സന: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. യെമന്റെ തലസ്ഥാനമായ സനായിൽ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നായിരുന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, കേന്ദ്രസർക്കാർ ഈ വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോൾ പൂർണമായി റദ്ദ് ചെയ്തിരിക്കുന്നത് എന്നാണ് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
എന്നാൽ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരത്തിന്റെ അവകാശ വാദങ്ങൾ വീണ്ടും തള്ളി കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ രംഗത്ത്. ഒരു കൊലപാതകത്തിന് മാപ്പ് തേടാനോ, അതിന്റെ ക്രൂരത മറയ്‌ക്കാനോ മതം പറയുന്നില്ലെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അബ്ദുൽ ഫത്താഹ് മഹ്ദി ഇക്കാര്യം വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കാന്തപുരം തന്നെ ബന്ധപ്പെട്ട സംഘടന ഏതെന്ന് വ്യക്തമാക്കണമെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ആവശ്യപ്പെടുന്നുണ്ട്.
അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ,
‘ഞങ്ങൾ അത് തള്ളിക്കളയുന്നു. പ്രചാരകൻ കാന്തപുരം തന്നെ ബന്ധപ്പെട്ട ആ സംഘടന എന്തെന്ന് വ്യക്തമാക്കണം. ഇത്തരം കള്ളവാർത്തകൾ വീണ്ടും പ്രചരിപ്പിക്കരുത്. ഏത് ടെലിവിഷൻ ചാനലായാലും ഞങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കണമെന്നാവശ്യപ്പെടുന്നു, ഞങ്ങൾ സത്യം പറയും. അവരുടെ പകുതിയും പുറത്ത് വരും. നമ്മുടെ ഇസ്ലാം മതം, മനുഷ്യത്വം നഷ്ടപ്പെട്ട കൊലപാതകിയോട് ദയ കാണിക്കാനുള്ള വ്യാഖ്യാനങ്ങളെയും നീതികേടായ പരിതാപങ്ങളെയും തള്ളിപ്പറയുന്നു. ഒരു കൊലപാതകത്തിന് മാപ്പ് തേടാനോ, അതിന്റെ ക്രൂരത മറയ്‌ക്കാനോ മതം പറയുന്നില്ല. അതുപോലെ തന്നെ, നമ്മുടെ യെമനിലെ ഭരണഘടനയും നീതിവ്യവസ്ഥയും നീതിയുള്ള ഇസ്ലാം മതത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ തന്നെ, കോടതി കൊലയാളിക്ക് വിധിച്ച ശിക്ഷയെ മാനിക്കേണ്ടത് കടമയാണ്, അതിൽ അലംഭാവം കാണിക്കാനാകില്ല’.















