ന്യൂദൽഹി: ഝാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഷിബു സൊരൺ അന്തരിച്ച വാർത്ത ഓർമ്മിപ്പിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ ചരിത്രം. കോൺഗ്രസ് ഭരണത്തിൽ നടന്ന എണ്ണമറ്റ കോഴ-അഴിമതി-കുംഭകോണക്കേസുകളിൽ ഈ കോഴ ഇടപാട് എക്കാലത്തും ചരിത്രമാണ്.
കോൺഗ്രസിന് 1991 ലെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. എന്നാൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി സർക്കാരുണ്ടാക്കി. ചരിത്രത്തിൽ, കേവല ഭൂരിപക്ഷമില്ലാതെ ഒരു കേന്ദ്ര സർക്കാർ അഞ്ചല്ല, ആറുവർഷത്തോളം ഭരണത്തിൽ തുടർന്നു. എണ്ണത്തിൽ കൂടുതൽ ഉള്ളതുമാത്രമായിരുന്നു ഭരിക്കാനുള്ളയോഗ്യത.
എന്നാൽ, ഹർകിഷൻ സിങ് സുർജിത്തിന്റെ നേതൃത്വത്തിലായിരുന്ന സിപിഎം മുൻകൈ എടുത്ത് വേണ്ട അവസരങ്ങളിലെല്ലാം ഭൂരിപക്ഷം ഒപ്പിച്ചുകൊടുത്തിരുന്നു. പ്രതിപക്ഷ കക്ഷികളിൽ ബിജെപിയെ ഒറ്റപ്പെടുത്തി, മറ്റു പ്രതിപക്ഷകക്ഷികളെ ഒപ്പം നിർത്തിയായിരുന്നു കോൺഗ്രസ്സിനെ സഹായിച്ചിരുന്നത്.
ഭരണത്തിന്റെ അവസാനകാലത്ത് സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. ഭൂരിപക്ഷം ഒപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ കോഴക്കേസ് ആയി. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അട്ടിമറിയായിരുന്നു ആ കേസ്.
സഭയിൽ നാല് എംപിമാരുണ്ടായിരുന്ന ഝാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) യുടെ വോട്ട് വിശ്വാസവോട്ടിനെ എതിർത്ത് സർക്കാരിന് അനുകൂലമാക്കുകയായിരുന്നു ഒരുതന്ത്രം. ചിലർ വോട്ടിങ്ങിൽനിന്ന് വിട്ടു നിൽക്കുകയും ചെയ്താൽ സർക്കാരിന് ജയമാകും. ഈ ഓപ്പറേഷൻ നടപ്പാക്കാൻ കോടികൾ കോഴ കൊടുത്തു. ജെഎംഎം സർക്കാരിന് വോട്ടുചെയ്തു. അജിത് സിങ്ങിന്റെ എംപിമാർ വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു. മറ്റുചില കക്ഷികളും വിട്ടുനിന്നു. ഈ സംഭവത്തിൽ കോഴ ഇടപാടുനടന്നുവെന്ന ആക്ഷേപം ഉയരുകയും സിബിഐക്ക് അന്വേഷണം കൈമാറുകയും ചെയ്തു. അതോടെ ജെഎംഎം എംപിമാർക്ക കൈക്കൂലി കൊടുത്തുവെന്ന് തെളിയുകയും ചെയ്തു.
അന്ന് ഈ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഷിബു സൊരൺ കോഴ കൈപ്പറ്റിയ കാര്യം സമ്മതിച്ചു. അതു സംബന്ധിച്ച വിശദാംശങ്ങളും പറഞ്ഞു. ഒപ്പം ഇങ്ങനെയും പറഞ്ഞു:’ഞങ്ങൾ വനവാസികളാണ്, ഞങ്ങൾക്ക് ഇത്തരം കാര്യങ്ങളിലൊന്നും ശീലമില്ല. അത്രയും വലിയ തുകയൊക്കെ കണ്ടപ്പോൾ അതിൽ വീണുപോയി.’ ശൈലേന്ദ്ര മഹാതോ എന്ന മറ്റൊരു ജെഎംഎം എംപിയായിരുന്നു ആ കേസിൽ ഷിബുസൊരണിനൊപ്പം പ്രതിയായി.
ഈ കോഴയിടപാടിൽ അന്ന് കേരള മുഖ്യമന്ത്രിയായ കെ. കരുണാകരന് ഈ ഇടപാടിൽ പങ്കുണ്ടെന്ന ആക്ഷേപം ഉയർന്നപ്പോൾ ദൽഹി കേരള ഹൗസിലും മറ്റും അന്വേഷണത്തിന് സിബിഐ എത്തിയിരുന്നു.
ഈ കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിർണായക വിധിവന്നു. അന്നത്തെ സർക്കാരിന്റെ വാദം എംപിമാർക്ക് നിയമപരമായ പരിരക്ഷ ഭരണഘടന അനുവദിക്കുന്നുവെന്നായിരുന്നു. പക്ഷേ കോടതി അത് തള്ളി.











