ജനീവ : ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അൽ-ഖ്വയ്ദ ഭീകരരിൽ നിന്നും അവരുടെ അനുബന്ധ സംഘടനകളിൽ നിന്നുമുള്ള ഭീഷണി ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഏറ്റവും കൂടുതലാണെന്ന് യുഎൻ വിദഗ്ധരുടെ പുതിയ റിപ്പോർട്ട്. സിറിയയിലും അപകടസാധ്യത വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമാഫ്രിക്കയിലെ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നസർ അൽ-ഇസ്ലാം വാൽ-മുസ്ലിമീൻ ഗ്രൂപ്പും കിഴക്കൻ ആഫ്രിക്കയിലെ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൽ-ഷബാബും തങ്ങളുടെ നിയന്ത്രണ മേഖലകൾ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബുധനാഴ്ച യുഎൻ സുരക്ഷാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജമാഅത്ത് നസർ അൽ-ഇസ്ലാം വാൽ-മുസ്ലിമീൻ ഗ്രൂപ്പിനെ ജെഎൻഐഎം എന്നും വിളിക്കുന്നു.
തീവ്രവാദ വിരുദ്ധ സമ്മർദ്ദങ്ങൾ മൂലം പശ്ചിമേഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന് ഉണ്ടായ നഷ്ടങ്ങൾ കാരണം ആഫ്രിക്കയുടെ ചില ഭാഗങ്ങളിലേക്ക് സംഘടന തിരിയുന്നത് തുടരാൻ കാരണമായിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സുരക്ഷയെ ദുർബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിദേശ തീവ്രവാദ പോരാളികൾ മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേ സമയം യൂറോപ്പിനും യുഎസിനും ഏറ്റവും വലിയ ഭീഷണിയായി ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോഴും തുടരുന്നുവെന്ന് വിദഗ്‌ദ്ധർ പറയുന്നു. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഖൊറാസാൻ ഗ്രൂപ്പ് സോഷ്യൽ മീഡിയയിലൂടെയും ‘എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോമു’കളിലൂടെയും ആളുകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നുവെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.
യുഎസിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്കുള്ള ഗൂഢാലോചനകൾ ഗാസ-ഇസ്രായേൽ സംഘർഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടന്നതാണെന്നും അല്ലെങ്കിൽ ഐഎസ് തീവ്രവാദികളാൽ നയിക്കപ്പെട്ട ആളുകളാണ് അവ നടത്തിയതെന്നും വിദഗ്‌ദ്ധർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
















