മോസ്കോ : ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന ഈ ആക്രമണത്തിൽ 150-ലധികം പേർക്ക് പരിക്കേറ്റു. ആക്രമണം സംബന്ധിച്ച് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രസ്താവനയിറക്കി.
വ്യാഴാഴ്ചത്തെ ആക്രമണങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര രണ്ട് വയസ്സുള്ള കുട്ടിയാണെന്നും പരിക്കേറ്റവരിൽ 16 കുട്ടികളും ഉൾപ്പെടുന്നുവെന്നും പ്രസിഡൻ്റ് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ഒക്ടോബറിൽ നഗരത്തിൽ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം കീവിലെ ഒരൊറ്റ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഏറ്റവും ഉയർന്ന കുട്ടികളുടെ എണ്ണമാണിതെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ നിലവിൽ എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. രക്ഷാപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ, ഈ സമയത്ത് ആളുകളെ സഹായിക്കുന്ന എല്ലാവർക്കും നന്ദിയറിക്കുന്നുവെന്നും സെലെൻസ്‌കി പറഞ്ഞു. കൂടാതെ റഷ്യയുടെ ഈ ക്രൂരമായ ആക്രമണം വീണ്ടും ഒരിക്കൽ കൂടി മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതിന്റെയും അധിക ഉപരോധങ്ങളുടെയും ആവശ്യകത തെളിയിക്കുന്നുവെന്ന് ഉക്രേനിയൻ പ്രസിഡന്റ് പറഞ്ഞു.
ലോകം ഈ ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കാതിരിക്കേണ്ടതും പ്രധാനമാണ്. നമ്മുടെ ജനങ്ങളെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രസിഡന്റ് ട്രംപും യൂറോപ്യൻ നേതാക്കളും മറ്റ് സഖ്യകക്ഷികളും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണുകയും റഷ്യയെ ഒറ്റപ്പെടുത്തുന്നതിലും ചെയ്യുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ജൂലൈയിൽ മാത്രം റഷ്യ ഉക്രെയ്‌നിനെതിരെ 5,100-ലധികം ഗ്ലൈഡ് ബോംബുകളും 3,800-ലധികം ഡ്രോണുകളും വിവിധ തരം 260-ഓളം മിസൈലുകളും ഉപയോഗിച്ചു. അവയിൽ 128 എണ്ണം ബാലിസ്റ്റിക് ആയിരുന്നു. യുഎസ്, യൂറോപ്പ്, മറ്റ് ആഗോള ശക്തികൾ എന്നിവയുടെ സംയുക്ത ശ്രമങ്ങളിലൂടെ മാത്രമേ ഇത് തടയാൻ കഴിയൂ. എല്ലാ ഇടപെടലുകളും പ്രധാനമാണ്. എല്ലാ ദിവസവും പ്രധാനമാണെന്നും സെലെൻസ്‌കി പറഞ്ഞു.
റഷ്യൻ ബോംബാക്രമണത്തിൽ നഗരത്തിലെ ഒമ്പത് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ വലിയൊരു ഭാഗം നശിക്കുകയും വീടുകൾ, സ്കൂളുകൾ, കിന്റർഗാർടനുകൾ, മെഡിക്കൽ സൗകര്യങ്ങൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ നൂറിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് വർഷത്തിലേറെ നീണ്ട യുദ്ധത്തിനുശേഷം സിവിലിയൻ പ്രദേശങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പാശ്ചാത്യ നേതാക്കളുടെ ആഹ്വാനം അവഗണിച്ചുകൊണ്ട് റഷ്യ സമീപ മാസങ്ങളിൽ ഉക്രേനിയൻ നഗരങ്ങൾക്കെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
















