പരമശിവൻ പാർവതിക്കായി പവിത്രമായ രാമകഥ വിവരിക്കുമ്പോൾ, ഹനുമാന്റെ മഹത്തായ ലങ്കായാത്രയെപ്പറ്റി വെളിപ്പെടുത്തി. തന്റെ പിതാവായ വായുവിന്റെ ശക്തിയും ശ്രീരാമന്റെ അനുഗ്രഹവും കൊണ്ടു ശക്തിയാർന്ന ഹനുമാൻ, വിശാലമായ സമുദ്രം ചാടിക്കടക്കാൻ തയ്യാറെടുത്തു. ചുറ്റുമുള്ള വാനരന്മാരോട് അവൻ അചഞ്ചലമായ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു: “രാമന്റെ കൃപയാൽ ഞാൻ ഈ സമുദ്രം അനായാസം കടക്കും, രാക്ഷസന്റെ കൊട്ടാരത്തിലെത്തും, സീതാദേവിയെ കണ്ടുമുട്ടും, എന്റെ പ്രഭുവിന് ഹിതമായ വാർത്തകളുമായി മടങ്ങിവരും. രാമന്റെ നാമവും രൂപവും ഹൃദയത്തിൽ ധരിക്കുന്നവർ സംസാരസമുദ്രം കടക്കുന്നു. അവന്റെ ദൂതനായ ഞാൻ സീതാദേവിയെ കാണിക്കാൻ രാമന്റെ മോതിരം കൊണ്ടുപോകുന്നു, ഒരു ഭയവും എനിക്കില്ല.” വാൽ ഉയർത്തി കൈകൾ വിടർത്തി, അചഞ്ചലമായ ദൃഢനിശ്ചയത്തോടെ ഹനുമാൻ ആകാശത്തേക്ക് ഉയർന്നുചാടി, തെക്കോട്ട് ലങ്കയിലേക്ക് പറന്നു.
മാർഗ്ഗവിഘ്നം
സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോൾ, ഹനുമാൻ മറ്റൊരുസൂര്യനെന്നപോലെ തിളങ്ങി. അപ്പോൾ ദേവന്മാർ അവന്റെ ശക്തി പരീക്ഷിക്കാൻ തീരുമാനിച്ചു. അവനെ വെല്ലുവിളിക്കാനായി അവർ നാഗരാജ്ഞിയായ സുരസയെ വിളിച്ചു. പെട്ടെന്ന് അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട സുരസ, “ഓ ധീര വാനര, എന്റെ വഴി കുറുകെ കടക്കുന്നവരെ ഭക്ഷിക്കാമെന്ന് എനിക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഞാൻ വിശന്നിരിക്കുകയുമാണ്. ഇപ്പോൾത്തന്നെ നീ എന്റെ വായിൽ കടന്നാലും.” എന്ന് അവൾ അലറി. ഹനുമാൻ, നിരാശനാകാതെ, സീതയെ കണ്ടെത്താനുള്ള തന്റെ ദൗത്യം വിശദീകരിക്കുകയും രാമനോടുള്ള കടമ നിറവേറ്റിയ ശേഷം തിരികെ വരാമെന്ന് അവളോടു വാഗ്ദാനം ചെയ്യുകയും ചെയ്തു. ലങ്കയിലേക്കുള്ള വഴി കാണിക്കണമെന്ന് അവൻ അപേക്ഷിച്ചു, പക്ഷേ സുരസ ധർമ്മമനുസരിച്ച് തന്റെ വിശപ്പ് തീർക്കേണ്ടത് ഹനുമാൻ തന്നെയാണെന്ന് നിർബന്ധിച്ചു.
