വീണ്ടും നിരാശ പിടികൂടി വാനരന്മാർ ദർഭവിരിച്ചു കിടക്കവേ, മഹേന്ദ്രപർവതത്തിന്റെ മുകളിലുള്ള ഒരു ഗുഹയിൽ നിന്ന് വൃദ്ധനാണെങ്കിലും ഭീമാകാരനായ സമ്പാതി എന്ന കഴുകൻ പ്രത്യക്ഷനായി. അവന്റെ ചിറകുകൾ കരിഞ്ഞ് ഉപയോഗശൂന്യമായിരുന്നു. അവൻ വാനരന്മാരെ സന്തോഷത്തോടെ നോക്കി, “ഈ ചിറകില്ലാത്ത ജന്തുക്കൾ ദൈവദത്തമാണ്. എന്റെ അവസാനംവരെ എനിക്കിവർ ഇരയായിക്കൊള്ളും” എന്ന് പിറുപിറുത്തു. അവന്റെ വാക്കുകൾ കേട്ട വാനരന്മാർ ഭയന്ന് വിറച്ചു, പരസ്പരം മന്ത്രിച്ചു: “ഈ കഴുകൻ നമ്മെ കൊന്നുതിന്നും. സീതയെ കണ്ടെത്താൻ കഴിയാത്ത നമ്മുടെ പരാജയം നമ്മുടെ നിസ്സാരത തെളിയിക്കുന്നു. രാമനെ സേവിച്ച് മോക്ഷം നേടിയ ജടായുവിനെപ്പോലെയല്ല, നമ്മെ വെറും പാപികളായിട്ടാണ് ലോകം അടയാളപ്പെടുത്തുക.”
സമ്പാതി, ജടായുവിന്റെ പേര് കേട്ടപ്പോൾ മനസ്സ് മയപ്പെടുത്തി ശാന്തമായി ചോദിച്ചു, “ആരാണ് ഇവിടെ ജടായുവിനെക്കുറിച്ച് സംസാരിക്കുന്നത്? ഭയപ്പെടേണ്ട, നിന്റെ പേര് എന്താണ്?” അംഗദൻ ബഹുമാനത്തോടെ നമിച്ച് അവരുടെ ദൗത്യം വിവരിച്ചു: “അയോധ്യയിലെ ദശരഥരാജാവിനെയും പുത്രനായ രാമനെയും അങ്ങേയ്‌ക്കറിയാം. രാമൻ തന്റെ ഭാര്യ സീതയോടും സഹോദരൻ ലക്ഷ്മണനോടും കൂടി
വനവാസത്തിലായിരുന്നപ്പോൾ, ദുഷ്ടനായ രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി. സീതാദേവി ഉച്ചത്തിൽ നിലവിളിച്ചപ്പോൾ, ശക്തനായ കഴുകൻ ജടായു രാവണന്റെ വിമാനത്തെ ആക്രമിച്ച് നശിപ്പിച്ചു. എന്നാൽ രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ജടായുവിന്റെ ചിറകുകൾ മുറിച്ചു. സീതയുടെ അനുഗ്രഹത്താൽ, ജടായു രാമന്റെ ദിവ്യമുഖം കണ്ട് മോക്ഷം നേടുന്നതുവരെ ജീവിച്ചു. രാമൻ, സുഗ്രീവനുമായി സഖ്യമുണ്ടാക്കി, എന്റെ പിതാവായ ബാലിയെ കൊന്ന് സുഗ്രീവനെ കിഷ്കിന്ധയുടെ രാജാവാക്കി. ഞാൻ, അംഗദൻ, കിഷ്ക്കിന്ധയുടെ രാജകുമാരൻ, പതിനായിരം വാനരന്മാരുടെ ഈ തെക്കൻ സംഘത്തെ നയിച്ചു ദേവിയെ തിരയുന്നു. എന്നാൽ ഞങ്ങൾക്ക് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഞങ്ങൾക്ക് കിട്ടിയ സമയം തീരാറായി. ദേവിയെപ്പറ്റിയുള്ള വിവരം കണ്ടെത്താതെ മടങ്ങിയാൽ ഞങ്ങളെ കാത്തിരിക്കുന്നത് മരണമാണ്. ദയവായി ഞങ്ങളെ നയിക്കൂ.”
