യാത്രക്കാര്‍, വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്‌ക്കു യാത്ര തുടരുന്നതുപോലെ മാത്രമാണ് ഈ ഭൂമിയിലെ ജീവിതമെന്നു ഭഗവാന്‍ ഓര്‍മിപ്പിക്കുന്നു. ഓരോരുത്തരും അവരവരുടെ യാത്ര തുടര്‍ന്നേ തീരൂ. അതിനാല്‍ വിയോഗങ്ങളും വേര്‍പെടലുകളും അനിവാര്യം തന്നെയാകുന്നു. അനിവാര്യമായതിനെ തിരുത്താന്‍ ആര്‍ക്കുമാകില്ല. ധനവും സമ്പത്തും എത്ര കരുതിവെച്ചാലും നിലനില്ക്കുന്നതുമല്ല. പൗരാണിക അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന കൂട്ടത്തില്‍ പലപ്പോഴും അന്നത്തെ രണവീരന്മാരായ രാജാക്കന്മാരുടെയും ബാഹ്യസൗന്ദര്യത്താല്‍ കീര്‍ത്തി കേട്ട റാണിമാരുടെയും മറ്റും ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി കേള്‍ക്കാറുണ്ടല്ലോ?. അവര്‍ ലക്ഷ്യം വെച്ച രാജ്യവും സമ്പത്തും സൗന്ദര്യവും എല്ലാം മണ്ണില്‍ അവരോടൊപ്പം ലയിച്ചു ചേര്‍ന്നു! അവര്‍ ബാക്കി വെച്ചതെന്ത് എന്ന ചോദ്യം മാത്രമേ ബാക്കിയാവൂ എന്ന് നമുക്കറിയാം. ധനവും സമ്പത്തും എത്ര കരുതിവെച്ചാലും നിലനില്‍ക്കില്ല എന്ന ഭഗവദുപദേശം എത്ര കൃത്യം.
ചൈതന്യവും സുസംഘടിതവുമായ ഈ ശരീരത്തില്‍ ഈശ്വരന്‍ കൊളുത്തിവെച്ച ഈ വിളക്ക് പ്രസരിപ്പിച്ച പ്രകാശവും, അതില്‍ പുലര്‍ന്ന ലോകവും മാത്രമേ ബാക്കിയുണ്ടാവൂ എന്ന് ജ്ഞാനികള്‍ക്കറിയാം. ഈശ്വരന്‍ കൊളുത്തിവെച്ച വിളക്കാണ് എല്ലാ ആത്മാക്കളും. അതു മനസിലാവാന്‍ സാധന ശീലിച്ചാല്‍ മതി. മനസ്സിന്റെ വേഗത കുറയുമ്പോള്‍ സാധന സ്വാഭാവികമായും ഉണ്ടാവുന്നു. മന്ത്രജപം മനസ്സിന്റെ വേഗത കുറക്കുന്നതിനുള്ള നല്ല ഉപായമത്രെ. വളരെ വേഗത്തില്‍ ഒരു ബസ്സില്‍ ഇരുന്നു കൊണ്ട് നോക്കുമ്പോള്‍ പുറത്തെ ദൃശ്യങ്ങള്‍ അവ്യക്തമായി തോന്നാം. വേഗത കുറയുമ്പോള്‍ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു. വീണ്ടും കുറയുമ്പോള്‍ കൂടുതല്‍ ദൃശ്യമായി അനുഭവപ്പെടുന്നു. നിശ്ചലമാകുമ്പോള്‍ വളരെ വ്യക്തമായി ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നു. ഇത് തന്നെയാണ് മനസ്സിന്റെ കാര്യത്തിലും സംഭവിക്കുന്നത്.
