വിദ്വേഷത്തിന് മറുപടി എഴുത്തായിരുന്നു. ഉള്ളില്‍ വേദനയോ അമര്‍ഷമോ ഇല്ലാത്തതുകൊണ്ടായിരുന്നില്ല. എല്ലാ വിങ്ങലുകളെയും സര്‍ഗാത്മകതയിലേക്ക് വഴിതിരിച്ചുവിട്ടപ്പോഴാണ് ശ്രീജിത്ത് മൂത്തേടത്ത് എന്ന എഴുത്തുകാരന്‍ പിറന്നത്. സര്‍ഗധനനായ അച്ഛന്‍ പി.എം. ഭാസ്‌കരന്‍ മാഷിനെ മാര്‍ക്സിസ്റ്റുകള്‍ ഇല്ലാതാക്കിയതാണ്. എന്നിട്ടും പക തീരാതെ അക്രമം തുടര്‍ന്നപ്പോള്‍ പിറന്നുവളര്‍ന്ന നാടും വീടും ഉപേക്ഷിക്കേണ്ടിവന്നു. വാളല്ല സമരായുധം എന്ന കവിവാക്യം ശ്രീജിത്ത് മനസിനെ പാകപ്പെടുത്തി ആവാഹിച്ചതാണ്. അക്രമത്തിനെതിരെ അക്ഷരം എന്ന ആശയത്തിലൂന്നി എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത ശ്രീജിത്തിനാണ് ഇത്തവണ കേന്ദ്രസാഹിത്യ അക്കാദമിയുടെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള അവാര്‍ഡ് ലഭിച്ചത്.
എണ്‍പതുകളില്‍ കോഴിക്കോട് നാദാപുരം മേഖലയില്‍ ഭീതിപരത്തിയ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളും കണ്ടുവളര്‍ന്ന കുട്ടിക്കാലമായിരുന്നു ശ്രീജിത്തിന്റേത്. ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മകളില്‍നിന്ന് ഒളിച്ചോടാനുള്ളതായിരുന്നു ശ്രീജിത്തിന്റെ സാഹിത്യരചനാശ്രമങ്ങള്‍. വളരുന്ന തലമുറയിലെങ്കിലും നന്മ വളര്‍ത്താനായിരുന്നു ആഗ്രഹം. അക്രമത്തിന്റെ നിഴലുകള്‍ അവരുടെ മേല്‍ പതിക്കരുതെന്ന് ശ്രീജിത്ത് ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കുവേണ്ടി കൂടുതലായും എഴുതി. വിജ്ഞാനകുതുകികളായ കുട്ടികളെ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ ലോകത്തെ മാറ്റിമറിക്കാമെന്ന തിരിച്ചറിവില്‍ വീണ്ടും വീണ്ടും എഴുതി.
അദ്ധ്യാപകനായിരുന്ന പി.എം. ഭാസ്‌കരന്‍ മാസ്റ്ററുടെയും ഒ.കെ. നളിനിയുടെയും മകനായി കോഴിക്കോട് വാണിമേല്‍ ഭൂമിവാതുക്കലില്‍ 1978 മാര്‍ച്ച് 31 നാണ് ശ്രീജിത്ത് ജനിച്ചത്. അച്ഛന്‍ ധാരാളം വായിക്കുമായിരുന്നു. നിരവധി പുസ്തകങ്ങള്‍, കേസരിയും മറ്റനവധി സാഹിത്യപ്രസിദ്ധീകരണങ്ങളും വായിച്ച ബാല്യമാണ് എഴുത്തിനെ രൂപപ്പെടുത്തിയത്. ഭൂമിവാതുക്കല്‍ ക്രസന്റ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം. സാമാന്യം നല്ല ലൈബ്രറിയായിരുന്നു സ്‌കൂളിലേത്. വായനയെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകരും. പിന്നീട് കോഴിക്കോട് ഡിഡിഇ ആയി വിരമിച്ച ഇ.കെ. സുരേഷ് കുമാര്‍ എന്ന അദ്ധ്യാപകന്റെ പ്രോത്സാഹനം വായനയിലും സാഹിത്യത്തിലും താത്പര്യമുണര്‍ത്തി. സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വായിച്ച എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം, വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളുടെ നാലപ്പാട് നാരായണമേനോന്റെ വിവര്‍ത്തനം, എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങള്‍ തുടങ്ങിയവ ഹൈസ്‌കൂള്‍ കാലത്ത് വായിച്ചു. ക്ലാസ് മാഗസിനും കൈയെഴുത്ത് മാഗസിനുമൊക്കെയായുള്ള സാഹിത്യപ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിലുണ്ടായിരുന്നു. വാണിമേല്‍ പഞ്ചായത്ത് ലൈബ്രറിയും വായനയെ സഹായിച്ചു. ഒ.