മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തയാക്കിയപ്പോള്‍ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ജഡ്ജിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുപോയി പ്രജ്ഞാ ഠാക്കൂര്‍ സിങ്ങ്. വര്‍ഷങ്ങളോളം കസ്റ്റഡിയിലും പിന്നെ ജയിലിലും ഒരു കുറ്റവും ചെയ്യാതെ കൊടും പീഡനം ഏറ്റുവാങ്ങിയതോര്‍ത്ത് അവ തുറന്നു പറഞ്ഞായിരുന്നു കരച്ചില്‍.
‘ഇന്ന് കാവി വിജയിച്ചു. അന്വേഷണത്തിന്റെ ഭാഗമെന്നു പറഞ്ഞാണ് വിളിച്ചുവരുത്തിയത്. വിളിക്കുമ്പോള്‍ അതിന് അടിസ്ഥാനകാരണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അന്ന് ഞാന്‍ പോലീസിനോട് പറഞ്ഞിരുന്നതാണ്. അന്വേഷണത്തിന് വിളിച്ചുവരുത്തി അവര്‍ എന്നെ അറസ്റ്റ് ചെയ്തു. എന്റെ ജീവിതം മുഴുവന്‍ നശിപ്പിച്ചു. 13 ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഭീകരരാണെന്ന് മുദ്രകുത്തി. സംന്യാസ ജീവിതം തുടര്‍ന്നിരുന്ന എന്നെ കുറ്റക്കാരിയാക്കി. ആരും ഞങ്ങളോടൊപ്പം നിന്നില്ല. ഗൂഢാലോചനയിലൂടെ അവര്‍ ഭഗവാനെ അപകീര്‍ത്തിപ്പെടുത്തി. കുറ്റവാളികളെ ദൈവം ശിക്ഷിക്കും. വര്‍ഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും നിരപരാധിയായിരുന്നിട്ടും കുറ്റക്കാരിയാക്കി മുദ്രകുത്തിയെന്നും പ്രജ്ഞ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.
കോടതിവിധിയിലൂടെ കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. അവര്‍ തുടര്‍ന്നു. ‘സത്യം വിജയിച്ചു, സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍’ പ്രജ്ഞാ സിംഗിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് നന്ദിയുണ്ട്. തന്റെ സഹോദരിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് നേരത്തെ വ്യക്തമായിട്ടുണ്ടെന്നും സത്യത്തിനൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും സഹോദരി ഉപമ സിങ്ങ് പറഞ്ഞു.
”ഞങ്ങള്‍ സനാതന ധര്‍മത്തിലാണ് വിശ്വസിക്കുന്നത്. നമ്മുടെ രാജ്യത്തിനോ സമൂഹത്തിനോ ദോഷം വരുത്തുന്ന ഒരു കാര്യവും ഞങ്ങള്‍ ചെയ്യില്ല. ദൈവത്തിനും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്കും നന്ദി. നീതിന്യായവ്യവസ്ഥ സത്യത്തിനൊപ്പം നിന്നു. അന്ന് കള്ളങ്ങള്‍ പ്രചരിപ്പിച്ച വ്യക്തികളുടെ മുഖം ഇന്ന് കറുത്തിരിണ്ടിരിക്കുന്നു.
ഭാരതത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന സൈനികനാണ് താനെന്ന് ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്. രാജ്യം എന്നും പരമോന്നതമായിരിക്കണമെന്നും അതിന്റെ അടിത്തറ കരുത്തുറ്റതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടപ്പോഴായിരുന്നു പ്രതികരണം.
പ്രതി ചേര്‍ക്കപ്പെട്ട പുരോഹിത്, ഒന്‍പതു കൊല്ലത്തോളം ജയിലിലായിരുന്നു. 2017-ലാണ് ജാമ്യം ലഭിച്ചത്. മാനസിക വൈകല്യമുള്ള ചിലര്‍ തന്നെ ഇരയാക്കുകയായിരുന്നു. ചിലര്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്തു. അത് ഞങ്ങള്‍ സഹിക്കേണ്ടിവന്നു, പുരോഹിത് പറഞ്ഞു.
