ഒരാള്‍ ധ്യാനത്തിലോ സാധനയിലോ അമരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ അയാളെ തന്നെയാണ് പിന്തുടരുന്നത്. ആന്തരിക വ്യഥകളെയും ഉത്കണ്ഠകളെയും കൈയൊഴിയുന്നതാണ് യഥാര്‍ത്ഥ സാധന. നാം പരമമായ ഒരു ഏകതയുടെ വിഭിന്ന ഭാവങ്ങളാണ് എന്ന നിറവില്‍ എത്താന്‍ സാധന സഹായിക്കുന്നു. അനന്തകോടി ഗോളങ്ങള്‍ അനുനിമിഷം ചലിച്ചുകൊണ്ടിരിക്കുന്ന ഈ വിശ്വപ്രപഞ്ചത്തിനു പിന്നില്‍ പരമമായ ആ ഒരു ഏകത അഥവാ ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു വിധാതാവ് ഇല്ലെന്നു വരുമോ? ഒരിക്കലുമില്ല. മരങ്ങള്‍ പുഷ്പിക്കുന്നതും അവ ഫലങ്ങളാകുന്നതും അവ ആഹരിക്കുമ്പോള്‍ അവ നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറുന്നതുമെല്ലാം ഒരു പ്രപഞ്ചനാഥന്റെ ഇച്ഛ കൊണ്ടു മാത്രമാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ അതീവ ദുഃഖത്തിലാണ് എന്ന് കരുതുക. ഈശ്വരന്റെ കാല്‍ക്കല്‍ വീണു കരഞ്ഞാല്‍ അദ്ദേഹം നിങ്ങളെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും നിങ്ങളുടെ ആന്തരിക വ്യഥയുടെ നിരര്‍ത്ഥകത തീര്‍ച്ചയായും കാണിച്ചു തരികയും ചെയ്യും.
ഈശ്വര കാരുണ്യമാണ് നമ്മുടെ ജീവിതത്തെ നിരന്തരമായി സേചനം ചെയ്ത് കാക്കുന്നത്. ആ കാരുണ്യം മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനാവുന്നില്ല എന്നതുകൊണ്ടാണ് പ്രതിസന്ധികളില്‍ മനുഷ്യന്‍ എളുപ്പം തളര്‍ന്നു പോകുന്നത്. ഒരു പനിനീര്‍ ചെടിയുടെ കാര്യം തന്നെ നോക്കൂ. ഒരു പനിനീര്‍ ചെടിയുടെ പലഭാഗങ്ങളില്‍ നിന്നും വരുന്ന പൂമൊട്ടുകള്‍ അല്പം വികസിച്ചു പൂര്‍ണ്ണ വികാസം പ്രാപിച്ച മനോഹരമായ പനീര്‍ പൂവായി മാറുമ്പോഴേക്കും ഈശ്വരവാത്സല്യം പോലെ ഒരു ഇളംകാറ്റു വരുന്നു. ഇളംകാറ്റില്‍ പൂവ് തലയാട്ടി നില്‍ക്കുന്നു . അന്തരീക്ഷത്തിലാകെ അതിന്റെ ഹൃദ്യമായ ഗന്ധം പരക്കുന്നു.
മനസ്സിന്റെ വിഹ്വലതകളെയും ദുസ്സഹമായ ദുഃഖങ്ങളെയും വേദനകളെയും സുഗന്ധമാകുന്ന നന്മകൊണ്ട് പ്രകൃതി തഴുകുന്നു. എന്നാല്‍ അത് മാത്രമല്ല, ആ പനിനീര്‍ പൂവിന്റെ സുരക്ഷയെ കരുതി കൂര്‍ത്ത മുള്ളുകളെയും ഈശ്വരന്‍ ഒരുക്കി വെച്ചിരിക്കുന്നു. കേവലമൊരു പനിനീര്‍ച്ചെടിയുടെ കാര്യത്തില്‍പോലും ഈശ്വരന്‍ ഇത്ര ശ്രദ്ധയും കാരുണ്യവും നിര്‍ലോഭം പുലര്‍ത്തുന്നുവെങ്കില്‍ മനുഷ്യന്റെ കാര്യത്തില്‍ മറിച്ചു സംഭവിക്കുമോ? ഒരിക്കലുമില്ല. നമ്മുടെ ഓരോ പ്രവര്‍ത്തികള്‍ക്ക് പിന്നിലും ജഗദീശ്വരന്റെ ശക്തിയുണ്ട് എന്ന് സദാ ഓര്‍മ വേണം. .ഓരോ പ്രവര്‍ത്തികള്‍ക്ക് കീഴിലും ഈശ്വരകൃപയുണ്ട്. അത് നമ്മുടെ കാഴ്ചക്ക് അപ്പുറമാണ് എന്നേയുള്ളൂ. ഓരോ പ്രവര്‍ത്തിയും ഈശ്വരോന്മുഖമായി ചെയ്താല്‍ പിന്നെ തടസ്സങ്ങള്‍ ഉണ്ടാവില്ല.
