പിറ്റേ ദിവസം, സുഗ്രീവൻ കിഷ്കിന്ധയിലേക്ക് മടങ്ങി വീണ്ടും വെല്ലുവിളി ഉയർത്തി. ബലി, ക്രോധത്താലും അഹങ്കാരത്താലും അന്ധനായി, താരയുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, അവയെ ഒരു സ്ത്രീയുടെ വൃഥാഭയമായി തള്ളിക്കളഞ്ഞ് വീണ്ടും വെല്ലുവിളി ഏറ്റെടുത്ത് പോരിന് പുറപ്പെട്ടു. ഇത്തവണ, ഒരു മരത്തിനു പിന്നിൽ ഒളിച്ച രാമൻ, പൂമാല ധരിച്ച സുഗ്രീവനെ ശ്രദ്ധാപൂർവ്വം നോക്കി. ഉചിതമായ നിമിഷത്തിൽ, രാമൻ തന്റെ വില്ല് വലിച്ച്, മിന്നൽവേഗത്തിൽ ഒരു അമ്പ് തൊടുത്തു. അത് ബാലിയുടെ നെഞ്ചിൽ തറച്ചു, മഹാനായ വാനരരാജാവ് യുദ്ധക്കളത്തിൽ മാരകമായി മുറിവേറ്റ് വീണു.
പരാക്രമശാലിയായ ബാലി വെറും നിലത്ത് നിലത്ത് മരണാസന്നനായി കിടന്നപ്പോൾ, അവന്റെ അഹങ്കാരം പോയി. ഹൃദയം മൃദുലമായി. അവൻ രാമനെ നോക്കി, ദുർബലമെങ്കിലും വ്യക്തമായ ശബ്ദത്തിൽ പറഞ്ഞു. “അല്ലയോ രാമ, ഞാൻ എന്ത് തെറ്റാണ് നിന്നോടു ചെയ്തത്, എന്തിന് നീ ഒളിഞ്ഞിരുന്ന് ഒരു ഭീരുവിനെപ്പോലെ എന്റെ നേർക്ക് അമ്പെയ്തു? ധർമ്മത്തിന്റെ രാജകുമാരനായ നിയെന്തിനാണ് വാനരന്മാരുടെ തർക്കത്തിൽ ഇടപെട്ടത്?”
രാമൻ വീണുകിടക്കുന്ന വാനരരാജാവിന്റെ അടുത്തു ചെന്ന് കരുണയോടെ പറഞ്ഞു: “ബാലി, നിന്റെ ഭരണം ധാർമ്മികമായിരുന്നില്ല. നിന്റെ സഹോദരനെ നീ അന്യായമായി വഞ്ചിച്ചു, അവന്റെ രാജ്യം കവർന്നു, അവന്റെ ഭാര്യയെ സ്വന്തമാക്കി വച്ച് അവനെ നാടുകടത്തി. അവന്റെ ഭാഗം കേൾക്കാൻകൂടി തയ്യാറായില്ല. ധർമ്മത്തിന്റെ സംരക്ഷകനായ ഞാൻ, എവിടെ ധർമ്മം ലംഘിക്കപ്പെടുന്നുണ്ടോ, അവിടെ നീതി നടപ്പാക്കി ധർമ്മരക്ഷ ചെയ്യുന്നു. മനുഷ്യരോ, വാനരന്മാരോ, ദേവന്മാരോ ആകട്ടെ, എല്ലാവരും ധർമ്മത്താൽ ബന്ധിതരാണ്, നിന്റെ ദുഷ്പ്രവൃത്തികൾ നിന്റെ സിംഹാസനത്തിനുള്ള അവകാശം നഷ്ടപ്പെടുത്തി.”
ഈ വാക്കുകൾ കേട്ട് ബാലിയുടെ അഹന്ത അലിഞ്ഞുപോയി. തന്റെ തെറ്റുകൾ മനസ്സിലാക്കി, അവൻ രാമന്റെ മുമ്പിൽ മനുഷ്യരൂപത്തിലുള്ള ആ പരമാത്മാവിന് കീഴടങ്ങി. തന്റെ അവസാന ശ്വാസത്തിൽ, ബാലി തന്റെ മകൻ അംഗദനെ സംരക്ഷണയ്‌ക്കായി രാമനെ ഏൽപ്പിക്കുകയും സുഗ്രീവന്റെ ക്ഷേമത്തിനായി ആശീർവദിക്കുകയും ചെയ്തു. അംഗദനെ സംരക്ഷിക്കുമെന്നും വാനര രാജ്യത്തെ അനുഗ്രഹിക്കുമെന്നും രാമൻ വാഗ്ദാനം ചെയ്തു. ബാലിയുടെ ജീവൻ ശരീരം വിട്ടുപോകവേ അവൻ രാമന്റെ മുഖം നോക്കി, മനസ്സ് ശുദ്ധമാക്കി, ജനനമരണചക്രത്തിൽ നിന്ന് മുക്തി നേടി.