സമയം പാഴാക്കാതെ, ഹനുമാൻ അവളുടെ വായിൽ ഉടനടി പ്രവേശിക്കാമെന്ന് നിർദ്ദേശിച്ചു. സുരസ ഒരു യോജന വീതിയിൽ വായ തുറന്നപ്പോൾ, ഹനുമാൻ തന്റെ ശരീരം അതിനനുസരിച്ച് വലുതാക്കി. അവൾ വായ അഞ്ച് യോജന വീതിയാക്കി, പിന്നീട് ഇരുപത്, അവസാനം അമ്പത് യോജന വീതിയാക്കി, അതിനനുസരിച്ച് ഹനുമാൻ സ്വയം ദേഹം വലുതാക്കി വളർന്നു. ഒടുവിൽ ഈ മത്സരത്തിന്റെ നിരർത്ഥകത മനസ്സിലാക്കി, ഹനുമാൻ പെട്ടെന്ന് തള്ളവിരലിന്റെ വലിപ്പത്തിലേക്ക് ചുരുങ്ങി, അവളുടെ വായിലേക്ക് പാഞ്ഞുകയറി, വേഗത്തിൽ പുറത്തിറങ്ങി. അവളെ പ്രശംസിച്ച് അവളുടെ പ്രീതി നേടി. സന്തോഷവതിയായ സുരസ, സീതയുടെ വാർത്തയുമായി വിജയകരമായി മടങ്ങിവരാൻ അവനെ അനുഗ്രഹിച്ചു, ഈ പരീക്ഷണം അവന്റെ ശേഷി ഉറപ്പാക്കാൻ ദേവന്മാർ ഒരുക്കിയതാണെന്ന് വെളിപ്പെടുത്തി. രാക്ഷസന്മാരെ പരാജയപ്പെടുത്തി ധർമ്മം പുനഃസ്ഥാപിക്കാൻ അവനോട് വേഗത്തിൽ പോകാൻ അവൾ ആവശ്യപ്പെട്ടു.
മൈനാക പർവ്വതം
നീന്തുന്നപോലെ പറന്നുകൊണ്ടിരുന്ന ഹനുമാനെ സമുദ്രദേവനായ വരുണൻ രാമന്റെ ഭക്തനായ ദൂതനെ ആദരിക്കാൻ ആഗ്രഹിച്ചു. ഹിമാലയത്തിന്റെ പുത്രനായ മൈനാകമെന്ന ശക്തമായ പർവ്വതത്തോട് സമുദ്രത്തിൽ നിന്ന് ഉയർന്ന് ഹനുമാന് വിശ്രമം നൽകാൻ വരുണദേവൻ നിർദ്ദേശിച്ചു. മനുഷ്യന്റെ വേഷത്തിൽ, മൈനാകം അവനെ ക്ഷണിച്ചു: “ഓ വാനരശ്രേഷ്ഠ, ഞാൻ ഹിമാലയത്തിന്റെ പുത്രനാണ്. എന്റെ മേൽ വിശ്രമിക്കുക, അമൃതിനോട് സമാനമായ ജലവും മധുരമുള്ള പഴങ്ങളും സ്വീകരിക്കുക.” ഹനുമാൻ, തന്റെ ദൗത്യത്തിൽ ഉറച്ചുനിന്ന്, “ഞാൻ ശ്രീരാമനെ സേവകനായ ദൂതനാണ്. വിശ്രമത്തിനോ ഭക്ഷണത്തിനോ മുമ്പാണ് ഒരുവന്റെ കടമയുടെ സ്ഥാനം. നിന്റെ ആതിഥ്യം ഞാൻ ബഹുമാനപൂർവ്വം സ്വീകരിക്കുന്നു,” എന്ന് മറുപടി പറഞ്ഞു. പർവ്വതത്തെ സൗമ്യമായി തലോടി, അവൻ ശ്രദ്ധ തെറ്റാതെ മുന്നോട്ട് പറന്നു.