വി. വിജയന്റെയും ആനന്ദിന്റെയുമൊക്കെ നോവലുകള്‍ വായിക്കുന്നത് ആ കാലത്താണ്. വായനയുടെ പുതിയ ലോകങ്ങള്‍ കണ്ടെത്തുന്നതും ലോകസാഹിത്യങ്ങളും ചരിത്രവുമൊക്കെ വായിക്കുന്നതും വടകര പബ്ലിക് ലൈബ്രറിയില്‍ നിന്നാണ്. ബിരുദകാലത്താണ് ഇവിടെ അംഗമാകുന്നത്. ലാറ്റിനമേരിക്കന്‍ സാഹിത്യവും റഷ്യന്‍ സാഹിത്യവും ഫ്രഞ്ച് സാഹിത്യവുമൊക്കെ വായിച്ചു. കൂടാതെ സാഹിത്യ തല്‍പ്പരരായ ഒട്ടനവധി സുഹൃത്തുക്കളെയും ലൈബ്രറിയുമായി ബന്ധപ്പെട്ട് ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഗോഹട്ടി യൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ചരിത്രത്തിലും രാഷ്‌ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദം. ഇപ്പോള്‍ തൃശ്ശൂര്‍ ചേര്‍പ്പ് സി.എന്‍.എന്‍. ബോയസ് ഹൈസ്‌കൂളില്‍ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനാണ്.
2010 ല്‍ തൃശൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സായാഹ്നപത്രത്തിലാണ് ആദ്യ കഥയായ ‘യക്ഷിയമ്മയുടെ കുളി’ പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത മാസം കലാകൗമുദിയുടെ കഥ മാസികയിലും വിദ്യഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുന്ന വിദ്യാരംഗം മാസികയിലും ഓരോ കഥകള്‍. പിന്നീട് എഴുത്തില്‍ സജീവമായി. നിരവധി കഥകളും ലേഖനങ്ങളും നോവലുകളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. 2012ല്‍ ആദ്യ പുസ്തകം പുറത്തിറങ്ങി, ജാലകങ്ങള്‍ എന്ന കഥാസമാഹാരം. തുടര്‍ന്ന് 2014 ല്‍ ഭൂമിവാതുക്കല്‍ സൂര്യോദയം എന്ന നോവല്‍. കഥ, നോവല്‍, ബാലസാഹിത്യം എന്നീ മേഖലകളിലായി പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
സ്‌നേഹാക്ഷരങ്ങള്‍ പകര്‍ന്ന അച്ഛന്‍
അച്ഛന്‍ വായിക്കുന്നത് കണ്ടാണ് ശ്രീജിത്തിന് വായനയില്‍ താത്പര്യം ജനിച്ചത്. ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അദ്ദേഹം പകര്‍ന്ന ഉള്‍ക്കാഴ്ച വലുതായിരുന്നു. എന്തിനേയും ശാസ്ത്രീയ മനോഭാവത്തോടെ സമീപിക്കാന്‍ പരിശീലിപ്പിച്ചത് ശാസ്ത്രാദ്ധ്യാപകന്‍ കൂടിയായ അച്ഛനായിരുന്നു. മനുഷ്യനെ ജാതി-മത-രാഷ്‌ട്രീയ ചിന്തകള്‍ക്ക് അതീതമായി സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഭാസ്‌കരന്‍മാഷ്. വനവാസി ജനതയുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ശ്രീജിത്ത് വളര്‍ന്നത്. കുറ്റല്ലൂര്‍ മലയിലെ വനവാസികളുടെ ഭൂമി ഭൂവുടമകള്‍ കൈയേറിയതിനെതിരെ സമരം നയിച്ച വ്യക്തിയായിരുന്നു ഭാസ്‌കരന്‍മാഷ്. പ്രകൃതിയെ കണ്ടറിയാനും പ്രകൃതിയുമായി സഹജീവനം നടത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുമൊക്കെ സാധിച്ചത് അച്ഛനോടൊപ്പം നടത്തിയ യാത്രകളിലൂടെയാണ്.