താരോപദേശം
തന്റെ ഭർത്താവ് ബാലിയുടെ മരണവാർത്ത കേട്ട് താര ദുഃഖത്താൽ തളർന്നു. അവൾ വിലപിച്ചുകൊണ്ട് ബലിയുടെ ശരീരം കിടക്കുന്ന സ്ഥലത്തെത്തി, തന്റെ വിധിയെ ശപിച്ചു. “ഭർത്താവില്ലാതെ രാജ്യമോ മകനോ എന്തിന്? അവന്റെ ചിതയിൽ ഞാനും ചാടട്ടെ. രാമാ എന്താണ് നീ എന്നെയും കൂടി കൊല്ലാത്തത്? എന്നെ അവന്റെ അടുത്തേക്ക് പറഞ്ഞയച്ച് അങ്ങേക്ക് ഒരു കന്യാദാനം ചെയ്തതിന്റെ പുണ്യം നേടാം.” അവളുടെ ദുഃഖം അസഹനീയമായിരുന്നെങ്കിലും രാമന്റെ പിന്തുണയോടെ രാജ്യം ഭരിക്കാൻ അവൾ സുഗ്രീവനോട് ആവശ്യപ്പെട്ടു.
രാമൻ താരയെ ആശ്വസിപ്പിച്ചു് നശ്വരജീവിതത്തെക്കുറിച്ച് ഗഹനമായ സത്യങ്ങൾ അവളെ ഓർമിപ്പിച്ചു. “താരേ, നീ വൃഥാ വിലപിക്കരുത്. നിന്റെ ഭർത്താവ് ഈ നശ്വരമായ ശരീരമല്ല. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമിതമാണ് ദേഹം. യഥാർത്ഥ സത്ത ജീവാത്മാവാണ്, അത് നിത്യവും ജനനമരണങ്ങളില്ലാത്തതും, ദുഃഖം-സുഖം, ചൂട്-തണുപ്പ് തുടങ്ങിയ ദ്വന്ദങ്ങളാൽ മലിനപ്പെടാത്തതുമാണ്. ആത്മാവ് എല്ലാ ജീവജാലങ്ങളിലും ഒരേപോലെ നിലനിൽക്കുന്നതും, നിത്യശുദ്ധവും, രൂപരഹിതവും, മാറ്റമില്ലാത്തതുമാണ്. ഇത് മനസ്സിലാക്കുമ്പോൾ, ദുഃഖത്തിന് കാരണമെന്തുള്ളൂ?”
രാമന്റെ വാക്കുകളാൽ പ്രചോദിതയായ താര, ശരീരം, മനസ്സ്, ആത്മാവ്, ദുഃഖത്തിന്റെ ഉത്ഭവം എന്നിവയെക്കുറിച്ചുള്ള ആത്മീയ സത്യങ്ങൾ വെളിപ്പെടുത്താൻ ഭഗവാനോട് വിനയപൂർവ്വം അപേക്ഷിച്ചു. രാമൻ ജീവിതത്തിന്റെയും മുക്തിയുടെയും രഹസ്യം അവൾക്കായി വിശദീകരിച്ചു. “നിന്റെ മുൻജന്മത്തിലെ ഭക്തി മൂലം, ഇപ്പോൾ എന്നെ ദർശിക്കാൻ നിനക്ക് ഭാഗ്യം ലഭിച്ചു. എന്റെ രൂപത്തെ ധ്യാനിക്കുക, എന്റെ നാമം ജപിക്കുക—ഇവ മാത്രമാണ് ഒരുവനെ മുക്തിയിലേക്ക് നയിക്കുക.”
താര ദുഃഖമെല്ലാം പോയി ജീവന്മുക്തയായി ജീവിച്ചു. രാമന്റെ ദിവ്യമായ പ്രഭാഷണത്തിൽ പ്രചോദിതനായ സുഗ്രീവനും രാമന്റെ മാർഗനിർദേശത്തെ പിന്തുടരാൻ നിശ്ചയിച്ചു.
സുഗ്രീവരാജ്യാഭിഷേകം
കിഷ്കിന്ധയിൽ സമാധാനം പുനഃസ്ഥാപിതമായപ്പോൾ കാട് ദീർഘനിശ്വാസം വിട്ടപോലെ പ്രശാന്തമായി. സുഗ്രീവൻ ലളിതവും ആനന്ദകരവുമായ ഒരു ചടങ്ങിലൂടെ വാനരന്മാരുടെ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു, രാമനും ലക്ഷ്മണനും അവിടെ ഏറ്റവും ബഹുമാനിതരായ അതിഥികളായി. കിഷ്കിന്ധയിലെ പൗരന്മാർ സുഗ്രീവൻ രാജാവായി മടങ്ങിയെത്തിയതിൽ ആനന്ദിച്ചു, രാജ്യം പതുക്കെ വീണ്ടും സമൃദ്ധമായി.