സമ്പാതി വെളിപ്പെടുത്തി: “ഞാൻ ജടായുവിന്റെ സഹോദരനാണ്. ആയിരക്കണക്കിന് വർഷങ്ങളായി ഞാൻ അവനെ കണ്ടിട്ടില്ല. വിധിവശാൽ നിന്റെ വാക്കുകൾ അവനെക്കുറിച്ചുള്ള വാർത്തകൾ എന്റെ ചെവിയിലെത്തി. ദയവായി ജടായുവിന്റെ അന്ത്യകർമ്മങ്ങൾ നടത്താൻ എന്നെ കടൽത്തീരത്തേക്ക് കൊണ്ടുപോകൂ, ഞാൻ നിന്റെ ദൗത്യത്തെ സഹായിക്കാം.” വാനരന്മാർ സമ്പാതിയെ കടൽത്തീരത്തേക്ക് കൊണ്ടുപോയി. അവിടെ സമ്പാതി ജടായുവിനെ ആദരിച്ചു പിതൃപൂജ ചെയ്തു. പിന്നീട് അവൻ സുപ്രധാനമായ ചില വിവരങ്ങൾ പങ്കുവെച്ചു: “സീത ലങ്കയിലെ ത്രികൂടപർവതത്തിലെ ഒരു ഉദ്യാനത്തിൽ, രാക്ഷസസ്ത്രീകളുടെ കാവലിൽ, നൂറുയോജന അകലെയുള്ള ദ്വീപിൽ ആഴമേറിയ ഈ സമുദ്രത്തിനപ്പുറം വസിക്കുന്നു. എന്റെ കഴുകൻ കണ്ണുകൾ ദേവിയെ വ്യക്തമായി കാണുന്നുണ്ട്. നിന്റെ കൂട്ടത്തിൽ നിന്നുമൊരാൾ ഈ നൂറുയോജന ദൂരം ചാടിപ്പോയി അവളെ കണ്ടെത്തി, ജടായുവിന്റെ കൊലയാളിയായ രാവണനെ വധിക്കണം.” സമ്പാതി തന്റെ ഭൂതകാലം വിവരിച്ചു. ചെറുപ്പത്തിൽ അവനും ജടായുവും സൂര്യനെ ലക്ഷ്യമാക്കി പറന്നു. പക്ഷേ സൂര്യതാപത്തിൽ ജടായുവിന്റെ ചിറകുകൾ
ചുട്ടുപൊള്ളി. സമ്പാതി അവനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ, ചിറകുകൾ കരിഞ്ഞ് അവൻ ഭൂമിയിലേക്ക് വീണുപോയി. ഭാവിയിൽ സീതയെ തേടുന്ന വാനരന്മാരെ താൻ നയിക്കുമെന്നും അവന്റെ ചിറകുകൾ അപ്പോൾ തിരിച്ചുകിട്ടുമെന്നും ഒരു മുനി പണ്ട് പ്രവചിച്ച കാര്യം സമ്പാതി ഓർത്തെടുത്തു. അത്ഭുതകരം! സമ്പാതിക്ക് പുതിയ ചിറകുകൾ മുളച്ചു, അവൻ വാനരന്മാരെ അനുഗ്രഹിച്ചു: “രാമന്റെ നാമം സംസാരസമുദ്രം കടക്കാനുള്ള തോണിയാണ്. അതെപ്പോഴും ജപിക്കൂ, നിങ്ങൾക്ക് സീതയെ കണ്ടെത്താം.” എന്ന് പറഞ്ഞ് സമ്പാതി അവൻ ആകാശത്തേക്ക് പറന്നുയർന്നു.
