ബെംഗളുരു: ലൈംഗികാതിക്രമ കേസിൽ ജെഡി എസ് മുൻ എം.പി (ഹാസൻ) പ്രജ്വൽ രേവണ്ണയ്‌ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ബംഗളുരുവിലെ പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ടിൻ്റേതാണ് വിധി. പ്രജ്വൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രജ്വലിന്റെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
മുതിർന്ന അഭിഭാഷകരായ അശോക് നായക്, ബി.എൻ. ജഗദീശ എന്നിവരായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർമാർ. പ്രജ്വലിന്റെ ഫാം ഹൗസിൽ ജോലിക്കാരിയായ 48കാരി നൽകിയ പരാതിയിലാണ് ശിക്ഷ വന്നിരിക്കുന്നത്. രണ്ടു തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ 26 തെളിവുകൾ നേരത്തേ കോടതി പരിശോധിച്ചിരുന്നു. കഴിഞ്ഞ 14 മാസമായി ബെംഗളുരു പരപ്പന അഗ്രഹാര ജയിലിലാണ് പ്രജ്വൽ രേവണ്ണ.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം പുറത്തറിയുന്നത്. പീഡന ദൃശ്യങ്ങൾ പു റത്തായതോടെ വോട്ടെടുപ്പ് നടന്ന ദിവസം രാത്രി പ്രജ്വൽ വിദേശത്തേയ്‌ക്ക് കടന്നിരുന്നു. പ്രജ്വലിനെതിരെ മൊഴി കൊടുക്കുന്നത് ഒഴിവാക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് അച്ഛനും എം എൽ എയുമായ എച്ച്. ഡി രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും നേരത്തേ കേസെടുത്തിരുന്നു.
