മനസ്സെന്നത് അതിജീവനത്തിന്റെ നാളം കൊണ്ടു നിര്‍മ്മിക്കപ്പെട്ട ഒന്നത്രെ. നാമോരോരുത്തരും ദുഃഖത്തെയും വേദനയെയും അതിജീവിക്കുന്നവരോ അതിനു ശ്രമിക്കുന്നവരോ ആകാം. പക്ഷേ ശ്രീരാമന്‍ പറയുന്നത്, അതൊക്കെ സംഭവിക്കും, അതൊക്കെ നടക്കട്ടെ, എന്നാല്‍ അതില്‍ നിന്നും മുന്‍പോട്ട് നടക്കാന്‍ പഠിക്കണം എന്നാണ്. ലക്ഷ്മണോപദേശം ഒരിക്കലും ജീവിതം ഉപേക്ഷിക്കാനല്ല. മറിച്ച് ജീവിതത്തോട് ചുറ്റിനിര്‍ത്തുന്ന ഭ്രമങ്ങളെ ഉപേക്ഷിക്കാനാണ് പറയുന്നത്. മനസ്സിന്റെ വിഹ്വലതകളെയും ദുസ്സഹമായ ദുഃഖങ്ങളെയും വേദനകളെയും പുറന്തള്ളാനുള്ള ജീവിതദര്‍ശനമാണത്.
വിവേകത്തിന്റെ ആവശ്യകതയാണ് ലക്ഷ്മണോപദേശത്തിലെ ആന്തരിക ചൈതന്യം. ജീവിതത്തില്‍ പ്രിയമായതും ഹിതമായതും ഉണ്ട്. അതിനെ വിവേചിച്ചറിയാനുള്ള കഴിവാണ് വിവേകം. ഉദാഹരണത്തിന് നാമൊരാള്‍ക്ക് പ്രിയമായ ഭക്ഷണം കൊടുക്കുന്നു എന്ന് കരുതുക. പക്ഷെ പ്രിയമായത് അയാള്‍ക്ക് ഹിതമാകണമെന്നില്ല. അത് അയാള്‍ക്ക് അസുഖം വരുത്തിവെച്ചേക്കാം. എങ്ങനെ നമുക്ക് വിവേകം കൈവരും. ശ്രദ്ധയോ സമര്‍പ്പണമോ ആണ് അതിനാദ്യം വേണ്ടത്. ശ്രദ്ധയും സമര്‍പ്പണവും മറ്റെന്തു കാര്യം നേടുന്നതിനുമുള്ള ഉപാധികളത്രെ. അത് അത്ര എളുപ്പം കൈവന്നു എന്ന് വരില്ല . കളകള്‍ എളുപ്പം വളരുന്നു. അവക്ക് പരിചരണത്തിന്റെ ആവശ്യമേയില്ല. പക്ഷെ ഫലങ്ങള്‍ നല്കുന്നവ വളരാന്‍ പരിചരണം ആവശ്യമാണ്. ഇത് പ്രകൃതിയെ നിരീക്ഷിച്ചാലറിയാം ഇത് തന്നെയാണ് എന്തിന്റെയും സ്ഥിതി. ശ്രദ്ധയോ സമര്‍പ്പണമോ കൂടാതെ ഫലം ലഭിക്കുമെന്നു കരുതുന്നതിലധികം അസംബന്ധം വേറെയില്ല.
”ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാനസത്തിങ്കല്‍ നിന്നാശു കളക നീ…
എന്നാണ് പ്രിയ അനുജനോട് ഭഗവാന്‍ പറയുന്നത്.
രാമായണവും മഹാഭാരതവുമെല്ലാം ഉറന്നൊഴുകിയത് വേദങ്ങളാകുന്ന ഗിരിശൃംഗങ്ങളില്‍ നിന്നാണ്. അത് കൊണ്ട് തന്നെ പ്രതിസന്ധികളിലോ പ്രിയപ്പെട്ടവരുടെ വേര്‍പാടിലോ തളര്‍ന്നു നില്‍ക്കാതെ കരുത്തോടെ ജീവിതായോധാനം നേടാനുള്ള വേദങ്ങളുടെ ധീരമായ ആഹ്വാനം തന്നെയാണ് ലക്ഷ്മണോപദേശത്തില്‍ മുഴങ്ങുന്നതും.
















