ഡോ. കെ. എന്‍. മധുസൂദനന്‍ പിള്ള
ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍
സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള 50 വര്‍ഷക്കാലം കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ പുരോഗതി പ്രാപിച്ചിരുന്നു. ഭരണത്തില്‍ ഉള്ളപ്പോഴും അല്ലാത്തപ്പോഴും ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രിരിച്ചിരുന്നത്. എന്നാല്‍ 100 ശതമാനം സാക്ഷരത നേടിയ, ജീവിത നിലവാര സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് കഴിഞ്ഞ ഒരു ദശാബ്ദ കാലത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ രംഗം വളരെ പിന്നോട്ടു പോയി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും കെട്ടിലും മട്ടിലും വളരെ പുരോഗതി പ്രാപിച്ചു എന്ന് തോന്നുമെങ്കിലും ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവാരത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ തകര്‍ച്ചയുടെ നെല്ലിപ്പലകയിലെത്തി. സ്വജന പക്ഷപാതത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങായി ഉന്നത വിദ്യാഭ്യാസ രംഗം മാറി. മിടുക്കരായ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. കഴിഞ്ഞവര്‍ഷം പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ 50 ശതമാനത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. എന്‍ജിനീയറിങ് കോളജുകള്‍ ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിതാക്കള്‍ ഇല്ലാതെ അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇത്രയും പ്രതികൂലമായ സാഹചര്യത്തിലാണ്പ പ്രോ ചാന്‍സലര്‍ എന്ന നിലയ്‌ക്ക് വകുപ്പ് മന്ത്രിക്ക് വൈസ് ചാന്‍സലറിനെക്കാളും ചാന്‍സലറിനെക്കാളും അധികാരം കൈയ്യാളാവുന്ന യൂണിവേഴ്സിറ്റി നിയമങ്ങള്‍ (ഭേദഗതി) (നമ്പര്‍. 2) ആക്ട് 2025, എന്നൊരു ബില്ലും; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരണത്തിനും പാര്‍ട്ടി ആധിപത്യത്തിനും വഴിതെളിക്കുന്ന കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും)ബില്‍, എന്ന വേറൊരു ബില്ലും കേരള നിയമസഭ പാസ്സാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഈ ബില്ലുകള്‍ മേഖലയിലെ എല്ലാ ഗുണഭോക്താക്കളുമായി പ്രത്യേകം ചര്‍ച്ചചെയ്ത് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരാഞ്ഞു വേണമായിരുന്നു രൂപപ്പെടുത്താന്‍. കാരണം, വിദ്യാഭ്യാസം ഒരു സംസ്ഥാനത്തിന്റെയോ ഒരു ദേശത്തിന്റെയോ മാത്രം വിഷയമല്ല, അത് ഒരു ആഗോള വിഷയമാണ്.
ഉദാഹരണമായി 2014ല്‍ ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ ഒരു കമ്മിഷനെ നിയമിച്ചു. അവര്‍ രണ്ടു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എങ്കിലും ആ റിപ്പോര്‍ട്ടിന്റെ മുകളില്‍ പത്തു വര്‍ഷത്തോളം സമൂഹത്തിലെ സമസ്ത മേഖലകളിലുള്ളവരില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായി കരടുരേഖ മൂന്നു തവണ പുനഃപരിശോധനക്കു വിധേയമാക്കി പരിഷ്‌കരിച്ച ശേഷമാണ് അന്തിമമായി കേന്ദ്ര ക്യാബിനറ്റ് ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചു നടപ്പിലാക്കിയത്. അതിനനുബന്ധമായാണ് 2025 ഡിസംബറില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് യുജിസി റെഗുലേഷന്‍2025 പ്രഖ്യാപിച്ചതും.
വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏത് പരിഷ്‌കരണത്തെയും എതിര്‍ക്കുക എന്നതാണ് കേരളത്തിലെ രീതി. യുജിസി റെഗുലേഷന്‍2025ന് ബദലായിട്ടാണ് കേരള സര്‍ക്കാര്‍ ഈ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയിരിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ ന്യായീകരണം.
