ജമ്മു: പാക് അധിനിവേശ കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച തീവ്രവാദിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ എത്തിയ ലഷ്‌കർ തീവ്രവാദികളെ തല്ലിയോടിച്ച് പൊതുജനം. ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിലെ ഭീകരരിൽ ഒരാളായ ഹംസ അഫ്ഗാനി എന്ന ഹബീബ് താഹിർ പിഒകെയിലെ താമസക്കാരനായിരുന്നു.
മരണവാർത്ത പാക് അധീന കശ്മീരിൽ എത്തിയപ്പോൾ, ഹംസ അഫ്ഗാനി എന്ന ഹബീബ് താഹിറിനായി അന്ത്യ പ്രാർത്ഥന നടത്തി. ലഷ്‌കർ തീവ്രവാദികളും അതിൽ പങ്കെടുക്കാൻ അവിടെ എത്തി. എന്നാൽ ഭീകരനായ ഹബീബ് താഹിറിന്റെ കുടുംബാംഗങ്ങൾ കൊടും ഭീകരനായ റിസ്വാൻ ഹനീഫിനെയും മറ്റ് ലഷ്‌കർ തീവ്രവാദികളെയും പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഈ തീവ്രവാദികൾ ജിഹാദ് മുദ്രാവാക്യങ്ങൾ വിളിച്ചയുടനെ ആളുകൾ രോഷാകുലരായി. തുടർന്ന് ആളുകൾ ലഷ്‌കർ തീവ്രവാദികളെ മർദ്ദിക്കാൻ തുടങ്ങി. ഒടുവിൽ ജീവൻ രക്ഷിക്കാൻ ലഷ്‌കർ കമാൻഡർമാർക്ക് അവിടെ നിന്ന് ഓടിപ്പോകേണ്ടിവന്നു.
റിപ്പോർട്ടുകൾ പ്രകാരം തീവ്രവാദിയായ റിസ്വാൻ ഹനീഫ് പ്രദേശത്തെ കുട്ടികളെ മരണത്തിലേക്ക് തള്ളിയിട്ടു എന്നാണ് ഗ്രാമവാസികൾ ആരോപിച്ചത്. ഇതിനുശേഷം, ലഷ്കർ കമാൻഡർ റിസ്വാൻ ഹനീഫിന്റെ അംഗരക്ഷകരും കൊല്ലപ്പെട്ട ഹബീബ് താഹിറിന്റെ കുടുംബാംഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി. ലഷ്കർ ഭീകരർ ജനക്കൂട്ടത്തെ ആക്രമിക്കാൻ ആയുധങ്ങൾ ഉയർത്തിയ ഉടൻ, പാക് അധീന കശ്മീരിലെ പൊതുജനങ്ങൾ ഭീകരരെ മർദ്ദിക്കാൻ തുടങ്ങി. പാക് അധീന കശ്മീരിൽ നിന്നുള്ള പത്രപ്രവർത്തകനായ ലിയാഖത്ത് അലി ആണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഈ തീവ്രവാദികൾ വ്യത്യസ്ത പരിപാടികളിലൂടെ പാക് അധീന കശ്മീരിൽ താമസിക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, അവരുടെ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് തീവ്രവാദികളാക്കി മാറ്റുകയും ചെയ്യുന്നു. ലഷ്കർ ഭീകരർ പാക് അധീന കശ്മീരിൽ ചുറ്റിത്തിരിയുകയും ജിഹാദിന്റെ പേരിൽ സംഭാവനകൾ ശേഖരിക്കുകയും ചെയ്യുന്നു. പുതിയ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിന് ലഷ്കർ-ഇ-തൊയ്ബ ശരിയായ പ്രതിഫല പട്ടിക വരെ തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക പ്രകാരം, ഓരോ ഭീകരനെയും റിക്രൂട്ട് ചെയ്യുന്നതിന് ലഷ്കർ-ഇ-തൊയ്ബ 3 ലക്ഷം രൂപ ഈടാക്കുന്നു, അതിൽ 2 ലക്ഷം പാകിസ്ഥാൻ രൂപ തീവ്രവാദിയുടെ കുടുംബത്തിന് നൽകുന്നു, കൂടാതെ 1 ലക്ഷം പാകിസ്ഥാൻ രൂപ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ തന്നെ സൂക്ഷിക്കുന്നു. ഇതും ഇപ്പോൾ പാക് അധീന കശ്മീരിൽ താമസിക്കുന്ന ആളുകൾ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
അതേ സമയം കഴിഞ്ഞ ദിവസം സൈന്യം വധിച്ച ഹംസ അഫ്ഗാനി എന്ന ഹബീബ് താഹിർ പാക് അധീന കശ്മീരിലെ കുയാൻ ഗ്രാമത്തിൽ താമസിക്കുന്നയാളായിരുന്നു. ഇയാൾ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി സജീവമായിരുന്നു. ജൂലൈ 28 ന് ശ്രീനഗറിനടുത്തുള്ള ദാതിഗാം വനങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. തുടർന്ന് ഇയാളുടെ ഗ്രാമമായ കുയാനിൽ തന്നെ ഇയാളുടെ ശവസംസ്കാരം സംഘടിപ്പിച്ചത്.
