ശ്രീജിത്ത് ബിരുദത്തിന് പഠിക്കുമ്പോഴാണ് അന്ധമായ രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ അച്ഛനെ അക്രമിസംഘം കൊലപ്പെടുത്തിയത്. നാദാപുരം സംഘര്‍ഷങ്ങളുടെ നാടായിരുന്നെങ്കിലും വാണിമേല്‍ പഞ്ചായത്തിലും ഭൂമിവാതുക്കലുമുള്ളവര്‍ പരസ്പര സ്‌നേഹത്തോടെയായിരുന്നു പുലര്‍ന്നത്. എന്നിട്ടും അച്ഛനെ അരുംകൊല ചെയ്തത് എന്തിനെന്ന് ഇന്നും ശ്രീജിത്തിനറിയില്ല. അച്ഛന്‍ വിരമിച്ചശേഷം ബിജെപിയുടെ മണ്ഡലം ജന. സെക്രട്ടറിയായിരുന്നു. മലയോര മേഖലയായ കുറ്റല്ലൂര്‍ കുറിച്യര്‍ വിഭാഗക്കാരുടെ കോളനിയായിരുന്നു. അവരുടെ പരമ്പരാഗത ഭൂമി ഭൂവുടമകള്‍ കയ്യേറുകയും അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍നിന്നും അവരെ പുറത്താക്കുകയും ചെയ്തു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയത് ബിജെപി മാത്രമായിരുന്നു. ആ സമരം വലിയ രീതിയിലുള്ള പ്രക്ഷോഭമായി. സമരം നിയമപരമായി മുമ്പോട്ടു പോയി. നാളുകള്‍ക്കുശേഷം കോടതി വിധി വനവാസികള്‍ക്ക് അനുകൂലമായി. നഷ്ടപ്പെട്ട ഭൂമി വനവാസികള്‍ക്ക് വിട്ടുകിട്ടി. കേരളത്തില്‍ വിജയിച്ച ഏകസമരമായിരുന്നു അത്. ഈ സംഭവമാകാം എതിരാളികളില്‍ ഭാസ്‌കരന്‍ മാഷോട് ശത്രുത ഉണ്ടാക്കിയിട്ടുണ്ടാവുക. ഭൂസമരവുമായി ബന്ധപ്പെട്ട് ആരുടെയൊക്കെയോ മനസിലുണ്ടായിരുന്ന വിദ്വേഷമാകാം അച്ഛന്റെ അരുംകൊലയില്‍ കലാശിച്ചതെന്നാണ് ശ്രീജിത്ത് മൂത്തേടത്ത് വിശ്വസിക്കുന്നത്. ഭാസ്‌കരന്‍ മാഷിനെ കൊലപ്പെടുത്തിയിട്ടും പകതീരാതെ ആ കുടുംബത്തിന് ഉപരോധവും ഏര്‍പ്പെടുത്തി. സമീപവാസികളും ഉറ്റസുഹൃത്തുക്കളും ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കാതായി. അവിടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ശ്രീജിത്തിന്റെ കുടുംബം ബാലുശ്ശേരിയിലെ വാടക വീട്ടിലേക്കുമാറി. പിന്നീട് കല്ലാച്ചിക്കടുത്ത് ഇയ്യങ്കോടും പുതിയ വീടുവച്ചു. അവിടെ താമസമാക്കിയ ശേഷമാണ് ചേര്‍പ്പില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുന്നത്.
പ്രതികാരം ചെയ്യണമെന്നായിരുന്നു ശ്രീജിത്തിന്റെ മനസിലും ആദ്യചിന്ത. അമ്മയേയും സഹോദരിമാരേയും സുരക്ഷിതമാക്കിയശേഷം പ്രതികാരം ചെയ്യണമെന്ന് ശ്രീജിത്ത് മനസിലുറച്ചെങ്കിലും ആര്‍എസ്എസിന്റെ ക്യാമ്പ് ശ്രീജിത്തിന്റെ മനസുമാറ്റി. ശിബിരനാളുകളില്‍ ഒറ്റക്കിരിക്കുകയായിരുന്ന ശ്രീജിത്തിന്റെ അടുത്തെത്തിയ മുതിര്‍ന്ന സംഘപ്രചാരകന്‍ എസ്. സേതുമാധവന്റെ വാക്കുകളാണ് മൂത്തേടത്തിന് വഴിത്തിരിവായത്. അച്ഛനെ ഇല്ലാതാക്കിയത് ആയുധങ്ങള്‍ മാത്രമായിരുന്നെന്നും അത് കൊലപാതക രാഷ്‌ട്രീയമെന്ന ആശയമായിരുന്നെന്നും പ്രതികാര ചിന്ത പ്രാവര്‍ത്തികമാക്കിയാല്‍ അതവിടെ അവസാനിക്കില്ലെന്നുമുള്ള ഭാഷണം. ആശയത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കേണ്ടതെന്ന ചിന്ത ശ്രീജിത്തിന്റെ മനസ്സില്‍ മാറ്റമുണ്ടാക്കി. ആശയത്തെ എങ്ങനെ പ്രതിരോധിക്കാമെന്നായി ചിന്ത. നന്നായി വരയ്‌ക്കുമായിരുന്നതിനാല്‍ ചിത്രകല അതിനുള്ള മാധ്യമമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ വരയിലൂടെ ആശയത്തിന് അന്ത്യം കുറിക്കല്‍ ബുദ്ധുമുട്ടാണെന്നു മനസിലാക്കി എഴുത്താണ് നല്ല വഴി യെന്ന് തിരിച്ചറിഞ്ഞു. തൂലികയേന്തി. പിന്നീട് അക്ഷയഖനിയായ അമൃതാക്ഷരങ്ങളിലൂടെ സ്‌നേഹത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ ശ്രമിച്ചു.
