ഭാരതം ഇന്ന് എല്ലാ രംഗങ്ങളിലും അഭൂതപൂര്‍വ്വമായ മുന്നേറ്റം കൈവരിക്കുന്നു. ഈ മികവ് കായിക രംഗത്തും പ്രത്യക്ഷമാണ്. എന്നാല്‍ കായിക സംബന്ധമായ നേട്ടങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന കൃതികള്‍ മലയാളത്തില്‍ പൊതുവെ വിരളമാണ്. അതിനാല്‍ കളിയെഴുത്തു മേഖലയില്‍ ഏറെ പരിചയസമ്പന്നനായ എസ്. രാജന്‍ ബാബുവിന്റെ കൃതികള്‍ ശ്രദ്ധാര്‍ഹമാണ്. നീണ്ട അമ്പതുവര്‍ഷമായി മികച്ച എഴുത്തിലൂടെ ഈ രംഗത്ത് ശോഭിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് ‘നീരജ് ചോപ്ര-ഭാരതത്തിന്റെ ഭാഗ്യതാരകം. അത്‌ലറ്റിക്‌സില്‍ ജാവലിന്‍ ത്രോ ഇനത്തില്‍ ലോക വേദികളില്‍ രാജ്യത്തിനായി അനേകം മികച്ച നേട്ടങ്ങള്‍ എറിഞ്ഞുറപ്പിച്ച നീരജ് ചോപ്രയുടെ കായിക ജീവിതത്തിലെ പൊന്‍താളുകളാണ് രസകരവും മനോഹരവുമായ ഭാഷയില്‍ ഈ പുസ്തകം അനാവരണം ചെയ്യുന്നത്.
ഒരു കാലത്ത് ഹോക്കിയിലും പിന്നീട് ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ചെസ്, ടെന്നീസ്, റൈഫിള്‍ ഷൂട്ടിങ് മുതലായവയിലും ലോകനേട്ടങ്ങള്‍ ഭാരതത്തിന് സ്വന്തമായിരുന്നെങ്കിലും അത്‌ലറ്റിക്‌സ് രംഗത്തെ പ്രതീക്ഷകള്‍ ഫലം കാണാതെ കിടന്നു. അപ്പോഴാണ് ഹരിയാനയിലെ പാനിപ്പത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ഭാരതത്തിന്റെ പുത്തന്‍ പ്രതീക്ഷ തളിരണിഞ്ഞത്. നീരജിന്റെ ഭാഗ്യോദയം ഒരു നിയോഗമായിരുന്നു. പത്തു വയസുള്ളപ്പോള്‍ ഈ ബാലന്റെ പൊണ്ണത്തടി കുറയ്‌ക്കാനായി വീട്ടുകാര്‍ കണ്ട മാര്‍ഗ്ഗം അടുത്തുള്ള ജിംനേഷ്യത്തിലാക്കുക എന്നതായിരുന്നു. ആ ജിംനേഷ്യം പൂട്ടിയതിനാല്‍ ശിവജി സ്റ്റേഡിയത്തിലെ കായിക പരിശീലനത്തില്‍ ചേര്‍ന്ന നീരജ് ജാവലിന്‍ ത്രോവില്‍ ചെന്നുപെടുകയായിരുന്നു. ആ പ്രായത്തില്‍ 40 മീറ്ററോളം ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞ് പരിശീലകനെ വിസ്മയിപ്പിച്ച ആ അസാധാരണ പ്രതിഭയ്‌ക്ക് പിന്നീട് പഞ്ചകുലയിലെ താവ് അക്കാദമിയില്‍ കൂടുതല്‍ മെച്ചപ്പെട്ടതും ശാസ്ത്രീയവുമായ പരിശീലനം ലഭ്യമായി. അധികം താമസിയാതെ ലക്‌നൗവിലെ ജൂനിയര്‍ ദേശീയ അത്‌ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് കരസ്ഥമാക്കി. 18-ാം വയസില്‍ ലോക ജൂനിയര്‍ മീറ്റില്‍ സ്വര്‍ണം നേടുക വഴി അത്‌ലറ്റിക് ഇനത്തില്‍ ലോക റെക്കോഡ് നേടിയ ആദ്യ ഭാരതീയനെന്ന ബഹുമതി സ്വന്തമാക്കി. തുടര്‍ന്ന് ഡയമണ്ട് ലീഗ് കിരീടം, ലോക ചാമ്പ്യന്‍ പദവി എന്നിവയിലൂടെ ജാവലിന്‍ ലോകം നീരജ് പിടിച്ചടക്കി.