ബില്ലും വരാനിരിക്കുന്ന മാറ്റങ്ങളും
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇനി മുതല്‍ പുതുതായി അഫിലിയേറ്റഡ് കോളജുകള്‍ തുടങ്ങാന്‍ പാടില്ല. മാത്രമല്ല, നിലവിലുള്ള അഫിലിയേറ്റഡ് കോളജുകള്‍ ക്രമേണ സ്വയംഭരണാവകാശമുള്ള കോളജുകളായി രൂപാന്തരപ്പെടണം. അതുപോലെ സ്വയംഭരണ കോളജുകള്‍ കാലക്രമത്തില്‍ സര്‍വകലാശാലകളായി മാറണം. ഇങ്ങനെ കോളജുകളുടെ അഫിലിയേഷന്‍ 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കണം. അങ്ങനെ നിശ്ചിത കാലയളവില്‍ ഒന്നുകില്‍ സ്വയംഭരണ കോളജുകള്‍ അല്ലെങ്കില്‍ ഒരു സര്‍വകലാശാലയുടെ ഘടക കോളജുകളായി വികസിപ്പിക്കണം. ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, അഫിലിയേറ്റീങ് യൂണിവേഴ്സിറ്റി, യൂണിറ്ററി യൂണിവേഴ്സിറ്റി എന്നീ പേരുകള്‍ ഒഴിവാക്കി പൊതുവായി യൂണിവേഴ്സിറ്റി എന്ന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
അതുപോലെ ഒറ്റയ്‌ക്കു നില്‍ക്കുന്ന സിംഗിള്‍ ഫാക്കല്‍റ്റി കോളജുകളും കാര്‍ഷിക, സാങ്കേതിക, ആരോഗ്യ, നിയമ കോളജുകളും, സമഗ്ര വിദ്യാഭ്യാസം നല്‍കുന്ന മള്‍ട്ടിഡിസിപ്ലിനറി സര്‍വകലാശാലകളുടെ ഭാഗമായി മാറണം. നിലവിലുള്ള 800 സര്‍വലാശാലകളും 40,000ത്തിലധിക കോളേജുകളും പുനരേകീകരിച്ച് 5000മോ അതില്‍ കൂടുതലോ വിദ്യാര്‍ഥികള്‍ ഉള്ള 15,000 സ്വയം ഭരണാവകാശമുള്ള മികവിന്റെ കേന്ദ്രങ്ങളായ, മള്‍ട്ടി ഡിസിപ്ലിനറി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറും. ഈ യൂണിവേഴ്സിറ്റികളെ പൊതുവേ ടൈപ്പ്.1, ടൈപ്പ്.2, ടൈപ്പ്.3 എന്നിങ്ങനെ നിര്‍വചിച്ചിരിക്കുന്നു.
ടൈപ്പ്1: എല്ലാ വിഷയങ്ങളിലും അന്താരാഷ്‌ട്ര നിലവാരമുള്ള ഗവേഷണങ്ങള്‍ക്കും ഉന്നത നിലവാരമുള്ള ബിരുദ ബിരുദാനന്തര അദ്ധ്യാപനത്തിനുമുള്ളതാണ്. ഇരുപതിനായിരത്തിനു മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മള്‍ട്ടിഡിസിപ്ലിനറി എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്സിറ്റികള്‍ ആയിരിക്കും ഇത്.
ടൈപ്പ്2: എല്ലാ വിഷയങ്ങളിലും അന്താരാഷട്ര നിലവാരമുള്ള ബിരുദ ബിരുദാനന്തര അദ്ധ്യാപനത്തിനു ഊന്നലു കൊടുക്കുന്നതിനൊപ്പം ഗവേഷണത്തിനും പ്രാധാന്യം കൊടുക്കുന്നു. പതിനായിരം മുതല്‍ ഇരുപതിനായിരം വരെ കുട്ടികള്‍ക്കു പഠിക്കാവുന്ന സര്‍വകലാശാലകള്‍ ഇക്കൂട്ടത്തില്‍ പെടും.
ടൈപ്പ്3: എല്ലാ വിഷയങ്ങളിലും യുജി തലത്തില്‍ പ്രാധാന്യം കൊടുത്തുകൊണ്ടു ഉന്നതനിലവാരമുള്ള പഠനഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. മൂവായിരം മുതല്‍ പതിനായിരം വരെ കുട്ടികള്‍ പഠിക്കുന്ന ഓട്ടോണമസ് കോളജുകള്‍ ഈ വിഭാഗത്തില്‍പ്പെടും.