2016 ല്‍ ബാലസാഹിത്യരംഗത്തേക്ക് പ്രവേശിച്ചു. കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ എഴുതണമെന്ന നിരന്തരമായ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാണ് ആദ്യ ബാലസാഹിത്യകൃതിയായ കുരുവികളുടെ ലോകം എന്ന നോവല്‍ ശ്രീജിത്ത് എഴുതിയത്. ഗ്രീന്‍ ബുക്‌സായിരുന്നു പ്രസാധകര്‍. കുരുവികളുടെ ലോകത്തിന് വായനക്കാരില്‍ നിന്നു ലഭിച്ച വലിയ പ്രോത്സാഹനവും പിന്തുണയും തുടര്‍ന്നും ബാലസാഹിത്യമെഴുതാന്‍ സഹായകമായി. തുടര്‍ന്നെഴുതിയ ആഫ്രിക്കന്‍ തുമ്പികള്‍, ചക്കരപ്പാടം എന്നീ നോവലുകളും ഗ്രീന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. കുട്ടികളില്‍ സഹജീവി സ്‌നേഹവും പ്രകൃതിയോട് ആഭിമുഖ്യം വളര്‍ത്തുകയും ചെയ്യുന്ന നോവലുകളാണ് ഇവ മൂന്നും. ആദ്യ ശാസ്ത്രനോവലായ സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് എഴുതുന്നത് 2019 ലാണ്. സ്‌കൂളിലെ ഏറ്റവും മിടുക്കിയായ ഒരു കുട്ടിയുടെ പേരായിരുന്നു അതിലെ പ്രധാന കഥാപാത്രത്തിന് കൊടുത്തത്. ആ വര്‍ഷം സംസ്ഥാനത്ത് പ്രാദേശിക രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സാനിയ എന്ന കുട്ടിയുടെ പേര്. അന്യഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് വരുന്ന കഥാപാത്രമായിരുന്നു അത്. സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് എന്ന നോവല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലായിരുന്നു ആദ്യം ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. അത് വലിയ പ്രതികരണമുണ്ടാക്കി. തുടര്‍ന്നും ശാസ്ത്രനോവലുകളെഴുതാന്‍ അത് പ്രേരണയായി. അതേ നോവലിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് എഴുതിയ നോവലാണ് ഇപ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’. പരിസ്ഥിതിപ്രാധാന്യമുള്ള ബാലസാഹിത്യനോവലാണിത്. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. 2022ലാണ് ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്.
കൊടുങ്ങല്ലൂര്‍ ബാലസാഹിത്യസമിതിയുടെ 2023ലെ കേശവന്‍ വെള്ളിക്കുളങ്ങര ശാസ്ത്രസാഹിത്യപുരസ്‌കാരവും സരോവരം ബുക്‌സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യപുരസ്‌കാരവും ഈ നോവലിന് ലഭിച്ചു.
