ക്ഷേത്രങ്ങളെയും ആചാര അനുഷ്ഠാനങ്ങളയും സംക്ഷിക്കാനായി രൂപീകരിക്കപ്പെട്ട ദേവസ്വം ബോര്‍ഡ്, ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്ത്, വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമാണ് ആറന്മുളയിലെ ‘പെയ്ഡ് ‘ വള്ളസദ്യയുടെ കാര്യത്തില്‍ നടന്നത്. കൊല്ലം തിരുമുല്ലാവാരത്തെ ബലിതര്‍പ്പണം അട്ടിമറിച്ചതും ഇതിന്റെ ഭാഗമായി കാണണം. എവിടെയും കച്ചവടക്കണ്ണാണ് ബോര്‍ഡിന്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായ വള്ളസദ്യ 250 രൂപയ്‌ക്ക് വില്‍പ്പനയ്‌ക്കു വയ്‌ക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം പ്രതിഷേധം ശക്തമാക്കിയതോടെയാണ് ബോര്‍ഡിന് പിന്മാറേണ്ടിവന്നത്.
കാറ്ററിങ്ങുകാര്‍ക്ക് സദ്യ കരാര്‍ നല്കി, അത് കരാറുകാരന്റെ ജീവനക്കാരെ ഉപയോഗിച്ച് വിളമ്പിക്കൊടുക്കാനായിരുന്നു ദേവസ്വം ബോര്‍ഡ് നീക്കം. വള്ളസദ്യയുടെ ആചാര അനുഷ്ഠാനങ്ങളറിയാതെ എത്തുന്ന ഭക്തരെ ചൂഷണം ചെയ്യുകയായിരുന്നു ലക്ഷ്യം. അഭീഷ്ടസിദ്ധിക്കായി അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പില്‍ ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണ് വള്ളസദ്യ.
ആചാരപരമായ ഏറെ ചടങ്ങുകളോടെയാണ് അത് നടത്തുന്നത്. വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേ ദിവസം രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്‌ക്കുന്നത്. ഒന്നു ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും. ക്ഷേത്ര ശ്രീകോവലില്‍ നിന്നു മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന മാലയും വെറ്റിലയും പുകയിലയുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകള്‍ പാടിയാണ് പിന്നീടുള്ള ചടങ്ങുകള്‍. 63 താരം വിഭവങ്ങള്‍ വിളമ്പുന്ന സദ്യയില്‍, പാട്ടിലൂടെയാണ് വിഭവങ്ങള്‍ ചോദിക്കുന്നത്. ഉടനടി വിളമ്പുകയും ചെയ്യും.
ചടങ്ങുകള്‍ക്ക്വ ശേഷം, വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ നടത്തിയ വീട്ടുകാര്‍ സദ്യ കഴിക്കുന്നത്. ഇത്ര പവിത്രമായ ചടങ്ങിനെയാണ് ദേവസ്വം ബോര്‍ഡ് വില്‍പ്പനയ്‌ക്കു വച്ചത്.
കര്‍ക്കടകവാവു ദിനത്തില്‍ പിതൃതര്‍പ്പണത്തിനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന തിരുമുല്ലാവാരത്ത് സൗകര്യങ്ങള്‍ ഒരുക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആ ചടങ്ങിനെയും അട്ടിമറിച്ചു. പിതൃതര്‍പ്പണം ചെയ്യാനാകാതെ ആയിരക്കണക്കിന് ഭക്തരാണ് മടങ്ങിയത്. കൂപ്പണ്‍ നല്കിയ ശേഷം ബലിതര്‍പ്പണത്തിനുള്ള പൂജാദ്രവ്യങ്ങള്‍ നല്കാതെ മണിക്കൂറുകളോളം ക്യൂ നിര്‍ത്തിയും വേണ്ട രീതിയില്‍ കര്‍മങ്ങള്‍ നടത്താനുള്ള സാഹചര്യം ഒരുക്കാതെയും ആചാര അനുഷ്ഠാനത്തിന് വീഴ്ചവരുത്തുകയായിരുന്നു.
പുലര്‍ച്ചെ എത്തിയവര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നു, റോഡില്‍ വടംകെട്ടി ഭക്തരെ തടഞ്ഞു. തിരക്കേറിയപ്പോള്‍ 75 രൂപയുടെ കൂപ്പണിന് 100 രൂപവാങ്ങി. ബലിതര്‍പ്പണത്തിന് ഇരുന്നവര്‍ക്ക് പൂജാസാധനങ്ങള്‍ നല്കിയില്ല. പരാതിപ്പെട്ടവരോട് അടുത്ത ഇലയില്‍ നിന്നെടുക്കാനായിരുന്നു മറുപടി. ആറും ഏഴും മണിക്കൂര്‍ ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നു. തര്‍പ്പണത്തിന് ക്രമീകരിച്ചിരുന്ന പന്തലില്‍ കയറിപ്പറ്റാന്‍ പോലും പലരും വിഷമിച്ചു. ഉന്തിലും തള്ളിലും പെട്ട് നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. യഥാവിധി പിതൃതര്‍പ്പണം ചെയ്യാനാകാതെ കണ്ണീര്‍ തര്‍പ്പണം ചെയ്താണ് തിരുമുല്ലാവാരത്തു നിന്ന് ഭക്തര്‍ മടങ്ങിയത്.
മുന്‍പ് ഹൈന്ദവ സംഘടനകളും സന്നദ്ധ സംഘടനകളും തിരുമുല്ലാവാരത്ത് ബലിതര്‍പ്പണത്തറകള്‍ ഒരുക്കിയിരുന്നു. ഭക്തര്‍ ഇഷ്ടമുള്ള തര്‍പ്പണകേന്ദ്രത്തിലെത്തി കര്‍മങ്ങള്‍ ചെയ്ത് നിറഞ്ഞമനസ്സോടെ മടങ്ങിയിരുന്നു. ഇതോടെ ഓരോ വര്‍ഷവും തിരുമുല്ലാവാരത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിച്ചു. കച്ചവടക്കണ്ണു തുറന്ന ദേവസ്വം ബോര്‍ഡ് 2023 മുതല്‍ പൂര്‍ണമായും ബലിതര്‍പ്പണം ഏറ്റെടുത്തതോടെയാണ് പി
തൃതര്‍പ്പണം അട്ടിമറിക്കപ്പെട്ടത്.
ആചാരങ്ങളുടെ പ്രാധാന്യവും ഭക്തരുടെ വിശ്വാസവും സംബന്ധിച്ച് വിവരമില്ലാത്തത്‌കൊണ്ടല്ല ദേവസ്വം ബോര്‍ഡ് ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ആചാര നിഷേധത്തിനും ഭക്ത മനസ്സുകളെ വേദനിപ്പിക്കാനും കിട്ടുന്ന അവസരങ്ങളൊന്നും കൈവിട്ടു കളയാതിരിക്കാനാണ് ശ്രമം. അങ്ങനെ വേണമെന്നായിരിക്കാം അവര്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദേശം. അതാണല്ലോ ഇന്നത്തെ സംസ്ഥാന ഭരണത്തിന്റെ പ്രത്യേകത. ഹൈന്ദവര്‍ ക്ഷമാശീലരാണ്. പക്ഷെ, ആ ക്ഷമയ്‌ക്കും പരിധിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. അത്തരം തിരിച്ചറിവിന്റെ സൂചനയാണ് ആറന്മുളയിലേതെങ്കില്‍ നല്ലകാര്യം.