സമുദ്രലംഘന ചിന്തകൾ
മുതലകൾ നിറഞ്ഞതും അപകടകരവുമായ സമുദ്രം കടക്കുന്നതിനെക്കുറിച്ച് വാനരന്മാർ ആലോചിച്ചു. “മറുതീരം കാണാനാകില്ലത്ര ദൂരെയാണ്. ഈ ദൗത്യം അസാധ്യമാണ്,” ഒരാൾ നെടുവീർപ്പിട്ടു, മരണം മുൻകൂട്ടിക്കണ്ടു. സമ്പാതിയുടെ വാക്കുകളാൽ പുതുജീവൻ നേടിയ അംഗദൻ പ്രോത്സാഹിപ്പിച്ചു, “നിരാശപ്പെടേണ്ട. നമുക്ക് ശക്തരായ യോദ്ധാക്കൾ ഉണ്ട്. നിന്റെ ചാടാനുള്ള കഴിവ് പറയൂ.” ഒരു വാനരൻ പത്ത് യോജന, മറ്റൊരാൾ ഇരുപത്, അങ്ങിനെ ഓരോരുത്തരും തൊണ്ണൂറ് യോജനവരെ ചാടമെന്ന് പറഞ്ഞെങ്കിലും നൂറു യോജന ചാടാൻ പറ്റുമെന്ന് ആത്മാവിശ്വാസത്തോടെ പറയാൻ ആർക്കും കഴിഞ്ഞില്ല. ഏറ്റവും പ്രായമേറിയ വൃദ്ധവാനരൻ ജാംബവാൻ വിലപിച്ചു, “യൗവനത്തിൽ, ഞാൻ വിഷ്ണുവിന്റെ മൂന്ന് ലോകങ്ങൾ അളക്കുവനായി ഇരുപത്തൊന്ന് തവണ ഭൂമിയെ ചുറ്റിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ, വാർദ്ധക്യം എന്നെ ദുർബലനാക്കി.” അംഗദൻ പറഞ്ഞു, “ഞാൻ നൂറു യോജന അങ്ങോട്ടു ചാടാം, പക്ഷേ തിരിച്ചുവരാൻ കഴിയില്ല. ആർക്കും ഇതിന് കഴിയില്ലെങ്കിൽ, നാം മരണം വരെ ഉപവസിക്കണം. അതേ നിവൃത്തിയുള്ളു.”
ജാംബവാൻ, അതുവരെ മൗനം പാലിച്ചിരുന്ന ഹനുമാനിലേക്ക് തിരിഞ്ഞു: “നീ എന്തേ മിണ്ടാതിരിക്കുന്നു? വായുവിന്റെയും അഞ്ജനയുടെയും പുത്രനായ നിന്റെ ശക്തി നിന്റെ പിതാവിന് തുല്യമാണ്. നവജാതനായിരിക്കെ, നീ സൂര്യനെ ഒരു പഴമെന്ന് കരുതി ചാടിയത് ഓർക്കുന്നില്ലേ? ത്രിമൂർത്തികളുടെ അനുഗ്രഹത്താൽ, നീ ചിരംജീവിയാണ്. സ്വന്തം മോതിരം അടയാളമായി നിന്നെ ഏൽപ്പിച്ചത് നിന്നിൽ ഭഗവാൻ രാമനുള്ള വിശ്വാസത്തിന്റെ അടയാളമാണ്. നിന്റെ വീര്യം അതുല്യമാണ്.” ഇതുകേട്ട് ഹനുമാൻ സിംഹനാദം മുഴക്കി, വാമനനെപ്പോലെ പെട്ടെന്ന് ഭീമാകാരനായി. “ഞാൻ ലങ്കയിലേക്ക് ചാടിച്ചെന്ന് അവിടം ചുട്ടെരിച്ച്, രാവണനെ കൊന്നു സീതാദേവിയെ രക്ഷിക്കും—അല്ലെങ്കിൽ അവനെയും ത്രികൂടപർവതത്തെയും പൊക്കിയെടുത്ത് രാമസവിധത്തിൽ കൊണ്ടുവരും!” ജാംബവാൻ അവന്റെ അമിതാവേശം മയപ്പെടുത്തി: “ആദ്യം, നീ അവിടെപ്പോയി സീതയെ കണ്ടെത്തി ആ വാർത്തയുമായി മടങ്ങുക. രാവണനെ കൊള്ളുന്ന കാര്യമൊക്കെ രാമൻ നോക്കിക്കൊള്ളും. വായുഭഗവാൻ നിന്നെ സംരക്ഷിക്കട്ടെ.” വാനരന്മാർ ആർത്തുവിളിച്ച് ആഹ്ലാദിച്ചു, ഹനുമാൻ മഹേന്ദ്രപർവതത്തിന്റെ ഉത്തുംഗശൃംഗത്തിൽക്കയറി, കഴുകന്റെ കണ്ണുകളോടെ ലങ്കയിലേക്ക് സൂക്ഷിച്ചുനോക്കി, ചാടാൻ തയ്യാറായി നിന്നു.















