ന്യൂദല്‍ഹി: നെല്ല് സംഭരിക്കുന്നതിന് കേന്ദ്രസര്‍ക്കാരും കേരളവും തമ്മില്‍ 2019ല്‍ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.
നെല്ല് സംഭരിച്ച് 48 മണിക്കൂറുകള്‍ക്കകം താങ്ങുവില കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണമെന്നാണ് ധാരണാപത്രത്തിലെ സുപ്രധാന വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി കുമ്മനം പറഞ്ഞു.
ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ വായ്‌പ എടുത്ത് കര്‍ഷകന് തുക നല്‍കണം. വായ്‌പക്ക് ബാങ്ക് ഈടാക്കുന്ന 8.3 ശതമാനം പലിശ കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 10,621.68 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കി. 1,100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്ന് കേരള സര്‍ക്കാര്‍ പറയുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും മതിയായ രേഖകളും സമര്‍പ്പിച്ചാല്‍ ഉടന്‍ തുക നല്‍കാന്‍ തയാറാണെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പുമന്ത്രി അറിയിച്ചിട്ടുണ്ട്. കണക്കുകള്‍ ഒന്നും കൊടുക്കാതെ കേന്ദ്രം പണം തരാനുണ്ടെന്ന് തുടര്‍ച്ചയായി കേരള ധനമന്ത്രി പരാതിപ്പെടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. 2015ല്‍ 744.84 കോടി, 2016ല്‍ 834.42 കോടി, 2017ല്‍ 419.25 കോടി, 2018ല്‍ 782 കോടി, 2019 ല്‍ 620.23 കോടി, 2020ല്‍ 469.30 കോടി, 2021ല്‍ 1214.98 കോടി, 2022 ല്‍ 1777.86 കോടി, 2023ല്‍ 1544.89 കോടി, 2024ല്‍ 1151.85 കോടി, 2025ല്‍ 1062.32 കോടി രൂപയും കേന്ദ്രം നല്‍കിയിട്ടുണ്ട്.
ഓരോ വര്‍ഷവും കേന്ദ്രം നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നുണ്ട്. ഏറ്റവും പുതിയ തുക അനുസരിച്ച് കര്‍ഷകന് കിലോയ്‌ക്ക് 33.21 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ 28.20 രൂപ മാത്രമേ സംസ്ഥാനം നല്‍കുന്നുള്ളൂ. കേന്ദ്രം കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന തുകയില്‍ കിലോയ്‌ക്ക് 5.01 രൂപ വെട്ടിക്കുറയ്‌ക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല. നാളിതുവരെ 2.06 ലക്ഷം കര്‍ഷകരില്‍ നിന്നും ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ വിലയായ 577.75 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇനിയും കൊടുക്കാനുള്ളത്.
നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചയും കടുത്ത പരാജയവും കണക്കിലെടുത്ത് നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്) നെല്ല് സംഭരണം നടത്താനുള്ള സാധ്യതകള്‍ ആരായും. കേന്ദ്രീകൃത സംഭരണ സംവിധാനത്തിന് കേരള സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഈ രംഗത്തേക്ക് വരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ കൃഷി ഇറക്കുന്ന പാടശേഖരങ്ങളില്‍ ബാക്കിയുള്ള കാലയളവില്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത പഠനം നടത്തുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥസംഘത്തെ കുട്ടനാട്, തൃശൂര്‍, പാലക്കാട് മേഖലകളിലേക്ക് അയക്കുമെന്ന് ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് അറിയിച്ചു. പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ച് ഫാം ടൂറിസവും എക്കോ ടൂറിസവും വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി ധന്‍ധാന്യ കൃഷി യോജനയില്‍ കേരളത്തിലെ ജില്ലകളെ ഉള്‍പ്പെടുത്തുക, തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്കും വ്യാപിപ്പിക്കുക, ഗ്രേറ്റര്‍ കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൃഷിവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് ഷാജി രാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