ഹനുമാൻ ലങ്കയിൽ
ഹനുമാൻ ആകാശത്തിലൂടെ പറക്കുമ്പോൾ, നിഴൽ പിടിച്ചുഭക്ഷിക്കുന്ന ഛായാഗൃഹണി എന്ന രാക്ഷസി, വെള്ളത്തിൽക്കണ്ട അവന്റെ പ്രതിബിംബം പിടിച്ച് കീഴടക്കാൻ ശ്രമിച്ചു. പെട്ടെന്നുള്ള ഒരു കനത്ത തൊഴികൊണ്ട് അവളെ തോല്പിച്ച് ഹനുമാൻ പ്രഭാതത്തിൽ ലങ്കയുടെ കടൽത്തീരത്തെത്തി. തെക്കൻ സമുദ്രത്തിലെ ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ലങ്കാനഗരം, രത്നങ്ങൾ കൊണ്ട് അലങ്കരിച്ച കെട്ടിടങ്ങൾ, തഴച്ചുവളരുന്ന പൂന്തോട്ടങ്ങൾ, ഊർജ്ജസ്വലരായ വന്യജീവികൾ എന്നിവയാൽ തിളങ്ങിവിളങ്ങിനിന്നു. ഉയർന്ന മതിൽക്കെട്ടും മുതലകൾ നിറഞ്ഞ കിടങ്ങും കൊണ്ടു ചുറ്റപ്പെട്ട ലങ്ക, ഹനുമാന് അപ്രാപ്യമായി തോന്നി. ശ്രീനാരായണനെ ധ്യാനിച്ച്, ഹനുമാൻ കടുകിന്റെ വലിപ്പത്തിലേക്ക് തന്റെ ദേഹത്തെ സ്വയം ചുരുക്കി, കോട്ടയ്‌ക്ക് ചുറ്റും എർപ്പെടുത്തിയിട്ടുള്ള അനേകം പ്രതിരോധങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറി നഗരകവാടത്തിലെത്തി.
നഗരകവാടത്തിൽ, ലങ്കാലക്ഷ്മി എന്ന കാവൽദേവത, അവനെ ചോദ്യം ചെയ്തു. ശക്തമായ ഒരു പ്രഹരംകൊണ്ട് ഹനുമാൻ അവളെ വിറപ്പിച്ചുകളഞ്ഞു. അപ്പോഴവൾ പണ്ട് കേട്ടിട്ടുള്ള ബ്രഹ്മാവിന്റെ പ്രവചനം ഓർത്ത് ഹനുമാന് വഴിമാറിക്കൊടുത്തു. രാമന്റെ ദൂതനായി ഹനുമാനെ തിരിച്ചറിഞ്ഞ അവൾ, സീതയിരിക്കുന്ന സ്ഥാനം അശോകവനത്തിലെ ഒരു ശിംശപാവൃക്ഷത്തിന് കീഴിലാണെന്നും, അവിടം രാക്ഷസസ്ത്രീകളാൽ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും വെളിപ്പെടുത്തി. അവന്റെ ദൗത്യത്തെ അനുഗ്രഹിച്ച്, രാവണന്റെ നാശവും സീതയുടെ രക്ഷയും പ്രവചിച്ച്, അവൾ അവനെ പ്രവേശിപ്പിച്ചു. ലങ്കാലക്ഷ്മി പിന്മാറിയപ്പോൾ, ഹനുമാൻ ധൈര്യത്തോടെ നഗരത്തിലേക്ക് കടന്നു.
ഹനുമാൻ സീതയെ കണ്ടുമുട്ടുന്നു
ത്രികൂടപർവ്വതത്തിൽ എത്തിയ ഹനുമാൻ, കുറേ ശകുനങ്ങൾ കണ്ടു. രാവണന്റെ ഇടതുവശം വിറച്ചു, സീതയുടെ ദേഹം വിറച്ചു, രാമന്റെ വലതുവശം പ്രകമ്പനം കൊണ്ടു. തള്ളവിരലിന്റെ വലിപ്പത്തിൽ, ഹനുമാൻ ലങ്കയുടെ പൂന്തോട്ടങ്ങൾ, അരുവികൾ, ഗോപുരങ്ങൾ എന്നിവയിൽ തിരഞ്ഞുനടന്നു സീതയെ അന്വേഷിച്ചു. ലങ്കാലക്ഷ്മിയുടെ വാക്കുകൾ അനുസരിച്ച് അശോകവനത്തിൽ, ശിംശപാവൃക്ഷത്തിന് കീഴിൽ ഹനുമാൻ സീതയെ കണ്ടെത്തി. ക്ഷീണിച്ച്, കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, ദുഃഖത്തിൽ മുഴുകി, വെറും നിലത്ത് രാമന്റെ നാമം ജപിച്ചു സീത കിടക്കുന്നു. രാക്ഷസസ്ത്രീകൾ അവൾക്കു കാവൽ നിന്നു. ഒരു മരക്കൊമ്പിൽ മറഞ്ഞുനിന്ന ഹനുമാൻ, ഭക്തിയോടെ അവളെ നോക്കി, തന്റെ പ്രഭുവിനെ സേവിക്കാനായതിന്റെ ചരിതാർത്ഥ്യ പൂർണതയിൽ അവന്റെ ഹൃദയം നിറഞ്ഞു.