പരിസ്ഥിതി ശാസ്ത്ര സംബന്ധിയായ പ്രമേയമാണ് ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ പ്രതിപാദിക്കുന്നത്. കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും പരിസ്ഥിതി സ്‌നേഹവും വളര്‍ത്തുന്നതിന് ഈ കൃതി സഹായിക്കുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് നാല് കുട്ടികള്‍ ഒരു വിനോദയാത്ര പുറപ്പെടാന്‍ ആഗ്രഹിക്കുന്നു. അശ്വിന്‍, വിമല്‍, ആതിര, റമീസ എന്നീ നാലുകുട്ടികള്‍. അവര്‍ അശ്വിന്റെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള സാനിയ എന്ന ചൊവ്വാഗ്രഹവാസിയായ പെണ്‍കുട്ടിയുടെ സഹായത്തോടെ ഒരു മാന്ത്രിക ബലൂണില്‍ യാത്ര തിരിക്കുന്നു. ഉത്തരധ്രുവത്തില്‍ നിന്ന് ദക്ഷിണധ്രുവത്തിലേക്കും തിരിച്ചും യാത്രചെയ്യാറുള്ള ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന പക്ഷിയായ ആര്‍ടിക് ടേണ്‍ പക്ഷികളുടെ സഞ്ചാരപാതയാണ് അവര്‍ക്ക് പ്രചോദനമായിട്ടുള്ളത്. കേരളതീരത്തുനിന്നാരംഭിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഇന്തോനേഷ്യന്‍ ദ്വീപുകളായ സുമാത്ര, ആസ്‌ട്രേലിയന്‍ വന്‍കരയുടെ തീരപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ ദക്ഷിണധ്രുവത്തിലെത്തിച്ചേരുന്നു. ഓരോ പ്രദേശത്ത് എത്തിച്ചേരുമ്പോഴും അവിടെയുള്ള പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതിമാറ്റങ്ങളെക്കുറിച്ചും മനുഷ്യന്റെ ഇടപെടലിനെത്തുടര്‍ന്നുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും കുട്ടികള്‍ ആഴത്തില്‍ മനസ്സിലാക്കുന്നു. ദക്ഷിണധ്രുവത്തിലെത്തിച്ചേരുന്നതോടെ അന്റാര്‍ട്ടിക്ക വന്‍കര നേരിടുന്ന മഞ്ഞുരുകലും അവിടുത്തെ അന്തേവാസികളായ പെന്‍ഗ്വിനുകളെക്കുറിച്ചും കുട്ടികള്‍ മനസ്സിലാക്കുന്നു. പെന്‍ഗ്വിനുകളുമായി അടുത്തിടപഴകുന്ന കുട്ടികള്‍ അവര്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുകൊടുക്കുന്നു. അതിസാഹസികമായ അനുഭവങ്ങളിലൂടെയാണ് കഥാപാത്രങ്ങള്‍ കടന്നുപോകുന്നതെന്നതുകൊണ്ടുതന്നെ വായനക്കാരില്‍ ആവേശം നിറയ്‌ക്കാനും നോവലിന് സാധിക്കുന്നു.
ശ്രീജിത്ത് മൂത്തേടത്തിന്റെ പതിനഞ്ചാമത്തെ പുസ്തകമാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍. ശ്രീജിത്ത് മൂത്തേടത്തിന്റെ മറ്റ് കൃതികളും പ്രകൃതി സംരക്ഷണവും സഹജീവി സ്‌നേഹവും പ്രമേയമായി വരുന്ന ശാസ്ത്രീയാഭിരുചി വളര്‍ത്താനുതകുന്നവയാണ്. 2017ല്‍ പ്രസിദ്ധീകരിച്ച ആഫ്രിക്കന്‍ തുമ്പികള്‍ എന്ന നോവല്‍ പ്രാദേശിക ചരിത്രരചനയാണ് പ്രമേയമാക്കുന്നത്. 2017ല്‍ത്തന്നെ പ്രസിദ്ധീകരിച്ച ചക്കരപ്പാടം എന്ന നോവലിലെ സമരവൃക്ഷം എന്ന അദ്ധ്യായം ഭാരതീയ വിദ്യാനികേതന്‍ സിലബസില്‍ അഞ്ചാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒടുവില്‍ പുറത്തിറങ്ങിയ ശാസ്ത്രകൗതുക കഥകള്‍ എന്ന പുസ്തകത്തിലെ മലിനകാരികള്‍ എന്ന കഥ ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സിബിഎസ്ഇ വിദ്യാലയങ്ങള്‍ക്കായുള്ള പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പാഠപുസ്തകരചനാസമിതി അംഗം കൂടിയാണ് ശ്രീജിത്ത് മൂത്തേടത്ത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകങ്ങളാണ് ശ്രീജിത്ത് രചിച്ചിട്ടുള്ളത്. ഈ പുസ്തകങ്ങളില്‍ മുപ്പതോളം ചിത്രങ്ങളും വരച്ചിട്ടുണ്ട്. ദീപ്തിയാണ് ഭാര്യ. മക്കള്‍: ഘനശ്യാം, ആഗ്‌നേയ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന്റെ നിറവില്‍ തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ മുന്‍ അധ്യക്ഷനുമായ ശ്രീജിത്ത് മൂത്തേടത്തിന് ഇന്ന് തൃശൂരില്‍ അനുമോദനം ഒരുക്കിയിട്ടുണ്ട്.
