ഈ കണക്കുവച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ കേരളത്തില്‍ 58 സര്‍ക്കാര്‍ കോളജുകളും 164 എയ്ഡഡ് കോളജുകളും 400 ന് അടുത്ത് ്രൈപവറ്റ് സ്വാശ്രയ കോളേജുകളും ഉണ്ട്. ഈ കോളജുകള്‍ സ്വാഭാവികമായിട്ടും 15 വര്‍ഷത്തിനുള്ളില്‍ യൂണിവേഴ്സിറ്റികളായി പരിണമിക്കണം. യൂണിവേഴ്സിറ്റികളായി മാറാന്‍ സാധിക്കാത്ത കോളജുകള്‍ പോളി ടെക്നിക്കുകളോ, സ്‌കില്‍ ഡെവലപ്മെന്റ് കോളജുകളോ അല്ലെങ്കില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളോ ആയി മാറണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൊത്തം എന്റോള്‍മെന്റ് 15 ലക്ഷം വിദ്യാര്‍ഥികളാണെന്ന് കണക്കാക്കിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ 2047 ഓടെ എന്‍ഇപി പൂര്‍ണമായും നടപ്പില്‍ വരുമ്പോള്‍ കേരളത്തില്‍ മൂന്ന് തലങ്ങളിലായി ഏകദേശം 200250 യൂണിവേഴ്സിറ്റികളുണ്ടാകും.
2003 ഡിസംബറില്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ ”സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കലും പരിപാലന ചട്ടങ്ങളും” പുറപ്പെടുവിച്ചു. രാജ്യവ്യാപകമായി സ്വകാര്യ സര്‍വകലാശാലകളിലെ ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണ മാനദണ്ഡങ്ങള്‍, പരീക്ഷാ സംവിധാനങ്ങള്‍ മുതലായവയ്‌ക്കു മേല്‍നോട്ടം വഹിക്കാനും യുജിസി തീരുമാനിച്ചു.
ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് സ്വകാര്യ സ്വാശ്രയ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വളരെ കര്‍ശനമാണ്. സേവന സന്നദ്ധരായ, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളൂം സൊസൈറ്റികളൂമാണ് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കേണ്ടത്. അതിലേക്കു വളരെ കര്‍ശനമായ നിബന്ധനകളും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പല ഘടകങ്ങളും പൂര്‍ത്തീകരിക്കേണ്ടത് ആവശ്യവുമുണ്ട്. കേരള സര്‍ക്കാര്‍ പാസ്സാക്കിയ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വളരെ ഉദാരമാണ്.
1882ലെ ഇന്ത്യന്‍ ട്രസ്റ്റ് ഓഫ് ആക്ട് (1882ലെ സെന്‍ട്രല്‍ ആക്ട്, 2) അല്ലെങ്കില്‍ കമ്പനി ആക്ട്, 2013 (സെന്‍ട്രല്‍ ആക്ട് 18 ഓഫ് 2013) അല്ലെങ്കില്‍ സൊസൈറ്റി രജിസ്ട്രേഷനു വേണ്ടി നിലവിലുള്ള ഏതെങ്കിലും ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍ക്ക് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കാന്‍ സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. കുറഞ്ഞത് 25 കോടി രൂപയുടെ ഒരു എന്റോള്‍മെന്റ് ഫണ്ട് രൂപീകരിക്കണം. സര്‍വകലാശാലയുടെ ആസ്ഥാനം പത്തേക്കര്‍ കുറയാതെയുള്ള ഭൂമിയില്‍ സ്ഥാപിക്കേണ്ടതാണ്. പുതിയ സര്‍വ്വകലാശാലകള്‍ തുടങ്ങുമ്പോള്‍ സ്പോണ്‍സറിങ് ബോഡിയുടെ കീഴിലുള്ള സ്വകാര്യ സ്വാശ്രയ കോളേജിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും സര്‍വ്വകലാശാലയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ വ്യവസ്ഥകള്‍ വച്ച് നിലവിലുള്ള ഏത് ഗ്രാന്റ് ഇന്‍ എയ്ഡ് കോളജുകള്‍ക്കും സ്വകാര്യ കോളജുകള്‍ക്കും യൂണിവേഴ്സിറ്റികളായി മാറാന്‍ പ്രയാസമില്ല. ഇപ്രകാരമാണ് പുതിയ ബില്ലിലെ വ്യവസ്ഥകള്‍.
നാളെ:
കേരളത്തിന്റെ നീക്കം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍
