സീതയെ പ്രലോഭിപ്പിക്കാൻ എത്തുന്ന രാവണൻ
ഹനുമാൻ സീതയെ സമീപിക്കാൻ ആലോചിക്കുമ്പോഴേക്കും, രാവണൻ അവിടെയെത്തി, ആസന്നമായ വിനാശത്തിന്റെ ചിന്തകളും രാമനെ പ്രകോപിപ്പിക്കാനുള്ള ആഗ്രഹവും രാവണന്റെ മനസ്സിൽ ഇരുൾമൂടി. വസ്ത്രാലങ്കാരങ്ങൾ ധരിച്ച് സുന്ദരനായി വന്ന്, അവൻ സീതയോട് അപേക്ഷിച്ചു: “നീ സൗന്ദര്യത്തിന്റെ സ്വരൂപമാണ്, ഞാൻ, അജയ്യനായ അസുരചക്രവർത്തിയും. ഞാൻ നിനക്ക് അനുയോജ്യനായ വരനാണ്. രാമൻ നിന്നെപ്പിരിഞ്ഞ് ഒറ്റപ്പെട്ടു കഴിയുന്നവനാണ്, നിന്നെ തേടി അവൻ ഇനി വരില്ല. എന്നെ സ്വീകരിക്കൂ, ലോകംമുഴുവനും നിന്നെ സേവിക്കും.” സീത, അചഞ്ചലയായി, ദൃഢസ്വരത്തിൽ അവനെ നിന്ദിച്ചുപറഞ്ഞു. ഒരു പുല്ല് പറിച്ചെടുത്തെറിഞ്ഞ്. “എന്നെ അപഹരിച്ച ഭീരുവായ നിനക്ക് എന്റെ പ്രഭുവായ രാമനെ ഭയമാണ്. അവന്റെ ബാണങ്ങൾ നിന്നെയും നിന്റെ സൈന്യത്തെയും ബ്രഹ്മാവിന്റെ വിധി നടപ്പാക്കി സമൂലം നശിപ്പിക്കും.” കോപാകുലനായ രാവണൻ തന്റെ വാൾ ഉയർത്തിയെങ്കിലും അവന്റെ ഭാര്യ മണ്ഡോദരി ഇടപെട്ട് ഭർത്താവിനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. നിന്ദിതനായ രാവണൻ, രണ്ട് മാസത്തിനുള്ളിൽ സീതയെ പ്രേരിപ്പിച്ചു വശത്ത് വരുത്തിക്കാൻ കാവൽക്കാരോട് ഉത്തരവിട്ട് പിന്മാറി.
രാമനും ലക്ഷ്മണനും രാവണനെ പരാജയപ്പെടുത്തി, വിഭീഷണനെ രാജാവായി നിയമിക്കുന്നതും സീതയെ രക്ഷിക്കുന്നതും സ്വപ്നത്തിൽ കണ്ടതായി ത്രിജട എന്ന കാവൽക്കാരി, അവളുടെ കൂട്ടുകാരികളോട് പറഞ്ഞു, അതുകൊണ്ട് സീതയെ ബഹുമാനിക്കാൻ അവൾ കാവൽക്കാരോട് ആവശ്യപ്പെട്ടു. അവരുടെ ആസന്നമായ പതനം പ്രവചിച്ചു. ക്ഷീണിതയെങ്കിലും ത്രിജടയുടെ വാക്കുകളിൽ സീത കുറഞ്ഞൊരു സമാധാനം കണ്ടെത്തി.