ബാലിയുടെ മരണത്തോടെ, കിഷ്കിന്ധയിലെ അന്തരീക്ഷം ആകെ മാറി. ഒരുകാലത്ത് യുദ്ധകാഹളങ്ങളാൽ മുഖരിതമായിരുന്ന കാട് ഇപ്പോൾ വിധിയുടെ വഴിത്തിരിവിൽ പ്രശാന്തമായി വിനയത്തോടെ നിന്നു. അചഞ്ചലമായ ശാന്തതയോടെ രാമൻ സുഗ്രീവനെ നോക്കി പറഞ്ഞു, “അല്ലയോ സുഗ്രീവ, ഇപ്പോൾ രാജ്യം നിന്റെ അവകാശമാണ്. ധർമ്മത്തോടെ നിന്റെ പ്രജകളെ ഭരിക്കുക, അവരെ നിന്റെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുക. പക്ഷേ, നീ എനിക്ക് നൽകിയ പ്രതിജ്ഞ മറക്കരുത്. മഴക്കാലം ഉടൻ ആരംഭിക്കും, മഴയത്ത് സീതയെ തേടാൻ കഴിയില്ല. ഈ സമയം ബുദ്ധിപൂർവ്വം ഭരിക്കാനും നിന്റെ സൈന്യത്തെ സജ്ജമാക്കാനും ഉപയോഗിക്കുക. മഴ അവസാനിക്കുമ്പോൾ, എന്റെ പ്രിയതമയായ സീതയെ തേടാനുള്ള യാത്ര നമുക്ക് ആരംഭിക്കാം.”
അമ്പരപ്പോടെ സുഗ്രീവൻ, രാമന്റെ മുമ്പിൽ വിനയപൂർവ്വം നമിച്ച് പറഞ്ഞു “ഭഗവാനേ അവിടുത്തെ വാക്കുകൾ എനിക്ക് കൽപ്പനയാണ്. മഴക്കാലത്തിനു ശേഷം, ഞാൻ ഭൂമിയിലെ എല്ലാ വാനരന്മാരെയും സജ്ജമാക്കി ദേവി സീതയെ കണ്ടെത്താൻ ലോകത്തിന്റെ ഓരോ മുക്കിലും മൂലയയിലും ഞങ്ങൾ തിരഞ്ഞുകൊള്ളാം. ഇപ്പോൾ, മഴക്കാലത്ത് അങ്ങ് ദയവായി മലമുകളിലെ ഗുഹകളിൽ അഭയം തേടിയാലും. മഴമാറി ആകാശം തെളിയുമ്പോൾ, ഉത്സാഹത്തോടെ ഞങ്ങൾ ഞങ്ങളുടെ ദൗത്യം ആരംഭിക്കും.”
ചാതുർമാസ്യംരാമനും ലക്ഷ്മണനും പ്രവർഷണ പർവതത്തിലേക്ക് നടന്നു, അവിടെ ഒരു ഗുഹ കണ്ടെത്തി അവർ അവിടെ താമസമാക്കി. ആ പ്രദേശം മനോഹരമായിരുന്നു, തിളങ്ങുന്ന ധാതുക്കളും പഴങ്ങൾ നിറഞ്ഞ മരങ്ങളും ചെടികളും കൊണ്ട് സമൃദ്ധമായിരുന്നു. അവിടെ, ഭഗവാൻ വിഷ്ണുവിന്റെ മനുഷ്യരൂപമായ രാമൻ തന്റെ സഹോദരനോടൊപ്പം താമസിച്ചു. സീതയെക്കുറിച്ചുള്ള ചിന്തകൾ രാമന്റെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു.
വേർപിരിയലിന്റെ വേദന രാമഹൃദത്തിൽ ജ്വലിച്ചുനിന്നു. പരമാത്മാവ് തന്നെയായിരുന്നിട്ടും, രാമൻ പ്രണയനഷ്ടത്തിന്റെ വേദന അനുഭവിക്കാൻ തന്നെത്തന്നെ അനുവദിക്കുകവഴി മനുഷ്യർക്ക് രാമനിൽ അവരുടെ സ്വന്തം ദുഃഖങ്ങളുടെ പ്രതിഫലനം കാണാനും അവയെ ഗൗരവത്തോടെ സഹിക്കാൻ പഠിക്കാനും കഴിയും. രാമന്റെ ദുഃഖത്തിൽ സ്വയം ഹൃദയം തകർന്നെങ്കിലും,ലക്ഷ്മണൻ തന്റെ സഹോദരനോടൊപ്പം സദാ കൂടെ നിന്നു.
