ലോക ജാവലിന്‍ രംഗത്ത് വിഖ്യാത താരമായ ജാന്‍ സെലസ്‌നിയുടെ സാങ്കേതിക വിദ്യയിലൂന്നിയ രീതി നീരജ് വീഡിയോ വഴി സ്വയം അനുശീലിച്ചതും അത് ഫലപ്രദമായി ഫീല്‍ഡില്‍ കാഴ്ച വച്ചതും തുടങ്ങി കൗതകമുണര്‍ത്തുന്ന അനേകം വസ്തുതകള്‍ പുസ്തകം നിവര്‍ത്തുന്നുണ്ട്. ജാവലിന്‍ ത്രോവിന്റെ രംഗം കയ്യടക്കിയവര്‍ പൊതുവെ ശാരീരിക ശേഷിയില്‍ അതികരുത്തന്മാരായിരുന്നു. പക്ഷെ നീരജാവട്ടെ ഇക്കാര്യത്തില്‍ സാധാരണക്കാരനായിരുന്നിട്ടും, പ്രതിഭയുടെ അസാധാരണ സ്പര്‍ശവും ഒപ്പം ആധുനിക തന്ത്രവുമാണ് അവരെയൊക്കെ നിഷ്പ്രഭരാക്കാന്‍ നീരജിനെ പ്രാപ്തനാക്കിയതെന്നാണ് ഗ്രന്ഥകാരന്റെ നിരീക്ഷണം. ഭാരതത്തിന്റെ കായിക മേഖലയിലെ പശ്ചാത്തല സൗകര്യങ്ങള്‍ കൂടാതെ, വിദേശ പരിശീലകരെ നിയോഗിച്ചതിന്റെ നേട്ടവും നീരജിന് ലഭിച്ചിരുന്നു.
പോളണ്ടിലെ സ്വര്‍ണനേട്ടത്തിന് ഓസ്‌ട്രേലിയന്‍ കോച്ച് ഗാരി കാല്‍വെര്‍ട്ടിന്റെ ശിക്ഷണം ഉപയോഗപ്പെട്ടു. കൂടാതെ ജര്‍മന്‍കാരന്‍ ഊവ് ഹോണ്‍ നല്‍കിയ പരിശീലനം ലോകത്തിലെ ഒന്നാംകിട കളിക്കാര്‍ക്കൊപ്പമെത്താന്‍ നീരജിനെ സഹായിച്ചു. 2021 ഒളിമ്പിക്‌സില്‍ പ്രേക്ഷക കോടികളില്‍ ആഹ്ലാദാരവം ഉയര്‍ത്തിക്കൊണ്ട് ഇരുപത്തിമൂന്നുകാരന്‍ നീരജ് സ്വര്‍ണം നേടിയതോടെ ‘ലോകജാവലിന്‍ രംഗത്ത് പുതിയ താരോദയമായിരുന്നു. അണുമാത്ര വ്യത്യാസത്തില്‍ ഒളിമ്പിക് മെഡലുകള്‍ നഷ്ടമായ ഭാരതത്തിന്റെ പൂര്‍വ്വകാല നിരാശകള്‍ ആഹ്ലാദത്തിന് വഴിമാറി. ലോക കായിക വേദിയില്‍ ഭാരതത്തിന് അസാദ്ധ്യമായി ഒന്നുമില്ലെന്ന വിളംബരമാണ് ഓഗസ്റ്റ് ഏഴിന് ടോക്കിയോവില്‍ മുഴങ്ങിയത്. അതേ ദിവസം ഫൈനലില്‍ 22 രാജ്യങ്ങളില്‍ നിന്ന് 32 പേര്‍ ഒളിമ്പിക്ക് സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോവിനായി അണിനിരന്നതും, നീരജ് അന്നത്തെ ഏറ്റവും മികച്ച ദൂരത്തിലേക്ക് ജാവലില്‍ പായിച്ചപ്പോള്‍ ആത്മാഭിമാനത്താല്‍ ഭാരതം ഹര്‍ഷപുളകിതയായതും സംബന്ധിച്ച വികാരോജ്ജ്വലമായ വിവരണമാണ് പുസ്തകം കാഴ്ചവയ്‌ക്കുന്നത്. അത്‌ലറ്റിക്‌സില്‍ ആദ്യമായി ഒളിമ്പിക് സ്വര്‍ണം കരസ്ഥമാക്കുക വഴി ഭാരതത്തിന്റെ ഈ അഭിമാന താരം രാജ്യത്തിന്റെ ഒരു നൂറ്റാണ്ടു കാലത്തെ ഒളിമ്പിക് അത്‌ലറ്റിക് ചരിത്രത്തെയാണ് പൂവണിയിച്ചത്. അസാധാരണ സിദ്ധിയ്‌ക്ക് പിന്നിലെ അര്‍പണബോധം, കഠിനാധ്വാനം, നിഷ്ഠ, അചഞ്ചലമായ ഏകാഗ്രത എന്നിവ വ്യക്തമാക്കുന്ന നീരജിന്റെ കായിക ജീവിതത്തിന്റെ സ്വര്‍ണരഥ്യ കായിക വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തമ മാതൃകയാണെന്ന് ഗ്രന്ഥം സമര്‍ത്ഥിക്കുന്നു.
കായിക മേഖലയ്‌ക്ക് മികച്ച സംഭാവനയായിരിക്കും ഈ പുസ്തകമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് മലയാളികളായ കായിക പ്രേമികള്‍ക്ക് അസുലഭവും വിലപ്പെട്ടതുമായ ഗ്രന്ഥമാണിത്.
















