നെ നിൽക്കും.
പൂക്കാലം എന്ന സിനിമയുടെ മേക്കപ്പ്മാൻ റോണക്സിന് ഒരുപാട് അഭിനന്ദനങ്ങൾ നൽകേണ്ടതുണ്ട്. ആ കഥാപാത്രത്തിനായി 10 കിലോ ഭാരം കുറച്ചെന്നും സ്കിൻ വലിഞ്ഞ് ലൂസായ അവസ്ഥയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് മേക്കപ്പ് ചെയ്യേണ്ടി വന്നിരുന്നത്.
മേക്കപ്പ് കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ചിത്രീകരണ സമയത്ത് പ്രഭാതഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. വായിളകിയാൽ മുഖത്തെ മേക്കപ്പ് പൊളിഞ്ഞുപോകാൻ സാധ്യതയുണ്ട്. നഖം മേക്കപ്പ് ചെയ്തതല്ല, വളർത്തിയതായിരുന്നു. മൂക്കിനുള്ളിലെ രോമം വെട്ടാതെ വളർത്തിയും പുരികം പകുതി വടിച്ചുമാറ്റിയുമാണ് കഥാപാത്രത്തിന് പൂർണത നൽകിയത്.ഏകദേശം 35 വർഷം മുൻപ് തന്നെ പ്രായമുള്ള വേഷങ്ങൾ തന്നെ തേടിയെത്തിയിരുന്നു. ഏകലവ്യൻ എന്ന ചിത്രത്തിലെ ‘ചേറാടി കറിയ’ ഒരുപക്ഷേ കരിയറിലെ ആദ്യത്തെ പ്രായമുള്ള വേഷങ്ങളിലൊന്നാണ്.
രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന സിനിമയിലെ പിള്ളേച്ചൻ എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ‘നടേശാ കൊല്ലണ്ട’ എന്ന ഡയലോഗിനുള്ള ആരാധകവൃന്ദം മറ്റൊന്നിനും ഇല്ലെന്ന് നിസ്സംശയം പറയാമെന്ന് നടൻ വിജയരാഘവൻ. ഈ ഡയലോഗ് ഒരു വോക്കൽ ട്രിക്കറിയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് സീരിയസ് ഡയലോഗുകളെ പോലും തമാശയായി പ്രതിഫലിപ്പിക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
















